മോദി സർക്കാരിന്റെ വിവാദ ഉത്തരവ്; എടുത്തിട്ട് കുടഞ്ഞ് രാഹുൽ,പാവങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു
ദില്ലി; കേന്ദ്രസർക്കാരിന്റെ എഫ്സിഐ ഗോഡൗണുകളിൽ വരുന്ന അധിക ഭക്ഷ്യധാന്യം ഉപയോഗിച്ച് സാനിറ്റൈസർ നിർമ്മിക്കാനുള്ള എഥനോൾ നിർമ്മിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ സാനിറ്റൈസറുകളുടെ ഉപയോഗവും വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനം.
Recommended Video
എന്നാൽ ലോക്ക് ഡൗണിനിടയിൽ ജനം ഭക്ഷണം കിട്ടാതെ വലയുമ്പോൾ വിവാദ ഉത്തരവിറക്കിയ സർക്കാരിനെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിവാദ ഉത്തരവ്
തിങ്കളാഴ്ച പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ ജൈവ ഇന്ധന കോ ഓഡിനേഷന്‍ കമ്മിറ്റിയില്‍ യോഗത്തിലാണ് വിവാദ തിരുമാനം കൈക്കൊണ്ടത്. ജൈവ ഇന്ധന നയ പ്രകാരമാണ് അധിക ഭക്ഷ്യധാന്യം എഥനോള്‍ ഉല്‍പാദനത്തിന് ഉപയോഗിക്കാമെന്ന് തിരുമാനിച്ചതെന്ന് യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
എഫ്സിഐ ഗോഡൗണിൽ
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കൈവശം 59.59 മില്യൺ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്ക്. ഇതിൽ 30.97 മില്യൺ അരിയും 27.52 മില്യൺ ഗോതമ്പുമാണ് ഉള്ളത്. രാജ്യത്തെ കരുതൽ ശേഖരം കഴിഞ്ഞാലും ഇതിൽ ബാക്കി വരുമെന്നാണ് സർക്കാർ വാദം.
ദേശീയ ഫ്യുവൽ നയം
അരി ഉപയോഗിച്ച് നിര്‍മിക്കുന്ന എഥനോള്‍ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ പെട്രോളിയത്തില്‍ മിശ്രിതപ്പെടുത്താനും സർക്കാർ തിരുമാനിച്ചിട്ടുണ്ട്. അധികമായി ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം ജൈവ ഇന്ധനത്തിന് ഉപയോഗിക്കാമെന്ന് 2018 ലെ ദേശീയ ബയോ ഫ്യൂവൽ നയം അനുവദിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ഭക്ഷണമില്ലാതെ
നേരത്തേ പഞ്ചസാര കമ്പനികളേയും ഡിസ്ലറികളേയും എഥനോൾ ഉപയോഗിച്ച് സാനിറ്റൈസർ നിർമ്മിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. അതേസമയം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം ലഭിക്കാതെ ഇരിക്കുമ്പോഴാണ് സർക്കാർ വിവാദ തിരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്
റേഷൻ കാർഡ് ഇല്ലാത്തവർ
ലോക്ക് ഡൗണോടെ സ്വദേശത്തേക്ക് തിരിച്ച് പോകാൻ കഴിയാതെ അതിഥി തൊഴിലാളികൾ ഭക്ഷണം കിട്ടാതെ വലയുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളത്. കേന്ദ്രസർക്കാർ സൗജന്യമായി നിശ്ചിത അളവ് റേഷൻ അനുവദിക്കുന്നുണ്ടെങ്കിലും റേഷൻ കാർഡ് ഇല്ലാത്തവരാണ് ഇവരിൽ ഏറെയും.
വിമർശനവുമായി രാഹുൽ
എഫ്സിഐകളിൽ ആവശ്യത്തിന് ധാന്യം കരുതുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ദില്ലിയിലും മറ്റ് സംസ്ഥാനങ്ങളിലും പാചകം ചെയ്ത ഭക്ഷണത്തിന് വരി നിൽക്കുന്ന സംഭവങ്ങൾ വാർത്തയായിരുന്നു. അതിനിടെ സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി.
എന്ന് ഉണരും
രാജ്യത്തെ പണക്കാർക്ക് വേണ്ടി ദരിദ്ര ജനങ്ങളുടെ ഭക്ഷണമാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദരിദ്രർ എപ്പോൾ ഉണരുക? നിങ്ങൾ പട്ടിണി മൂലം മരിക്കുമ്പോൾ, നിങ്ങൾക്ക് ലഭിക്കേണ്ട അരി ഉപയോഗിച്ച് സാനിറ്റൈസർ ഉണ്ടാക്കി സമ്പന്നരുടെ കൈ വൃത്തിയാക്കുന്ന തിരക്കിലാണ് കേന്ദ്രസർക്കാർ,രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
7500 രൂപ നിക്ഷേപിക്കണം
അതിനിടെ കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് ഉപദേശക സമിതി യോഗം എല്ലാ ജൻധൻ അക്കൗണ്ടിലേക്കും 7500 രൂപ വീതം നിക്ഷേപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിലാണ് 11 അംഗ സമിതി യോഗം ചേർന്നത്.
സാമ്പത്തിക ഞെരുക്കം ഇല്ല
വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാർ ഉടൻ നിക്ഷേപിക്കണമെന്നും സമിതി നിർദ്ദേശിച്ചു.കേന്ദ്രസർക്കാരിന് യാതൊരു സാമ്പത്തിക ഞെരുക്കവും ഇല്ലെന്നും സമിതി അംഗമായ ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
11 കോടി കുടുംബങ്ങൾ
ഏകദേശം 11 കോടി കുടുംബങ്ങൾക്ക് ഈ സഹായങ്ങൾ ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം കോടിയാണ് ഇതിന് ചെലവ് വരുന്നത്. 30 ലക്ഷം കോടിയുടെ ബജറ്റാണ് നമ്മൾ പാസാക്കിയത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതം 80 ലക്ഷം കോടിയാണ്. ഈ തുകകൾ യുക്തി സഹമായി ഉപയോഗിക്കുക മാത്രമേ സർക്കാർ ചെയ്യേണ്ടതുള്ളൂ.
11 അംഗ സമിതി
ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടേയും കാർഷികമേഖലയുടെ നിലനിൽപ്പിനും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ സമിതി സർക്കാരിന് നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യവുമായ് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് 11 അംഗ പ്രത്യേക ഉപദേശക സമിതി രൂപീകരിച്ചത്