മങ്കിപോക്‌സ്;'പങ്കാളികളുടെ എണ്ണം കുറയ്ക്കണം' സ്വവർഗാനുരാഗികള്‍ക്ക് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്
ജനീവ:മങ്കിപോക്‌സ് വ്യാപന പശ്ചാത്തലത്തില്‍ പുതിയ ജാഗ്രത നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). സ്വവർഗാനുരാഗികളായ പുരുഷന്മാരോടാണ് കൂടുതൽ ജാഗ്രത പാലിക്കാൻ ഡബ്ല്യു.എച്ച്.ഒ മേധാവി തെദ്രോസ് അദാനം ഗെബ്രിയേസസിന്‍റെ നിര്‍ദേശം. പുതിയ ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറയ്ക്കാനാണ് പുതിയ അറിയിപ്പ്. രോഗവ്യാപനത്തിനുള്ള സാധ്യത പരാമവധി കുറയ്ക്കാനെന്നു പറഞ്ഞാണ് തെദ്രോസ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
'പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ പങ്കാളികളുടെ എണ്ണം കുറയ്ക്കണം. പുതിയ ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പുനരാലോചിക്കണം.''തെദ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു. പുതിയ പങ്കാളികളുമായി ബന്ധത്തിൽ ഏർപ്പെട്ടാൽ അക്കാര്യം ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും തെദ്രോസ് ഗെബ്രിയേസസ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കെന്നു പറഞ്ഞാണ് ഇത്തരമൊരു നിർദേശം.

മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തതിൽ 98 ശതമാനവും സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണെന്ന് വാർത്ത ഏജൻസിയായ എ.എഫ്.പി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. മസാച്യുസെറ്റ്‌സ് മെഡിക്കൽ സൊസൈറ്റിയുടെ ജേണലായ 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനി'ൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ചാണ് എ.എഫ്.പിയുടെ റിപ്പോർട്ട്. ഗേ, ബൈസെക്ഷ്വൽ പുരുഷന്മാരിലാണ് ഇത്തരത്തിൽ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ 95 ശതമാനവും സ്വവർഗരതിയിലൂടെയാണെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മേയിലാണ് മങ്കിപോക്സ് ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ 78 രാജ്യങ്ങളിലായി 18,000ത്തിലധികം പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചെന്ന് ബുധനാഴ്ച ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിൽ 70 ശതമാനം കേസുകൾ യൂറോപ്പിലും 25 ശതമാനം കേസുകള്‍ അമേരിക്കൻ ഭൂഖണ്ഡങ്ങളിലുമാണ്. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നാമമാത്രമായ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മേയ് മാസം മുതൽ ആകെ അഞ്ച് മരണങ്ങളും രേഖപ്പെടുത്തി. അസുഖം ബാധിച്ചവരിൽ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയിൽ എത്തേണ്ടി വന്നത്.
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications