കോഴിക്കോട്- കണ്ണൂര്‍ ദേശീയ പാതയിൽ റോഡ് റീ ടാറിങ് ; ഗതാഗതക്കുരുക്ക് രൂക്ഷമായി
വടകര: ദേശീയ പാതയിൽ റോഡ് റീ ടാറിങ് തുടങ്ങിയപ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നു മുതൽ 19 ദിവസം സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കരകൗശല മേള കൂടി തുടങ്ങുമ്പോൾ കുരുക്കിന്റെ ദൈർഘ്യം കൂടുമെന്നത് ട്രാഫിക് പൊലീസിനെയും കുഴക്കുന്നു. റീ ടാറിങ് തുടങ്ങിയതു മുതൽ പാതയിൽ വൻ ഗതാഗതകുരുക്കാണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ജനത്തിരക്ക് ഇത്തവണ ഉണ്ടാകുമെന്ന വിലയിരുത്തൽ ഉണ്ടായിരിക്കവെ മേള തുടങ്ങുന്നതിനു മുൻപ് ഈ മേഖലയിലെ ടാറിങ് തീർക്കാൻ യാതൊരു നടപടിയുമെടുത്തില്ല.
വാഹന രജിസ്‌ട്രേഷന്‍ കേസ്; ഫഹദ് ഫാസിലിനെതിരേ വീണ്ടും കേസ്
മൂരാട് പാലം മുതൽ പുതുപ്പണം വരെ രാവിലെ മുതൽ തുടങ്ങിയ കുരുക്ക് ഒഴിവാക്കാൻ പുതിയ ബസ് സ്റ്റാൻഡിനു സമീപം വലിയ വാഹനങ്ങൾ തിരുവള്ളൂർ റോഡ് വഴി തിരിച്ചു വിടുകയായിരുന്നു. എന്നിട്ടും കുരുക്കിനു ശമനമുണ്ടായില്ല. മണിക്കൂറുകളോളം വാഹനങ്ങൾ വഴിയിൽ കുടുങ്ങി. നിര തെറ്റിച്ചു പാഞ്ഞ ബസുകൾ കുരുക്കിനെ കൂടുതൽ സങ്കീർണമാക്കി.ഇന്നു മേള തുടങ്ങുന്നതോടെ ദേശീയ പാതയിലെ കുരുക്ക് ഒഴിവാക്കാൻ വാഹന നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം.

വടകരയിൽനിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മണിയൂർ, അട്ടക്കുണ്ട് കടവ് പാലം വഴി പോകുന്നതുകൊണ്ട് ദേശീയ പാതയിലെ കുരുക്ക് കുറയുമെങ്കിലും വീതി കുറഞ്ഞ ഈ റൂട്ടുകളിൽ ഗതാഗതം പ്രശ്നമാകും. പലപ്പോഴും ഈ വഴികളിലും വാഹനക്കുരുക്കുണ്ടാകുന്നു. മേള തുടങ്ങിയാൽ രാപകൽ മണിയൂർ, അട്ടക്കുണ്ട് റൂട്ടിൽ വാഹനപ്പെരുപ്പമായിരിക്കും. ഇത് പ്രാദേശിക റൂട്ടിലെ വാഹനങ്ങൾക്കും പ്രശ്നമാകും.
കരകൗശല മേള സ്ഥലത്തെ വാഹന പ്രശ്നത്തിന് പരിഹാരമായ സമീപത്ത് ഏഴിടത്തായി വാഹന പാർക്കിങ് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നു സംഘാടകർ പറഞ്ഞു. അടുത്തുള്ള റെയിൽവേ പുറമ്പോക്ക് തൽക്കാലം വിട്ടുനൽകാൻ കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോടുനിന്ന് മേള കാണാനെത്തുന്ന വാഹനങ്ങൾ പയ്യോളി റെയിൽവേ ഗേറ്റ് കടന്നു കൊളാവിപ്പാലം റൂട്ടിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ദേശീയ പാതയിലെ കുരുക്കിൽപ്പെടാതെ സർഗാലയിലെത്താം. ഈ റോഡിലെ തകർന്ന ഭാഗം ഊരാളുങ്കൽ സൊസൈറ്റി തന്നെ റിപ്പയർ ചെയ്തിട്ടുണ്ട്. മേള നടക്കുന്ന ഭാഗത്തെ വാഹന നിയന്ത്രണത്തിന് റിട്ട. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക വൊളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications