കൊവിഡ് ഭീതിയിൽ രാജ്യാന്തര യാത്രാവിലക്ക്: സൌദിയിൽ കുടുങ്ങിയത് 300 ഉംറ തീർത്ഥാടകർ,
മക്ക: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ മക്കയിൽ ഉംറ നിർവ്വഹിക്കാനെത്തിയ 300 തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായി ഹജ്ജ്- ഉംറ അധികൃതർ. വൈറസ് വ്യാപന ഭീഷണിയിൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചതോടെയാണ് മക്കയിലെത്തിയ 300 തീർത്ഥാടകർ സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയാതെ കുടുങ്ങിയിട്ടുള്ളത്. തീർത്ഥാടനത്തിനെത്തി മക്കയിൽ കുടുങ്ങിയവർക്ക് തിരിച്ചുപോകുന്നത് വരെ താമസിക്കുന്നതിനുള്ള സൌകര്യവും ഭക്ഷണവും ഒരുക്കാൻ നിർദേശം നൽകിയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മക്കയിലെത്തി ഉംറ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങാൻ കാത്തിരുന്നവരാണ് അപ്രതീക്ഷിതമായി അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചതോടെ പ്രതിസന്ധിയിലായിട്ടുള്ളത്. അതേ സമയം തീർത്ഥാടനത്തിന് വേണ്ടി സൌദിയിലേക്ക് വരാനിരുന്നവരുടെ യാത്രകങ വിമാന സർവീസ് പുരനാരംഭിക്കുന്നതിന് അനുസൃതമായി ക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രോഗവ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉംറ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചതായി സൌദി അറേബ്യ വ്യക്തമാക്കിയിരുന്നു. കര-കടൽ-വ്യോമ അതിർത്തികളും മുൻകരുതലിന്റെ ഭാഗമെന്നോണം സൌദി അടച്ചിട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തിന് പുറത്ത് നിന്ന് ആർക്കും പ്രവേശിക്കാനോ ആർക്കും സൌദിക്ക് പുറത്തേക്ക് പോകാനോ സാധിക്കില്ല.
ഒരാഴ്ചത്തേക്കാണ് സൌദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തലാക്കിയിരുന്നത്. പുതിയ കൊറോണ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മെഡിക്കൽ വിവരങ്ങൾ വ്യക്തമാകുന്നതുവരെ ഒരാഴ്ചത്തെ നിരോധനം തുടരുമെന്നും സൌദി വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം വിമാന നിരോധനം നീട്ടിയേക്കാമെന്നും സൌദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചരക്കുവിമാനങ്ങളെയും വിതരണ ശൃംഖലകളെയും ഈ നിയന്ത്രണങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് മടങ്ങിയെത്തുകയോ ബ്രിട്ടൻ വഴി കടന്നുപോകുകയോ ചെയ്തിട്ടുള്ളവർ ഉടൻ തന്നെ കൊറോണ വൈറസ് പരിശോധന നടത്തണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.