ദിലീപിനെ കോടതിക്കും വിശ്വാസം; പറഞ്ഞതെല്ലാം പോലീസ് മാറ്റിപ്പറയുമോ? കുറ്റപത്രത്തിൽ അന്തിമ തീരുമാനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പറഞ്ഞ് പുറത്ത് വന്ന വാര്‍ത്തകള്‍ എല്ലാം പൊയ് വാര്‍ത്തകളായ കാഴ്ചകളാണ് ഇതുവരെ കണ്ടത്. നവംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിക്കും എന്നായിരുന്നു ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതും വെറുതേയായി.
ദിലീപിനെ വെറുതേ വിടാതെ പോലീസ്; ജാമ്യം റദ്ദാക്കിക്കാന്‍ പ്രോസിക്യൂഷന്‍... ദുബായിലേക്ക് വിടില്ലേ?
എന്തായാലും കുറ്റപത്രം ഇനി വൈകില്ലെന്നാണ് സൂചന. നവംബര്‍ 22 ബുധനാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാകും എന്ന സൂചന തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
വീണ്ടും 'സംഘി ദുരന്തം'... ടോം മൂഡിയുടെ ഫേസ്ബുക്കിലെ പൊങ്കാല 'കമ്മി' വകയല്ല; എല്ലാം ഫേക്ക് സംഘികള്‍?
എന്നാല്‍ അതിനിടെ ഉണ്ടായ സംഭവ വികാസങ്ങള്‍ അന്വേഷണ സംഘത്തെ ഞെട്ടിപ്പിക്കുന്നതാണ്. കര്‍ശന ജാമ്യ വ്യവസ്ഥകള്‍ ദിലീപിന് ഏര്‍പ്പെടുത്തിയ കോടതി തന്നെ അക്കാര്യത്തില്‍ ഇളവ് അനുവദിച്ച് കഴിഞ്ഞു. ദിലീപിനെ വിശ്വാസത്തിലെടുത്താണ് കോടതി വിദേശ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.
കുറ്റപത്രത്തില്‍ തീരുമാനം
ദിലീപിനെതിരെയുള്ള കുറ്റപത്രം നവംബര്‍ 21 ന് സമര്‍പ്പിക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറ്റപത്രം പരിശോധനക്കായി എജിക്ക് കൈമാറിയതിനെ തുടര്‍ന്ന് നവംബര്‍ 21 ന് സമര്‍പ്പിച്ചില്ല. എന്തായാലും നവംബര്‍ 22 ന് കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.
കോടതിക്ക് വിശ്വാസം?
ദിലീപിന്റെ വാദങ്ങള്‍ പരിഗണിച്ചായിരുന്നു അവസാന നിമിഷം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ കൂടി കോടതി തീരുമാനിച്ചത് പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പുകളെ മറികടന്നായിരുന്നു ദിലീപിന് കോടതി ഇളവ് അനുവദിച്ചത്.
ആശയക്കുഴപ്പങ്ങളുടെ കലവറ
ദിലീപിനെതിരെ അന്വേഷണ സംഘത്തില്‍ നിന്ന് പുറത്ത് വന്ന വിവരങ്ങളെല്ലാം ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതായിരുന്നു. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കും എന്നത് തന്നെ ആയിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ ദിലീപ് ഒരിക്കലും ഒന്നാം പ്രതിയാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
എട്ടാം പ്രതി
കേസില്‍ നിലവില്‍ 11-ാം പ്രതിയാണ് ദിലീപ്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എഴ് പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പുതിയ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാകും എന്നാണ് കരുതുന്നത്. ഒന്നാം പ്രതിയാക്കുകയാണെങ്കില്‍ കുറ്റപത്രം പൊളിച്ചെഴുതേണ്ടി വരും എന്നതിനാലാണത്രെ ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്.
തെളിവുകള്‍ ഉണ്ടോ?
ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നാണ് പോലീസ് വാദം. എന്നാല്‍ നിര്‍ണായകമായ ആ തെളിവുകളെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല. കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത് ഈ വിവരങ്ങള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടതിയും പറഞ്ഞു
ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നായിരുന്നു ഹൈക്കോടതിയും വിലയിരുത്തിയത്. മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ആയി ദിലീപിന്റെ നാല് ജാമ്യ ഹര്‍ജികള്‍ തള്ളപ്പെട്ടിരുന്നു എന്നതും നിര്‍ണായകമാണ്. എന്നാല്‍ അതിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അന്വേഷണത്തിന് സംഘത്തിന് അത്ര പ്രതീക്ഷ നല്‍കുന്നതല്ല.
ഗൂഢാലോചനയില്‍ രണ്ട് പേര്‍ മാത്രം
പോലീസ് സമര്‍പ്പിക്കാന്‍ പോകുന്ന അനുബന്ധ കുറ്റപത്രത്തില്‍ ഗൂഢാലോചന കേസും കടന്നുവരുന്നുണ്ട്. ഇതില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് പ്രതികള്‍ എന്നാണ് വിവരം. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ സുനിയും ദിലീപും മാത്രമേ അറിഞ്ഞിരുന്നുള്ളൂ എന്നാണ് പോലീസ് വാദം.
പ്രതിപ്പട്ടികയല്ല ശിക്ഷയ്ക്ക് ആധാരം
ദിലീപ് കേസില്‍ എത്രാം പ്രതിയാണ് എന്നത് ശിക്ഷയെ സ്വാധീനിക്കുന്ന കാര്യമല്ല എന്നും സൂചനയുണ്ട്. ദിലീപിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ അതീവ ഗൗരവമേറിയതാണ്. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ദിലീപിന് പ്രതിപ്പട്ടികയിലെ സ്ഥാനം പ്രകാരം ഇളവുകള്‍ ഒന്നും ലഭിക്കില്ലെന്ന് സാരം.