കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി; ആർക്ക് വേണമെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കെസി വേണുഗോപാൽ
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഭൂരിപക്ഷം ലഭിക്കുന്നയാൾ പ്രസിഡന്റാകും. ഞങ്ങൾ ഒറ്റക്കെട്ടായി ആ പ്രസിഡന്റിന് കീഴിൽ മുന്നോട്ട് പോകും. ഇതാണ് കോൺഗ്രസിന്റെ സൗന്ദര്യം. ആരും ആശങ്കപ്പെടേണ്ട കാര്യമില്ല, കെസി പറഞ്ഞു. ശശി തരൂര്‍ മത്സരിക്കുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ

'ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്ന ഏക പാർട്ടി കോൺഗ്രസ് പാർട്ടിയാണ്. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതൊരു മുടക്കവും കൂടാതെ മുന്നോട്ട് പോകുക തന്നെ ചെയ്യും. ഒൻപതിനായിരത്തിലധികം വരുന്ന പ്രതിനിധികളാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുക. ആർക്ക് വേണമെങ്കിലും മത്സരിക്കാം. തിരഞ്ഞെടുപ്പ് നടക്കും. ഭൂരിപക്ഷം ലഭിക്കുന്നയാൾ പ്രസിഡന്റാകും. ഞങ്ങൾ ഒറ്റക്കെട്ടായി ആ പ്രസിഡന്റിന് കീഴിൽ മുന്നോട്ട് പോകും. ഇതാണ് കോൺഗ്രസിന്റെ സൗന്ദര്യം. ആരും ആശങ്കപ്പെടേണ്ട കാര്യമില്ല'.

സപ്റ്റംബർ 22 ന് നോട്ടിഫിക്കേഷൻ വരും. ആഗസ്റ്റ് 24 വരെ നാമനിർദ്ദേശം സമർപ്പിക്കാം. ഒക്ടോബർ എട്ടിന് പത്രിക പിൻവലിക്കാം. ഒറ്റ പേരെ ഉള്ളുവെങ്കിൽ അന്ന് തന്നെ അധ്യക്ഷനെ പ്രഖ്യാപിക്കും. മത്സരമാണെങ്കിൽ 17 ന് മത്സരം നടക്കും. 19 ന് വിജയിയെ പ്രഖ്യാപിക്കും. ആരോഗ്യകരമായ മത്സരം നടക്കട്ടെ.ആർക്ക് വേണമെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. സ്ഥാനാർത്ഥിയെ പത്ത് പേർ പിന്തുണയ്ക്കണമെന്ന് മാത്രമേയുള്ളൂ. രാഹുൽ ഗാന്ധി മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞതാണ്. കോൺഗ്രസിൽ ആദ്യമായല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്. വാശിയേറിയ മത്സരം മുൻപും നടന്നിട്ടുണ്ട്. വോട്ടർപട്ടിക പരസ്യമായി പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

മുതിർന്ന നേതാവായ ഗുലാം നബി ആസാദ് രാജിവെച്ചതിലും കെസി വേണുഗോപാൽ പ്രതികരിച്ചു. 50 വർഷത്തോളം പാർട്ടിയിൽ പ്രവർത്തിച്ച് സുപ്രധാന പദവികൾ എല്ലാം വഹിച്ചൊരാൾ പുതിയ തലമുറക്ക് വേണ്ടി മാറി കൊടുക്കുന്നതിൽ എന്തിനാണ് ഇത്ര വേദനിക്കുന്നതെന്ന് കെസി വേണുഗോപാൽ ചോദിച്ചു. അദ്ദേഹത്തിന്റെ രാജിക്കത്തിന്റെ രണ്ട് പേജ് മുഴുവൻ അദ്ദേഹം പാർട്ടിയിൽ വഹിച്ച പദവികളെ കുറിച്ചായിരുന്നു വിശദീകരിച്ചത്. കശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദ്. മോദി സർക്കാർ കശ്മീരിനെ വിഭജിച്ചു. ജമ്മുവായി കശ്മീരായി. പ്രത്യേക പദവിയുണ്ടായിരുന്ന സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കി. ആ മോദി ഏറ്റവും നല്ല രാഷ്ട്രീയക്കാരനാണെന്ന് ഗുലാം നബി പറയുമ്പോൾ ഞങ്ങൾ കോൺഗ്രസുകാർക്ക് അക്കാര്യം ദഹിക്കാൻ വലിയ ബുദ്ധിമുട്ട് തന്നെയാണ്. മോദി നൽകിയ പദ്മഭൂഷൺ വാങ്ങാൻ അദ്ദേഹം പോയത് ഞങ്ങൾക്ക് മനോവിഷമം ഉണ്ടാക്കിയ കാര്യമാണ്.
അന്ന് അദ്ദേഹത്തിനൊപ്പം പദ്മഭൂഷൺ ലഭിച്ച ബുദ്ധദേബ് ഭട്ടാചാര്യ മോദി സർക്കാർ നൽകുന്ന പദ്മഭൂഷൺ വേണ്ടെന്ന് വെച്ചിരുന്നു, കെ സി വേണുഗോപാൽ പറഞ്ഞു.

നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ച സംഭവത്തേയും കെ സി വേണുഗോപാൽ വിമർശിച്ചു. ഒരു കേന്ദ്രമന്ത്രി വളളം കളിയിൽ പങ്കെടുക്കാൻ എത്തുന്നത് സാധാരണകാര്യമാണ്. എന്നാൽ അമിത് ഷാ വിളിച്ച സമയവും രീതിയുമെല്ലാം കൂട്ടി വായിക്കുമ്പോൾ അതിൽ പ്രശ്നമുണ്ട്. നെഹ്റുവിനെ ഇവർ പൂർണമായും തമസ്കരിക്കുകയാണ്. ഇക്കാര്യത്തിൽ സി പി എമ്മിനും ബി ജെ പിക്കും ഒരേ അജണ്ടയാണ്. നെഹ്റുവിനെ ഏറ്റവും കൂടുതൽ വെറുക്കുന്ന നേതാവാണ് അമിത് ഷാ. ഈ അവസരത്തിൽ അമിത് ഷായെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന് പിന്നിൽ മറ്റെന്തൊക്കെയോ ചീഞ്ഞ് മണക്കുന്നുണ്ട്. നെഹ്റു ട്രോഫി അത്തരം കാര്യങ്ങൾക്കുള്ള മറയാക്കി ഉപയോഗിക്കുന്നത് ശരിയായ കാര്യമല്ല, കെസി വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications