ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യം ഉയർന്ന് വരുന്നു: ജയരാജന്‍
തിരുവനന്തപുരം: കേരള ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യം ഉയർന്നുവരികയാണെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. കേരള സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തപ്പോഴാണ് 'ദേവൻ രാമചന്ദ്രൻ നിയമം' വീണ്ടും ചർച്ചചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'ദിലീപിന് പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം, പക്ഷെ എല്ലാം പാളി: മഞ്ജുവാര്യറെ തടയാനായില്ല'
2018ലെ യുജിസി ചട്ടത്തിലും കേരള നിയമസഭ പാസ്സാക്കിയ നിയമത്തിലും സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ നിയമിക്കാനുള്ള വ്യവസ്ഥയില്ല. അപ്പോൾ ഏത് നിയമമനുസരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി എന്ന ചോദ്യം ഡിസംബർ 9ന് ഇതെഴുതുന്നയാൾ ഉയർത്തിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ നിയമത്തിന് നിയമബോധമുള്ള ഡിവിഷൻ ബെഞ്ച് വിലകല്പിച്ചില്ലെന്നത് സ്വാഗതാർഹമാണ്.
സെർച്ച് കമ്മിറ്റിയെ സംബന്ധിച്ച് കേന്ദ്രചട്ടത്തിലും സംസ്ഥാന നിയമത്തിലും അപാകതയുണ്ടായാൽ സംസ്ഥാന നിയമസഭയാണ് നിയമനിർമാണം നടത്തേണ്ടത്. അല്ലാതെ ജസ്റ്റിസുമല്ല ഗവർണറുമല്ല. ഹൈക്കോടതി ജസ്റ്റിസിനോ ഗവർണർക്കോ ഭരണഘടനാ അധികാരം നൽകിയിട്ടില്ല. രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ രണ്ടുകൂട്ടരും ഓർക്കുന്നത് നന്നെന്നും എംവി ജയരാജന്‍ വ്യക്തമാക്കുന്നു.
അതേസമയം, ഫാദർ സ്റ്റാൻസ്വാമിയെ കേന്ദ്ര അന്വേഷണ ഏജൻസി (എൻ.ഐ.എ.) കള്ളക്കേസിൽ കുടുക്കുക മാത്രമല്ല, ആ കേസിൽ കള്ളത്തെളിവ് സൃഷ്ടിക്കുക കൂടി ചെയ്തുവെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്വാമിയുടെ അഭിഭാഷകർ അമേരിക്കൻ ഫോറൻസിക് ഏജൻസിയായ ആർസണൽ കൺസൾട്ടിങ്ങ് എന്ന സ്ഥാപനത്തിലേക്ക് പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ ലാപ്‌ടോപ് അയച്ചപ്പോഴാണ് ഈ സത്യം പുറത്തുവന്നത്. ലാപ്‌ടോപ് ഹാക്ക് ചെയ്ത് 44 ഓളം വ്യാജരേഖകൾ സ്വാമിയെ കുടുക്കാൻ കയറ്റിവിട്ടു എന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.
Hair care: പനംകുല പോലെയുള്ള മുടി വേണോ: വെറും രണ്ട് മുട്ടയുടെ വെള്ള മതി
ജാർഖണ്ഡിലും മറ്റും ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ഖനി മാഫിയാ സംഘത്തിനെതിരെ ആദിവാസികളെ സംഘടിപ്പിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതാണ് കേന്ദ്രസർക്കാറിന് സ്വാമിയോടുള്ള വിരോധത്തിന് കാരണം. ഖനി മാഫിയകൾ മോഡിയുടെ ചങ്ങാത്ത മുതലാളിമാരാണ്. സ്വാമിയെ കള്ളക്കേസിൽ കുടുക്കുക മാത്രമല്ല, ജയിലിൽ വെച്ച് മതിയായ ചികിത്സ നൽകാത്തതിനാൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
കേന്ദ്ര അന്വേഷണ ഏജൻസിയെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്തുവെന്ന ആരോപണം തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഈ വസ്തുതകൾ. മോഡിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇരകളിലൊരാൾ മാത്രമാണ് സ്റ്റാൻ സ്വാമി. സമാനമായ നിരവധി സംഭവങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നു. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണ്. നിതാന്തജാഗ്രതയോടെയുള്ള ചെറുത്തുനിൽപ് അതുകൊണ്ട് തന്നെ അനിവാര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.