ബീഫിനെ തടയുന്ന മോദിയും ബിജെപിയും അറിയണം; 21316 കോടി എവിടെ നിന്ന്? എല്ലാം തകരും!!
പുതിയ നിരോധന ഉത്തരവ് ഇത്തരത്തില്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ആദായകരമല്ലാത്ത പശുക്കളെ കശാപ്പുകാര്‍ക്കാണ് കൈമാറുക. ഇനിയിപ്പോള്‍ ഈ വഴി അടഞ്ഞു.
ദില്ലി: കന്നുകാലി അറവ് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ ഈ രംഗത്ത് കുതിപ്പ് തുടരുന്നതിനിടെയാണ് നിരോധനം വന്നിരിക്കുന്നത്.
നേരത്തെ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ആയിരുന്നു ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത്. 2014ലാണ് ഇന്ത്യ ബ്രസീലിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്ന് ബ്രസീല്‍ വീണ്ടും മുന്നേറ്റം നടത്തിയെങ്കിലും ഇന്ന് ഇന്ത്യയാണ് ബീഫ് പ്രഥമന്‍.
ആഗോള ബീഫ് കയറ്റുമതിയുടെ 19.60 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ബീഫ് വിതരണ കമ്പനികള്‍ സപ്ലൈ ചെയ്യുന്നതും ഇന്ത്യയില്‍ നിന്നു കയറ്റി അയക്കുന്ന ബീഫ് ആണ്. രാജ്യ വരുമാനത്തില്‍ മികച്ച പങ്ക് ബീഫ് കയറ്റുമതിക്കുണ്ട്.
നിരോധനം വരുന്നതോടെ ഈ കയറ്റുമതിയിയെ കാര്യമായും ബാധിക്കും. അത് സമ്പദ് മേഖലയില്‍ പ്രതിഫലിക്കുകയും ചെയ്യും. തീരുമാനം സര്‍ക്കാര്‍ ഖജനാവിന് തിരിച്ചടിയാകുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. അമേരിക്കന്‍ കാര്‍ഷിക വിഭാഗം പുറത്തുവിട്ട കണക്കുകളിലാണ് ഇന്ത്യയിലെ ബീഫ് കയറ്റുമതിയെ കുറിച്ച് വിശദീകരിക്കുന്നത്.
ഒമ്പതുമാസത്തിനിടെ ബീഫ് കയറ്റുമതിയിലൂടെ മാത്രം രാജ്യത്തിന് കിട്ടിയ വരുമാനം 21316 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കാണിത്. മാര്‍ച്ച് അഞ്ചിന് കേന്ദ്ര വാണിജ്യകാര്യമന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.
കശാപ്പ് ചെയ്യുന്നതിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് വിലക്കി വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിരോധനം കയറ്റുമതിയെ മാത്രമല്ല, തുകല്‍ വ്യവസായത്തെയും ബാധിക്കും. മാത്രമല്ല, രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കും തിരിച്ചടിയാകും.
സാധാരണ രീതി
സാധാരണ പശുക്കള്‍ പാല് തരുന്നത് മൂന്ന് മുതല്‍ പത്ത് വയസുവരെയാണ്. കര്‍ഷകര്‍ അതിന് ശേഷം പശുക്കളെ വില്‍ക്കുകയാണ് ചെയ്യുക. ആദായമില്ലാത്ത പശുക്കളെ പോറ്റാന്‍ ദിവസവും ചുരുങ്ങിയത് നൂറ് രൂപയെങ്കിലും വേണം.
കര്‍ഷകര്‍ക്ക് തിരിച്ചടി
പാല്‍ വറ്റുന്നതോടെ പശുവിനെ വിറ്റ് കാശാക്കുന്ന രീതിയാണ് നമ്മുടെ നാട്ടില്‍. നിലവില്‍ 20000 രൂപ വരെ കിട്ടും ഒരു പശുവിനെ വിറ്റാല്‍. ആ കാശ് കൊണ്ട് അടുത്ത പശുവിനെ വാങ്ങും. അങ്ങനെ ഉപജീവനം നോക്കുന്ന നിരവധി പേരാണ് ഇന്ത്യയിലുള്ളത്.
എല്ലാം അനിശ്ചിതത്വത്തില്‍
എന്നാല്‍ പുതിയ നിരോധന ഉത്തരവ് ഇത്തരത്തില്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ആദായകരമല്ലാത്ത പശുക്കളെ കശാപ്പുകാര്‍ക്കാണ് കൈമാറുക. ഇനിയിപ്പോള്‍ ഈ വഴി അടഞ്ഞു. അതോടെ പശുവടക്കമുള്ള കാലികളുടെ വില്‍പ്പന അനിശ്ചിതത്വത്തിലായി.
30 ശതമാനം കര്‍ഷകര്‍
രാജ്യത്തെ കര്‍ഷകരില്‍ 30 ശതമാനത്തിന്റെയും വരുമാനമാര്‍ഗം കന്നുകാലി വളര്‍ത്തലാണ്. പാല്‍ വറ്റി കഴിഞ്ഞാല്‍ വില്‍ക്കുന്ന ഇവര്‍ കന്നുകാലികളെ ഇനിയെന്തു ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. സൗദി അറേബ്യ, മലേഷ്യ, ഈജിപ്ത്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നു ബീഫ് കയറ്റുമതി ചെയ്യുന്നത്.
തുകല്‍ വ്യവസായം
അറവുകാര്‍ക്ക് കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന പുതിയ നിര്‍ദേശം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്. 1800 കോടി അമേരിക്കന്‍ ഡോളറിന്റെ തുകല്‍ വ്യവസായവും ചെരുപ്പ് നിര്‍മാണവും കൂടി പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
അനുബന്ധ വ്യവസായങ്ങള്‍
കന്നുകാലികളുടെ കരള്‍, എല്ല് എന്നിവയെ ആശ്രയിച്ചുള്ള മരുന്ന് നിര്‍മാണം, വളം എന്നിവയുടെ വ്യവസായത്തിനും തിരിച്ചടിയാണ് സര്‍ക്കാര്‍ തീരുമാനം. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 7.35 ശതമാനവും മൃഗസംരക്ഷണത്തെ ആശ്രിയിച്ചാണ്.
കേരളത്തിനും തിരിച്ചടി
മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2015-16ല്‍ കേരളത്തില്‍ അറുത്തത് 12.39 ലക്ഷം കന്നുകാലികളെയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികളെ അറുക്കുന്ന സംസ്ഥാനവും കേരളമാണ്. നേരത്തെ ഇത് ബീഹാറായിരുന്നു. ഇനി അറുക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഇത്രയും കന്നുകാലികളെ പോറ്റേണ്ട ബാധ്യതയും വരും.