ജനരക്ഷാ യാത്ര ആവേശം വളര്‍ത്തിയെന്ന് ബിജെപി വിലയിരുത്തല്‍; കല്ലുകടികളും ഏറെ
തിരുവനന്തപുരം; ഒക്ടോബര്‍ മൂന്നിന് തുടങ്ങി 17ന് തിരുവനന്തപുരത്ത് സമാപിച്ച ബിജെപിയുടെ ജനരക്ഷാ യാത്ര പ്രവര്‍ത്തകരിലും നേതാക്കളിലും ആവേശം വളര്‍ത്തിയെന്ന് പാര്‍ട്ടി വിലയിരുത്തല്‍. മുമ്പ് നടത്തിയ യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ജനരക്ഷാ യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാദങ്ങള്‍ കൊണ്ടും വാക് പോരുകള്‍ കൊണ്ടും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ യാത്ര പൊലിപ്പിക്കുന്നതിന് കേന്ദ്രനേതാക്കള്‍ വരെ കേരളത്തില്‍ എത്തിയിരുന്നു.
സിപിഎമ്മുമായി കലഹം നിലനിന്ന സാഹചര്യത്തിലാണ് യാത്ര ബിജെപി പ്രഖ്യാപിച്ചത്. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കും സിപിഎം അക്രമത്തിനുമെതിരേ എന്ന മുദ്രാവാക്യമാണ് യാത്ര ഉയര്‍ത്തിപ്പിടിച്ചത്. ഈ തലക്കെട്ട് തുടക്കത്തില്‍ തന്നെ യാത്ര ശ്രദ്ധിക്കപ്പെടുന്നതിന് സഹായിച്ചു.

മാധ്യമശ്രദ്ധ കിട്ടിയത് ഗുണപരമായ വശങ്ങള്‍കൊണ്ടു മാത്രമായിരുന്നില്ല. വിവാദമായ പ്രസ്താവനകളും ദില്ലിയിലെ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനവുമൊക്കെയാണ് യാത്രയെ വാര്‍ത്തകളില്‍ നിറച്ചത്.
ദില്ലിയിലെ സിപിഎം ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്താനുള്ള തീരുമാനവും സിപിഎമ്മിന്റെ എതിര്‍മാര്‍ച്ചും സിപിഎം അക്രമങ്ങളെ ദേശീയതലത്തില്‍ വിഷയമാക്കാന്‍ സഹായിച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
അതേസമയം, ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രക്കിടെ തിടുക്കത്തില്‍ ദില്ലിയിലേക്ക് തിരിച്ചതും വേങ്ങര തിരഞ്ഞെടുപ്പ് പ്രചാരണത്തിന് യാത്ര ഉപയോഗപ്പെടുത്തിയിട്ടും വോട്ട് കുറഞ്ഞതും പാര്‍ട്ടിക്ക് തിരിച്ചടിയായി.
യാത്രക്കിടെ ആദിത്യനാഥും പരീക്കറും പൊന്‍ രാധാകൃഷ്ണനും അമിത് ഷായും ഉയര്‍ത്തിയ വാദങ്ങള്‍ തിരിച്ചടിയായോ എന്ന ചര്‍ച്ചയും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്.
എന്‍ഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസ് യാത്ര തുടങ്ങിയ പയ്യന്നൂരില്‍ ഒപ്പമില്ലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ച അവരെ യാത്ര അവസാനിക്കുന്ന വേളയില്‍ ഒപ്പമെത്തിക്കാനായതു പാര്‍ട്ടിക്ക് നേട്ടമാണ്. വികസനത്തിന്റെയും ദാരിദ്ര നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചാണ് അമിത് ഷാ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സിപിഎമ്മുകാര്‍ തങ്ങളുടെ 13 പ്രവര്‍ത്തകരുടെ ജീവനെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications