പി ജയരാജനെ വധിക്കാൻ ആർഎസ്എസ് തീരുമാനം; മോഹനന്‍ വധക്കേസ് പ്രതി പ്രനൂപിന് ക്വട്ടേഷന്‍ കൊടുത്തു!
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പിജയരാജൻ വധിക്കാൻ ആർഎസ്എസ് ക്വട്ടേഷൻ കൊടുത്തെന്ന് പോലീസ്. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രനൂപ് ക്വട്ടേഷന്‍ എടുത്തിരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അടിയന്തര സന്ദേശമയച്ചിരിക്കുകയാണ്. കതിരൂര്‍ മനോജ്, രമിത്ത് വധക്കേസുകളിലെ പ്രതികാരനടപടിയാണെന്നാണ് റിപ്പോർട്ട്.
ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊലീസ് ജയരാജന്റെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതീവജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജില്ലയിലെ ഡിവൈഎസ്പിമാര്‍ക്കും മുഴുവന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അടിയന്തര സന്ദേശമയച്ചു. കൃത്യമായ ആക്രമണ പദ്ധതി ആസൂത്രണം ചെയ്താണ് നീക്കം എന്ന് രഹസ്യവിവരം നൽകിയവർ തെളിവ് സഹിതം ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വെല്ലുവിളികൾ മറികടക്കുക
പി ജയരാജനെ പോലെ സമുന്നതനായ നേതാവിനെ വധിച്ച സംസ്ഥാനത്ത് നിയന്ത്രിതമായ കുഴപ്പമുണ്ടാക്കുകയും അതിന്റെ പേരിൽ ക്രമസമാധാനത്തകർച്ച ആരോപിച്ചു സംസ്ഥാന സർക്കാരിനെ പിരിച്ചു വിടുകയും ചെയ്യുക എന്ന അജണ്ടക്ക് ഒപ്പം താൽക്കാലികമായി സംസ്ഥാനത്ത് സംഘപരിവാർ നേരിടുന്ന വെല്ലുവിളികൾ മറികടക്കുക എന്ന ഉദ്ദേശ്യം കൂടി ഈ പദ്ധതിക്ക് പിന്നിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
പാതിരിയാട് വാളാങ്കിച്ചാലിലെ സിപി എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കെ മോഹനനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രനൂപ്. ഇയാള്‍ക്കൊപ്പം ചക്കരക്കല്‍, കടമ്പൂര്‍ പൂങ്കാവ്, പാലയാട് സാമിക്കുന്നുമ്പ്രം, മേലൂര്‍ പാലം, പൊന്ന്യം നായനാര്‍ റോഡ് പ്രദേശങ്ങളിലെ ഏതാനും ക്രിമിനലുകളും സംഘത്തിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചനകള്‍.
പണവും... വാഹനവും...
കൊലപാതക പദ്ധതിക്ക് ആവശ്യമായ പണവും വാഹനങ്ങളും ക്വട്ടേഷന്‍ സംഘത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഇന്നോവ, ഫോര്‍ച്യൂണർ ഉള്‍പ്പെടെ വാഹനങ്ങൾ കണ്ണൂരിലെത്തിയിട്ടുണ്ട് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജില്ലയിലെ ഏതെങ്കിലും സിപിഎം ഓഫീസ് തകർത്ത് പ്രകോപനം സൃഷ്ടിക്കാനും പദ്ധതിയുണ്ട്. പി ജയരാജന്‍ അവിടം സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ വകവരുത്തുക എന്നതാണ് ഒരു പദ്ധതിയെന്നും സൂചനകളുണ്ട്.
സുരക്ഷ ശക്തമാക്കും
നിലവിൽ സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണു ജയരാജൻ. ജില്ലയിൽ മടങ്ങിയെത്തിയാലുടൻ സുരക്ഷ ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചു. ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള ക്വട്ടേഷനെന്നാണു റിപ്പോർട്ട്.