ഒരു രൂപ അയച്ചാൽ ജനങ്ങൾക്ക് കിട്ടിയിരുന്നത് 15 പൈസ മാത്രം; ജർമ്മനിയിൽ കോൺഗ്രസിനെ വിമർശിച്ച് മോദി
ബെർലിൻ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജർമ്മൻ സന്ദർശനത്തിനിടെ കോൺ ഗ്രസിന് വിമർശനം. തന്റെ സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമ്പോൾ കോൺ ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ് മോദി വിമർശനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. കോൺ ഗ്രസിന്റെ കാലത്ത് ഒരു രൂപ ജനങ്ങൾക്കായി നീക്കിവെച്ചായൽ 15 പൈസ മാത്രമെ അവർക്ക് ലഭിക്കുക എന്നും ബാക്കി 85 പൈസ കോൺ ഗ്രസ് മോഷ്ടിക്കുകയായിരുന്നു എന്നും മോദി പറഞ്ഞു. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യം സമ്പാദിച്ചതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ജനങ്ങളുടെ പോക്കറ്റിൽ എത്തിയതെന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പരാമർശം സുപ്രീം കോടതിയും നേരത്തെ ഉദ്ധരിച്ചിരുന്നു. ഇത് പരാമർശിച്ചു സംസാരിക്കുകയായിരുന്നു മോദി. ഇതിന് മുമ്പും ഇതേ വിഷയത്തിൽ ബിജെപി നിരവധി തവണ കോൺ ഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. "ഇന്ന് ഇന്ത്യയിലെ ഭരണത്തിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്ന രീതി അത് പുതിയ ഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ കാണിക്കുന്നു. ഇന്ന് ഡൽഹിയിൽ നിന്ന് 1 രൂപ അയച്ചാൽ 15 പൈസ മാത്രമെ ജനങ്ങളുടെ കൈയ്യിൽ ലഭിക്കു എന്ന് ഒരു പ്രധാനമന്ത്രിക്കും പറയാൻ സാധിക്കില്ല." മോദി തിങ്കളാഴ്ച പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ വിവിധ ആനുകൂല്യങ്ങളായി 22 ലക്ഷം കോടി രൂപ തന്റെ സർക്കാർ ജനങ്ങൾക്ക് നൽകിയെന്നും മോദി പറഞ്ഞു. പുതിയ ഇന്ത്യ സുരക്ഷിതമായ ഭാവിയെക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. അവർ റിസ്ക് എടുക്കാൻ തയ്യാറാകുന്നു. 2014-ൽ നമ്മുടെ രാജ്യത്ത് 200-400 സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അറുപത്തിയെട്ടായിരിത്തിലധികം സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും മോദി അവകാശപ്പെട്ടു. "നേരത്തെ രാജ്യം ഒന്നായിരുന്നു, എന്നാൽ രണ്ട് ഭരണഘടനകളാണുണ്ടായിരുന്നത്. എന്നാൽ അവ ഒന്നിക്കാൻ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ട്? ഏഴ് പതിറ്റാണ്ടുകളായി ഒരു രാജ്യം ഒരു ഭരണഘടന നടപ്പിലാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ അത് നടപ്പിലാക്കിയിരിക്കുകയാണ് " കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
ചെറിയ ഒരു ഇടവേളക്ക് ശേഷം തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി വിദേശ സന്ദർശനത്തിന് തുടക്കമിട്ടത്. നിലവിൽ ജർമ്മനിയിലുള്ള മോദി ഡെൻമാർക്കും ഫ്രാൻസും സന്ദർശിക്കും മെയ് നാലിന് അദ്ദേഹം തിരിച്ച് ഇന്ത്യയിലെത്തും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 2022ലെ മോദിയുടെ ആദ്യ വിദേശ സന്ദർശനം ആണ് ഇത്.