7 സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക്; തിരിച്ച് വരവിന് പുത്തൻ തന്ത്രങ്ങളുമായി കോൺഗ്രസ്..യുപിയും ഗുജറാത്തും
ദില്ലി; പശ്ചിമബംഗാൾ, കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്തിടെ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചിടങ്ങളിലും അട്ടിമറി മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന് കണക്ക് കൂട്ടി കോൺഗ്രസ് പാടെ തെറ്റി. തമിഴ്നാട്ടിലൊഴികെ മറ്റ് നാലിടങ്ങളിലും കനത്ത തിരിച്ചടിയായിരുന്നു പാർട്ടിക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽവിയിൽ നിന്നും പാഠം പഠിച്ച് മുന്നേറാൻ ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം. 2022 ൽ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന 7 സംസ്ഥാനങ്ങൾ ലക്ഷ്യം വെച്ചാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത്.
Recommended Video
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
ഏഴ് സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, മണിപ്പൂർ എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയാണ് അധികാരത്തിൽ. എന്നാൽ 2017 ൽ അട്ടിമറി വിജയം നേടിയ ഈ സംസ്ഥാനങ്ങളിൽ ഇത്തവണ ബിജെപിക്ക് അധികാരം നിലനിർത്താൻ സാധിക്കുമോയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
ഉത്തർപ്രദേശിൽ
403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയായിരുന്നു ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ ബിജെപി അധികാരം പിടിച്ചത്. ഇത്തവണയും 300 ന് മുകളിൽ സീറ്റുകൾ ബിജെപി ഇവിടെ ലക്ഷ്യം വെയ്ക്കുന്നുണ്ട്.എന്നാൽ കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി യോഗിക്കും സർക്കാരിനുമെതിരെ ഉയരുന്ന ജനരോഷം ബിജെപിക്ക് ഇവിടെ കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയും നേതൃത്വത്തിന്റെ ആശങ്ക ഉയർത്തുന്നുണ്ട്.
പ്രിയങ്ക ഇറങ്ങുമോ?
അതേസമയം മറുവശത്ത് യോഗിക്കെതിരായ ജനവിരുദ്ധ വികാരം മുതലെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്ന് കഴിഞ്ഞു.വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആണ് കോൺഗ്രസ് നടത്തുന്നത്. തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലെത്താനുള്ള സാധ്യകളും കോൺഗ്രസ് ഇവിടെ തേടുന്നുണ്ട്. 2017 ൽ എസ്പിയുമായി സഖ്യം ചേർന്നത് തിരിച്ചടി നൽകിയെങ്കിലും നിലവിലെ സാഹചര്യത്തിൽ സഖ്യം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. കോൺഗ്രസിനെ നയിക്കാൻ പ്രിയങ്ക ഗാന്ധിയെ തന്നെ യുപിയിൽ കോൺഗ്രസ് രംഗത്തിറങ്ങുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഹൈക്കമാന്റ് നീക്കം
അതേസമയം കോൺഗ്രസ് തനിച്ച് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിൽ ഇത്തവണയും അധികാരം നിലനിർത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ പാർട്ടിയിൽ ഭിന്നതകൾ ശക്തമായിരുന്നുവെങ്കിലും കോൺഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് പ്രശ്ന പരിഹാരത്തിനുള്ള സാധ്യത തേടുകയാണ്. യുവ നേതാവായ നവജ്യോത് സിംഗ് സിദ്ധുവും അമരീന്ദർ സിംഗും തമ്മിലുള്ള അധികാര വടംവലിയാണ് തർക്കങ്ങൾക്ക് കാരണം. അമരീന്ദറിന്റെ കീഴിൽ അടുത്ത തിരഞ്ഞെടുപ്പ് നേരിട്ടാൽ തിരിച്ചടിയാകും ഫലം എന്നാണ് സിദ്ധു പക്ഷത്തെ നേതാക്കളുടെ ആരോപണം. സിദ്ധുവിന് ഉപമപഖ്യമന്ത്രി സ്ഥാനം നൽകി പ്രശ് പരിഹാരത്തിന് സാധ്യത തേടുകയാണ് ഹൈക്കമാന്റ് ഇവിടെ.
ഉത്തരാഖണ്ഡിൽ
70 അംഗ നിയമസഭയിൽ 57 സീറ്റുകൾ നേടിയായിരുന്നു കഴിഞ്ഞ തവണ ബിജെപി ഉത്തരാഖണ്ഡിൽ അധികാരത്തിലേറിയത്. കോൺഗ്രസിന് ലഭിച്ചതാകട്ടെ 32 സീറ്റുകളും.എന്നാൽ ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് കാര്യങ്ങൾ അനുകൂലമല്ലെന്ന വിലയിരുത്തൽ ഉണ്ട്.ഭരണവിരുദ്ധ വികാരവും ബിജെപിയിലെ ഉൾപാർട്ടി തർക്കങ്ങളും നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചതും തീരഥ് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കിയതെല്ലാം പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും പാർട്ടിയിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
കേരളം ആവർത്തിക്കുമെന്ന്
ബിജെപിയിലെ തർക്ക് തങ്ങൾക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടിന്നു. എന്നാൽ അത് അത്ര എളുപ്പമല്ലെന്നും പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറിയില്ലേങ്കിൽ സമാന തിരിച്ചടി ഉത്തരാഖണ്ഡിലും ഉണ്ടാകുമെന്നാണ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്. ഉടൻ തന്നെ സംഘടന തലത്തിലുള്ള അഴിച്ചുപണിയെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഗോവയിൽ
2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരുന്നു. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റ് ലഭിച്ചപ്പോള്‍ 13 സീറ്റുകള്‍ മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാൽ പിന്നീട് കോൺഗ്രസിൽ നിന്നുൾപ്പെടെ അംഗങ്ങളെ അടർത്തിമാറ്റിയ ബിജെപിക്ക് നിലവിൽ 27 അംഗങ്ങളാണ് സഭയിൽ ഉള്ളത്.
ബിജെപി വിരുദ്ധ കക്ഷികള്‍
വരും തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാൻ സമാനമായ പാർട്ടികളുമായി സഖ്യത്തിലെത്താനുള്ള ആലോചനകളാണ് കോൺഗ്രസ് നടത്തുന്നത്. പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എന്‍.സി.പി എന്നിവരെയെല്ലാം സഖ്യത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം കോൺഗ്രസിലുണ്ട്.ബിജെപി വിരുദ്ധ കക്ഷികള്‍ ഒന്നിച്ചാല്‍ ഗോവയിലെ മതനിരപേക്ഷ വോട്ടുകള്‍ വിഭജിച്ചു പോകില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നു. മഹാരാഷ്ട്രയ്ക്ക് സമാനമായി ശിവസേനയും എൻസിപിയുമെല്ലാം കോൺഗ്രസുമായി കൈകോർക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
ബിജെപി കോട്ട
ബിജെപിയുടെ ഇളകാത്ത കോട്ടയായ ഗുജറാത്തിലും തന്ത്രം മെനയുകയാണ് ഇത്തവണ കോൺഗ്രസ്. ശക്തമായ യുവ നിരയെ ഇറക്കിയാൽ അധികാരം പിടിക്കാൻ ആകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. യുവ നേതാവ് സച്ചിൻ പൈലറ്റിനെ സംസ്ഥാനത്തിന്റെ ചുമതല ഏൽപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ തവണ 77 സീറ്റുകളായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് നേടിയത്.
ഭരണമാറ്റം ഉണ്ടാകുമോ
1985 മുതൽ കോൺഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന ഹിമാചലിൽ ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്. കഴിഞ്ഞ തവണ 68 അംഗ നിയമസഭ സഭയിൽ 44 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. കോൺഗ്രസിന് ലഭിച്ചത് 21 സീറ്റുകളും. മുതിർന്ന നേതാവ് വീരഭദ്രസിംഗിനെ മാറ്റി നിർത്തി യുവ നേതാക്കളെ മുൻ നിർത്തിയാവും കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് നേരിട്ടേക്കുക. ഒറ്റക്കെട്ടായി നിന്നാൽ അധികാരം ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
മണിപ്പൂരിൽ
മണിപ്പൂരിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. 2017 ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ വിജയിച്ച് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ചെറുകക്ഷികളുമായി ബിജെപി സഖ്യത്തിലെത്തി അധികാരം പിടിച്ചെടുക്കുകയായിരുന്നു.
ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം