തിരിച്ചടിയിൽ നിന്ന് പാഠം, ശബരിമല വിഷയത്തിൽ തീവ്ര നിലപാടിൽ നിന്ന് പിന്നോട്ടടിക്കാൻ പിണറായി സർക്കാർ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് പക്ഷം തകര്‍ന്നടിഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന പുരോഗമനപരമായ നിലപാട് എടുത്തെങ്കിലും എല്‍ഡിഎഫിന് അത് തിരിച്ചടിയാവുകയാണ് ഉണ്ടായത്. 20ല്‍ 19 സീറ്റുകളും യുഡിഎഫ് തൂത്തൂവാരി. സഖ്യകക്ഷിയായ സിപിഐ അടക്കം സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കുറ്റപ്പെടുത്തി രംഗത്ത് വന്നു കഴിഞ്ഞു.
ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി പ്രിയങ്ക ഗാന്ധി, മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോൺഗ്രസ്
വിശ്വാസി വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നും അത് തിരിച്ച് പിടിക്കണം എന്നുമാണ് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാനഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനായി പാര്‍ട്ടി പ്രത്യേക കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ശബരിമല വിഷയത്തില്‍ ഇനി പിഴയ്ക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചേക്കും.
സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് കര്‍ശനമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇനി അക്കാര്യത്തില്‍ തീവ്ര നിലപാട് തുടര്‍ന്നേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല കയറണം എന്ന ആവശ്യം ഉന്നയിച്ച് യുവതികള്‍ എത്തിയാല്‍ പോലീസ് സംരക്ഷണം നല്‍കുന്നത് തുടരും. എന്നാല്‍ പ്രതിഷേധം ഉണ്ടായാല്‍ പോലീസ് തന്നെ സ്ത്രീകളെ തിരിച്ചിറക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റും.
അതേസമയം ശബരിമലയിലെ പ്രശ്‌നം ലിംഗനീതിയുടേതാണ് എന്ന പാര്‍ട്ടി നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.. ശബരിമല പ്രശ്‌നത്തില്‍ ബിജെപിയും കോണ്‍ഗ്രസും വിശ്വാസ സമൂഹത്തെ മുതലെടുത്തതോടെ സിപിഎമ്മിന്റെ പല കോട്ടകളും തകര്‍ന്നിരിക്കുകയാണ്. സിപിഎമ്മിന്റെ പരമ്പരാഗത ഹിന്ദു വോട്ടുകള്‍ പലയിടത്തും ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ ഒഴുകുകയാണ് ഉണ്ടായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.