വിവാദങ്ങൾക്കൊടുവിൽ വിഎസിന് ഇടം.. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദൻ പങ്കെടുക്കും
ആലപ്പുഴ: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിക്കവേ വിഎസ് പക്ഷത്തെ വെട്ടിനിരത്തി ഔദ്യോഗിക പക്ഷം കമ്മിറ്റികള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ജില്ലാ സമ്മേളനങ്ങളിലൊന്നും മുതിര്‍ന്ന നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെ പങ്കെടുപ്പിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി സമ്മേളനത്തില്‍ വിഎസിനെ പങ്കെടുപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായാണ് വിഎസ് പങ്കെടുക്കുക. കേന്ദ്ര കമ്മിറ്റിയിലേയും സംസ്ഥാന സെക്രട്ടേറിയറ്റിലേയും പ്രതിനിധികള്‍ മാത്രമാണ് പാര്‍ട്ടി ചട്ടപ്രകാരം ഉപരിസമിതിയിലെ അംഗങ്ങള്‍. വിവാദമുണ്ടായ സാഹചര്യത്തിലാണ് ചട്ടം മറികടന്ന് വിഎസിനെ കൂടി ഉള്‍പ്പെടുത്താനുള്ള സിപിഎം തീരുമാനം.

വിഎസിനെ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് ജില്ലാ നേതാക്കള്‍ വിഎസിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. 10ാം തിയ്യതി കായംകുളത്ത് നടക്കുന്ന ജില്ലാ സമ്മേളന സെമിനാര്‍ വിഎസ് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസവും സമ്മേളനത്തിന്റെ ഭാഗമാകുന്ന വിഎസ് 13 മുതല്‍ 15 വരെ ഉപരിസമിതി അംഗമായി സമ്മേളനം നിയന്ത്രിക്കും. വിഎസിനെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം കോടിയേരിയും സമാപന സമ്മേളനം പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications