ശ്രീശാന്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബിജെപി, ലക്ഷ്യം തലസ്ഥാനത്തിന്‍റെ 'അപ്പര്‍ ക്ലാസ്സ് ട്രെന്‍ഡ്'?
തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം കടുക്കും. മാറിയ രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ബിജെപിയും സീറ്റ് കൈവിട്ട് പോകാതിരിക്കാന്‍ യുഡിഎഫും പിടിച്ചടക്കാന്‍ എല്‍ഡിഎഫും കിണഞ്ഞ് പരിശ്രമിയ്ക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഇടത് വലതു മുന്നണികളെ ഞെട്ടിച്ചാണ് ബിജെപി സ്‌കോര്‍ ചെയതത്.
തിരുവനന്തപുരം മണ്ഡലത്തിലും വലിയ മുന്നേറ്റം നടത്തി ബിജെപി. ആ തരംഗം നിലനിര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറക്കിയിരിക്കുന്നത് ക്രിക്കറ്റ് താരം ശ്രീശാന്തിനെയും. ഗ്ലാമര്‍ താരങ്ങള്‍ക്ക് വോട്ടിടുന്ന തലസ്ഥാനത്തിന്റെ 'അപ്പര്‍ ക്ലാസ് ട്രെന്‍ഡിനെ' മുതലാക്കാന്‍ ബിജെപി പ്രവര്‍ത്തനം തടങ്ങികഴിഞ്ഞു.

ആരോഗ്യമന്ത്രിയായ വിഎസ് ശിവകുമാറാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. സിറ്റിംഗ് സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ് വലിയ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനാവാത്തതും ബാര്‍കോഴ കേസിനോടടനുബന്ധിച്ച് ബാറുടമ ബിജുരമേശ് നടത്തിയ അഴിമതി ആരോപണവും ഗ്രൂപ്പ് പോരുമെല്ലാം ശിവകുമാറിന് വിനയാകും. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി മന്ത്രിയും ബന്ധുവും കോടികള്‍ മുടക്കി വാങ്ങിയെന്ന വാര്‍ത്തയുമുണ്ട്.

എല്‍ഡിഫ് സ്ഥാനാര്‍ത്ഥി ജനാധിപത്യ കേരളാകോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്ന് കേരളാകോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ രാജുവിന് സീറ്റ് നല്‍കിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അതൃപ്തരാണ്. എന്നാല്‍ നേരത്തെ ആന്റണി രാജു തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട്. തീരദേശ മേഖലയില്‍ ആന്റണി രാജുവിനുള്ള സ്വാധീനമാണ് സിപിഎം നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് സീറ്റ് നിഷേധിച്ച വി. സുരേന്ദ്രന്‍പിള്ള ആന്റണി രാജുവിനും എല്‍ഡിഎഫിനും ഭീഷണിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ രാഷ്ട്രീയ ചിത്രം കൂടുതല്‍ വ്യക്തമാകും.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിനിത് രണ്ടാം അങ്കമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് മണ്ഡലം രൂപീകരിച്ചത്. പുതിയ മണ്ഡലം നിലവില്‍ വന്നതോടെ തിരുവനന്തപുരം നോര്‍ത്ത് വെസ്റ്റ് ഈസ്റ്റ് എന്നീ മണ്ഡലങ്ങള്‍ ഇല്ലാതായി. തിരുവനന്തപുരം ഈസ്റ്റ്, തിരുവനന്തപുരം വെസ്റ്റ് എന്നിവയുടെ പകുതിഭാഗം കൂട്ടിച്ചേര്‍ത്താണ് പുതിയ മണ്ഡലത്തിന് രൂപം നല്‍കിയത്. രാഷ്ട്രീയ പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് സഖ്യങ്ങളുമെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവുമധികം പ്രതിഫലിക്കുന്ന ഇടമാണ് തിരുവനന്തപുരം മണ്ഡലം. ആകെയുള്ള 190882 വോട്ടര്‍മാരില്‍ 98409 സ്ത്രീകളും 92473 പുരുഷന്മാരുമാണ്.

എല്‍ഡിഎഫിനും യുഡിഎഫിനും സ്വാധീനമുള്ള നിരവധി പ്രദേശങ്ങളുണ്ടെങ്കിലും ബിജെപിയും പിന്നിലല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ഇരു മുന്നണികളെയും മറികടന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശിതരൂര്‍ 39,027 വോട്ട് നേടിയപ്പോള്‍ രാജഗോപാല്‍ നേടിയത് 40,835 വോട്ടാണ്. ശശി തരൂര്‍ ആകെ 2,97,806 വോട്ടുകള്‍ നേടിയപ്പോള്‍ 2,82,336 വോട്ടുകള്‍ നേടി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബനറ്റ് എബ്രഹാമിന് 2,48,941 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.
തദ്ദേശ തിരഞ്ഞെടുപ്പിലും ബി ജെ പി വലിയ മുന്നേറ്റമാണ് നടത്തിയത്, കോര്‍പ്പറേഷനില്‍ പ്രതിപക്ഷ സ്ഥാനത്തേക്കെത്തി. പ്രതിപക്ഷത്തിരുന്ന യുഡിഎഫാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പോയി.
മണ്ഡല പുനര്‍നിര്‍ണയത്തിന് മുമ്പ് തിരുവനന്തപുരം വെസ്റ്റില്‍ 2006 ല്‍ എല്‍ഡിഎഫിലെ വി സുരേന്ദ്രന്‍ പിള്ള 13193 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അതിന് മുമ്പ് 2001 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയി എംവി രാഘവന്‍ 8381 വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്. 1996 ല്‍ എല്‍ഡി എഫ് സ്ഥാനാര്‍ഥി ആന്റണി രാജു 6894 വോട്ടുകള്‍ക്കാണ് ജയിച്ചത്.
തിരുവനന്തപുരം ഈസ്റ്റിലും എല്‍ഡിഎഫും യുഡിഎഫും മാറി മാറി വിജയിച്ച ചരിത്രമാണുള്ളത്. തിരുവനന്തപുരം നഗരസഭയിലെ 26 മുതല്‍ 30വരെയുളള വാര്‍ഡുകളും, 40 മുതല്‍ 47വരെയും 59, 60, 69 മുതല്‍ 75വരെയും, 77, 78, 80 വാര്‍ഡുകളുമാണ് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന് കീഴിലുളളത്. ഇതില്‍ ആറു വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനായ അത്മവിശ്വാസത്തിലാണ് ബിജെപി. ഇത്തവണയെങ്കിലും താമര വിരിയാക്കാനാകുമെന്ന് അവര്‍ കരുതുന്നത് തിരുവനന്തപുരത്താണ്.












Click it and Unblock the Notifications