'രാഹുൽ ഗാന്ധി രാജ്യത്തെ പ്രതീക്ഷയുടെ കിരണം', പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി
പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുലിനൊപ്പമുണ്ടായിരുന്നു.
ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ഒരു പ്രതീക്ഷയുടെ കിരണം രാഹുല്‍ ഗാന്ധിയില്‍ രാജ്യം കാണുന്നുണ്ടെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. രാഹുല്‍, നിങ്ങള്‍ പറഞ്ഞു, കശ്മീരിലേക്ക്, നിങ്ങളുടെ വീട്ടിലേക്കാണ് വന്നത് എന്ന്. ഇത് നിങ്ങളുടെ വീട് തന്നെയാണ്. ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളുകള്‍ ജമ്മു ആന്‍ഡ് കശ്മീരില്‍ നിന്നും ഈ രാജ്യത്ത് നിന്നും തട്ടിയെടുത്തവ തിരിച്ച് പിടിക്കുമെന്നാണ് പ്രതീക്ഷ. ഗാന്ധിജി പറഞ്ഞത് അദ്ദേഹത്തിന് ജമ്മു ആന്‍ഡ് കശ്മീരില്‍ പ്രതീക്ഷയുടെ കിരണം കാണാന്‍ സാധിക്കുന്നുണ്ട് എന്നാണ്. ഇന്ന് രാജ്യത്തിന് പ്രതീക്ഷയുടെ കിരണം രാഹുല്‍ ഗാന്ധിയില്‍ കാണാന്‍ സാധിക്കുന്നു, മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി മറ്റൊരു യാത്ര കൂടി തുടങ്ങണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുളള ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വേണം രാഹുല്‍ ഗാന്ധിയുടെ അടുത്ത യാത്രയെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ഈ അവസാന നിമിഷത്തിന്റെ തന്റെ പേരിലും അച്ഛന്റെ പേരിലും തന്റെ പാര്‍ട്ടിയുടെ പേരിലും രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നു. ഈ യാത്ര ഒരു വിജയമായിരുന്നു. ഈ രാജ്യത്തുളളത് ബിജെപിയെ ഇഷ്ടപ്പെടുന്ന ആളുകള്‍ മാത്രമല്ല, സാഹോദര്യം ഇഷ്ടപ്പെടുന്ന ആളുകള്‍ കൂടിയുണ്ട് എന്ന് ഭാരത് ജോഡോ യാത്ര കാണിച്ച് തന്നു. ഇനി രാഹുല്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒരു യാത്ര നടത്തണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ആ യാത്രയില്‍ രാഹുലിനൊപ്പം താനുമുണ്ടാകും, ഒമര്‍ അബ്ദുളള പറഞ്ഞു.
ഇത് ചരിത്രപരമായ ഒരു യാത്ര ആയിരുന്നുവെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിധ്വംശക ശക്തികള്‍ക്ക് എതിരെ പൊരുതാനാകുന്ന ഏക നേതാവ് താനാണ് എന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചിരിക്കുന്നുവെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ജമ്മു കശ്മീരില്‍ വെച്ച് ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പിന്തുണയുമായി ഡിഎംകെ, എന്‍സി, പിഡിപി, സിപിഐ, ആര്‍എസ്പി, മുസ്ലീം ലീഗ് എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിയിരുന്നു. അവസാന ദിവസത്തെ യാത്ര ഷെര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ചോളം മാസങ്ങള്‍ കൊണ്ട് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും നിരവധി സംസ്ഥാനങ്ങളും രാഹുല്‍ ഗാന്ധി നടന്ന് തീര്‍ത്തു. അതിനിടെ 12 പൊതു യോഗങ്ങളും നൂറിലധികം ചെറു യോഗങ്ങളും 13 വാര്‍ത്താ സമ്മേളനങ്ങളുമുണ്ടായി. ഇന്ന് രാഹുല്‍ ഗാന്ധി പാന്തചൗക്കിലെ ഭാരത് ജോഡോ യാത്ര ക്യാമ്പ് സൈറ്റില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു.