ദുരന്തമുഖത്ത് ബഡായി ബംഗ്ലാവ് കളിച്ച് മുകേഷ് എംഎൽഎ.. കണ്ണ് പൊട്ടുന്ന പച്ചത്തെറി വിളിച്ച് നാട്ടുകാർ!
Recommended Video
കൊല്ലം: മുകേഷ് മലയാള സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ജനപ്രതിനിധി എന്ന നിലയ്ക്ക് മുകേഷിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര മികച്ചതെന്ന് പറയാനാവില്ല. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ചും മുകേഷിനെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പലതവണ പാര്‍ട്ടിക്ക് തന്നെ പശ്ചാത്താപം തോന്നിക്കാണണം. സിനിമയ്ക്കും ബഡായി ബംഗ്ലാവിനും വേണ്ടി പറന്ന് നടക്കുന്ന എംഎല്‍എയ്ക്ക് സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കാന്‍ സമയം കിട്ടുന്നില്ലെന്ന് ജനങ്ങള്‍ നേരത്തെ തന്നെ പരാതി പറയുന്നുണ്ട്. അതിനിടെ കടല്‍ക്ഷോഭം മൂലം ദുരിതത്തിലായവരെ കാണാന്‍ വൈകിയെത്തിയതിന് എംഎല്‍എയ്ക്ക് നാട്ടുകാര്‍ കണക്കിന് കൊടുത്തിട്ടുണ്ട്.
പൾസർ സുനി കണ്ട അജ്ഞാതയായ സ്ത്രീയും മഞ്ജുവും തമ്മിലെന്ത്? ദിലീപ് ലക്ഷ്യമിടുന്നത് ഇമേജ് തകർക്കാൻ?
സിപിഎമ്മിന് നാണക്കേട്
വോട്ടിന് വേണ്ടി സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് പലപ്പോഴും പരാജയപ്പെട്ട പരീക്ഷണമാവാറുണ്ട്. മുകേഷിന്റെ കാര്യത്തില്‍ സിപിഎമ്മിന് വലിയൊരു അബദ്ധം പറ്റി എന്ന് തന്നെ വിലയിരുത്താവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. നേരത്തെ ദിലീപ് വിഷയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് പൊട്ടിത്തെറിച്ചത് സിപിഎമ്മിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.
തിരിഞ്ഞ് നോക്കാതെ
ഇപ്പോഴിതാ കടല്‍ക്ഷോഭത്തില്‍ സ്വന്തം വോട്ടര്‍മാര്‍ നട്ടം തിരിയുമ്പോഴും എംഎല്‍എയ്ക്ക് അതൊന്നും ഒരു വിഷയമേ അല്ല. മറിച്ച് തമാശ കൂടിയാണ്. സംഭവം ഇങ്ങനെയാണ്. തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പെടെയുള്ള കേരളത്തിലെ തീരദേശം രണ്ട് ദിവസമായി ഭീതിയിലാണ്. കടല്‍ക്ഷോഭവും ഓഖി ചുഴലിക്കാറ്റും ദുരന്തം വിതച്ച് മുന്നേറുകയാണ്.
കണ്ണീരിൽ കടപ്പുറം
മുന്നറിയിപ്പൊന്നും കിട്ടാത്തതിനാല്‍ കടലില്‍ പോയ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരികെ വന്നിട്ടില്ല. തിരികെ വരാത്തവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും കണ്ണീരും മാത്രമാണ് കടല്‍ത്തീരങ്ങളിലുള്ളത്. കൊല്ലം ജോനകപ്പുറം കടപ്പുറത്തേയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടുത്തുകാര്‍ക്ക് ധൈര്യം പകരാന്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്ത് എത്തിയിരുന്നു.
സ്ഥലത്തെത്തിയത് വൈകി
സിപിഎമ്മിന്റെ കൊല്ലത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ദുരിതത്തില്‍ ആയവരെ ആശ്വസിപ്പിച്ചു. എന്നാല്‍ സ്ഥലം എംഎല്‍എയായ മുകേഷ് സ്ഥലത്ത് എത്തിയത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാത്രമാണ്. എംഎല്‍എയുടെ ഈ അവഗണന നാട്ടുകാരെ പ്രകോപിപ്പിച്ചാല്‍ കുറ്റം പറയാനൊക്കില്ല.
എവിടെയായിരുന്നു, ഇവിടെ ഒന്നും കണ്ടില്ലല്ലോ
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പമായിരുന്നു എംഎല്‍എ മുകേഷിന്റെ വരവ്. സ്ഥലത്തെത്തിയ മുകേഷ് ലേലഹാളിലെ കസേരയില്‍ ചെന്നിരുന്നു. എംഎല്‍എയെ കണ്ടതും മത്സ്യത്തൊഴിലാളി സ്ത്രീകളുടെ രോഷം അണപൊട്ടിയൊഴുകി. എവിടെയായിരുന്നു, ഇവിടെ ഒന്നും കണ്ടില്ലല്ലോ എന്നൊരു സ്ത്രീ മുകേഷിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മുകേഷിന്റെ മറുപടി പരിഹാസ രൂപത്തിലായിരുന്നു.
വിദേശത്തെങ്ങും പോയിട്ടില്ലേ
നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ എന്നായിരുന്നു തമാശയും പരിഹാസവും കലര്‍ത്തിയുള്ള എംഎല്‍എയുടെ മറുപടി. ദുരന്തമുഖത്ത് വന്ന് എംഎല്‍എ ബഡായി ബംഗ്ലാവ് കളിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പച്ചത്തെറിയാണ് എംഎല്‍എയ്ക്ക് കേള്‍ക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്തസ് വേണമെടാ
തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഒരുവിധം എംഎല്‍എയെ ജനരോഷത്തില്‍ നിന്നും രക്ഷിച്ചെടുക്കുകയായിരുന്നു. പാതിരാത്രി ഫോണില്‍ വിളിച്ച് ശല്യം ചെയ്ത ആളെ മുന്‍പ് മുകേഷ് തെറി വിളിച്ചത് വാര്‍ത്തയായിരുന്നു. അന്ന് ശല്യക്കാരനോട് എംഎല്‍എ പറഞ്ഞ അന്തസ് വേണമെടാ എന്ന ഡയലോഗും ഹിറ്റായിരുന്നു. സ്വന്തം കാര്യത്തില്‍ ആ അന്തസ്സ് എന്താണെന്ന് എംഎല്‍എയെ പഠിപ്പിച്ചിരിക്കുകയാണ് കൊല്ലത്തെ സാധാരണക്കാര്‍.
എംഎല്‍എയെ കാണാനില്ല
സ്വന്തം മണ്ഡലത്തിലേക്ക് എംഎല്‍എ തിരിഞ്ഞ് നോക്കുന്നില്ല എന്ന പരാതി ഇവിടുത്തുകാര്‍ക്ക് നേരത്തെ തന്നെയുണ്ട്. എംഎല്‍എയെ കാണാനില്ലെന്ന് പറഞ്ഞ് കൊല്ലം വെസ്റ്റ് ഹില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി പോലും നല്‍കപ്പെടുകയുണ്ടായി. യൂത്ത് കോണ്‍ഗ്രസ് കൊല്ലം കമ്മിറ്റിയാണ് ഈ പരാതി നല്‍കിയത്. പോലീസ് പരാതി സ്വീകരിച്ച് വെട്ടിലായിരുന്നു.
എംഎല്‍എയുടെ അസാന്നിധ്യം
തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ട് വാങ്ങി ജയിച്ച് പോയതിന് ശേഷം എംഎല്‍എയെ കണ്ടിട്ടില്ലെന്ന് ജനങ്ങള്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ കൊല്ലത്ത് പ്രകൃതിക്ഷോഭങ്ങള്‍ മൂലം വന്‍നാശനഷ്ടം സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി നല്‍കാനോ ജനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിനിമയിലും ടിവി പരിപാടികളിലും മാത്രമായിരുന്നു എംഎല്‍എയുടെ സാന്നിധ്യം.
വീണ്ടും നാണം കെടുത്തി
തീര്‍ന്നില്ല. ഏറെ കോളിളക്കമുണ്ടാക്കിയ കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനം നടന്നപ്പോഴും മുകേഷ് എംഎല്‍എയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടും എംഎല്‍എയുടെ പൊടി പോലും കണ്ടില്ല. കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയില്‍ പോലും എംഎല്‍എയെ കാണാന്‍ കിട്ടിയില്ല എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പുതിയ വിവാദത്തിലും സിപിഎമ്മിനെ നാണം കെടുത്തിയിരിക്കുകയാണ് മുകേഷ് എംഎൽഎ.