ശത്രുവിന്റെ ശത്രു മിത്രം; തുര്‍ക്കിക്കെതിരേ കുര്‍ദ് വിമതരെ സഹായിക്കുമെന്ന് സിറിയന്‍ സൈന്യം
ദമസ്‌കസ്: സിറിയയില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ പുതിയ വഴിത്തിരിവ്. മിത്രങ്ങള്‍ ശത്രുക്കളാവുകയും ശത്രുക്കള്‍ മിത്രങ്ങളാവുകയും ചെയ്യുന്ന അദ്ഭുതക്കാഴ്ചയാണ് സിറിയയിലിപ്പോള്‍. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യത്തിനെതിരേ അമേരിക്കന്‍ പിന്തുണയോടെ പോരാടുകയായിരുന്ന കുര്‍ദ് സേനയാണ് ഒരു സുപ്രഭാതത്തില്‍ സിറിയയുടെ മിത്രമായി മാറിയത്.
പിഎന്‍ബി തട്ടിപ്പ് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റിൽ, തട്ടിപ്പിന്റെ പദ്ധതികളും പുറത്തുവന്നു!
സിറിയന്‍ വിമത സൈന്യമായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് (വൈപിജി) എന്ന കുര്‍ദ് സേനയെ സഹായിക്കാമെന്നാണ് സിറിയന്‍ സൈന്യത്തിന്റെ പുതിയ വാഗ്ദാനം. കാരണം മറ്റൊന്നുമല്ല, വൈപിജിക്കെതിരേ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിനില്‍ സൈനിക മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന തുര്‍ക്കി സേനയെ പാഠം പഠിപ്പിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.
അഫ്രിനില്‍ തങ്ങളോടൊപ്പം ചേര്‍ന്ന് പോരാടാന്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യം കരാറില്‍ ഒപ്പുവച്ചതായി വൈപിജിയുടെ വക്താവ് നൂരി മഹ്മൂദ് അറിയിച്ചു. ഐക്യ സിറിയയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. കരാറിന്റെ ഭാഗമായി താമസിയാതെ സിറിയന്‍ സൈന്യം അഫ്രിനിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സിറിയന്‍ ഭരണകൂടം എന്നതിനാല്‍ രാജ്യാതിര്‍ത്തി സംരക്ഷിക്കാന്‍ അവരെ ക്ഷണിക്കുകയായിരുന്നുവെന്നും വക്താവ് പറഞ്ഞു.
അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസി (എസ്ഡിഎഫ്)നൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്ന വൈപിജി ഇതുവരെ സര്‍ക്കാര്‍ സൈന്യവുമായിട്ടായിരുന്നു പോരാടിക്കൊണ്ടിരുന്നത്. എന്നാള്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന ആപ്തവാക്യം അന്വര്‍ഥമാക്കിക്കൊണ്ട് പൊതുശത്രുവായ തുര്‍ക്കിക്കെതിരേ ഒന്നിക്കാന്‍ ഇരുവിഭാഗവും തയ്യാറാവുകയായിരുന്നു.
സിറിയ: യുഎസ് വ്യോമാക്രമണത്തില്‍ 100ലേറെ സിറിയന്‍ പോരാളികള്‍ കൊല്ലപ്പെട്ടു
അതിര്‍ത്തിയിലെ കുര്‍ദ് സേന തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഫ്രിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈപിജിക്കെതിരേ തുര്‍ക്കി കഴിഞ്ഞ മാസം സൈനിക നടപടികള്‍ ആരംഭിച്ചത്. വിമത സൈനികരായ ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെയാണ് തുര്‍ക്കിയുടെ മുന്നേറ്റം. തുര്‍ക്കിയിലെ നിരോധിത ഭീകരസംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നവരാണ് വൈപിജിയെന്നാണ് തുര്‍ക്കിയുടെ ആരോപണം.