മന്ത്രി അറിയാതെ കാര്യങ്ങൾ സെക്രട്ടറി തീരുമാനിക്കുന്നു; പിഎച്ച് കുര്യന്റെ കാര്യത്തിൽ തീരുമാനമാകും?
തിരുവനന്തപുരം: റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന ആവശ്യവുമായി സിപിഐയും റവന്യു മന്ത്രിയും. വകുപ്പില്‍ മന്ത്രി അറിയാതെ സെക്രട്ടറി തീുമാനങ്ങള്‍ എടുക്കുന്നുഎന്നാണ് പരാതി. ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടക്കം മന്ത്രി ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചോദിച്ചിട്ടും സെക്രട്ടറി നല്‍കിയിട്ടില്ല. ഈ നിലപാട് ഇനിയും തുടരാനാകില്ല എന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന് ഭൂമി അനുവദിക്കാനുള്ള തീരുമാനവും മന്ത്രി അറിയാതെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈക്കൊണ്ടത്. മന്ത്രിസഭാ യോഗത്തിലാണ് റവന്യൂമന്ത്രി ഇ ചന്ദ്രശഖരന്‍ വിവരം അറിയുന്നത്. തുടര്‍ന്ന് യോഗത്തില്‍ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലും റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനും മന്ത്രി ഇ ചന്ദ്രശേഖരനും രണ്ട് തട്ടിലായിരുന്നു.

മന്ത്രി അറിഞ്ഞത് മന്ത്രിസഭ യോഗത്തിൽ
മന്ത്രിസഭാ യോഗത്തില്‍ വച്ച് മാത്രമാണ് കോണ്‍സുലേറ്റിന് ഭൂമി നല്‍കുന്ന തീരുമാനത്തെക്കുറിച്ച് മന്ത്രി അറിഞ്ഞത്.

നിയമിച്ചത് പിണറായി
ലോ അക്കാദമി വിഷയത്തിലടക്കം പിഎച്ച് കുര്യന്റെ തീരുമാനങ്ങളില്‍ സിപിഐക്ക് വിയോജിപ്പുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പിഎച്ച് കുര്യനെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി റവന്യു വകുപ്പില്‍ നിയമിച്ചത്.

കർഷകന്റെ ആത്മഹത്യ
കരം അടയ്ക്കാനാകാതെ കര്‍ഷകന്‍ ചെമ്പനോട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ഇക്കാര്യവും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്.

മന്ത്രിയുടെ ആവശ്യം മുഖവിലക്കെടുക്കാതിരിക്കാൻ കഴിയില്ല
പിഎച്ച് കുര്യനെതിരെ സിപിഐ നേരത്തെ തന്നെ അസ്വാരസ്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകതാല്‍പ്പര്യമെടുത്താണ് പി എച്ച് കുര്യനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതെങ്കിലും മന്ത്രി നേരിട്ട് ഇടപെട്ട സ്ഥിതിക്ക് അത് മുഖവിലക്കെടുക്കാതിരിക്കാൻ സാധിക്കില്ല.












Click it and Unblock the Notifications