മുതിർന്ന കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം, ഉന്നമിടുന്നത് പത്തനംതിട്ട സീറ്റ്
ബിജെപിക്ക് വന്‍ പ്രതീക്ഷകളുളള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കായുളള ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ഏറ്റവും വിജയസാധ്യതയുളള തിരുവനന്തപുരത്ത് മോഹന്‍ലാല്‍ വരില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ തേടുകയാണ് ആര്‍എസ്എസ്.
കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നത് ഇത്തവണ ബിജെപിക്ക് അനിവാര്യമാണ്. ജീവന്‍മരണ പോരാട്ടം എന്ന് തന്നെ വിളിക്കണം ബിജെപിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ അടക്കം സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി കരുക്കള്‍ നീക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞെട്ടിക്കുന്ന നീക്കം
ശബരിമല സ്ത്രീ പ്രവേശന വിവാദത്തോടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും അടക്കമുളളവര്‍ ബിജെപിയിലേക്ക് ചാഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രാമന്‍ നായര്‍ അടക്കമുളളവര്‍ അക്കൂട്ടത്തിലുണ്ട്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കച്ച കെട്ടുന്ന ബിജെപിയുടെ സാധ്യതാ പട്ടികയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അടക്കമുളളവരുണ്ട്.
മുതിർന്ന നേതാവിനെ ഉന്നം
ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ ശക്തമായ നിലപാട് കൈക്കൊണ്ട വ്യക്തിയാണ് കോണ്‍ഗ്രസിലെ ഈ പ്രമുഖനായ നേതാവ്. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ കൂടിയായ ഇദ്ദേഹത്തെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്കൊപ്പം നില്‍ക്കുന്നത് സംബന്ധിച്ച് അദ്ദേഹവുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന.
യുഡിഎഫ് അനുകൂല വോട്ടുകൾ
ശബരിമല സമരത്തോടെ പത്തനംതിട്ട ജില്ലയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. ഈ കോണ്‍ഗ്രസ് നേതാവ് ബിജെപി സ്ഥാനാര്‍ത്ഥിയായി വരികയാണ് എങ്കില്‍ യുഡിഎഫ് അനുകൂല വോട്ടുകള്‍ കൂടി തങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.
എൻഎസ്എസ്, ബിഡിജെസ് വോട്ടുകൾ
മാത്രമല്ല ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പത്തനംതിട്ടയിലെ എന്‍എസ്എസ്,, ബിഡിജെഎസ് വോട്ടുകളേയും തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നും ബിജെപി കരുതുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തന്നെ ഇദ്ദേഹത്തെ മത്സരിപ്പിക്കും. അതല്ലെങ്കില്‍ സ്വതന്ത്രനായോ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായോ മത്സര രംഗത്തേക്ക് ഇറക്കാനാണ് നീക്കം.
ഐഎഎസുകാരനും പട്ടികയിൽ
കോണ്‍ഗ്രസിലെ ഈ പ്രമുഖന്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തയ്യാറല്ല എങ്കില്‍ പത്തനംതിട്ട സീറ്റ് ബിഡിജെഎസിന് നല്‍കുന്ന കാര്യവും ബിജെപി പരിഗണിക്കുന്നുണ്ട്. ഈ സീറ്റിലേക്ക് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനേയും പരിഗണിക്കുന്നുണ്ട്. ഇടത് മുന്നണിയിലെ പ്രമുഖ നേതാവിന്റെ ബന്ധവുമായ വിരമിച്ച ഐഎസ് ഉദ്യോഗസ്ഥന്റെ പേരാണ് പറഞ്ഞ് കേള്‍ക്കുന്നത്.
കെ സുരേന്ദ്രന്റെ സാധ്യത
ബിജെപിക്ക് ഏറെ പ്രതീക്ഷയുളള മണ്ഡലമായ കാസര്‍കോഡും തൃശൂരും കെ സുരേന്ദ്രന് സാധ്യതയുണ്ട്. അതേസമയം സുരേന്ദ്രനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കെ സുരേന്ദ്രന്‍ ലോക്‌സഭയിലേക്ക് കാസര്‍കോഡ് നിന്നും മത്സരിക്കുന്നതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്.
തൃശൂരിൽ ആര്
രാജ്യസഭാ എംപിയായ നടന്‍ സുരേഷ് ഗോപിയെ കാസര്‍കോഡ് പരിഗണിക്കുന്നതും ബിജെപി ആലോചിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് തൃശൂരില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇറക്കാനുളള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. എറണാകുളം മണ്ഡലത്തിലേക്ക് പ്രമുഖനായ ഒരു സ്വതന്ത്രനെ ആണ് ബിജെപി തേടുന്നത്.
ഞെട്ടിക്കുന്ന പുതുമുഖം
പ്രമുഖ നേതാക്കള്‍ക്കാര്‍ക്കും എറണാകുളത്തോട് താല്‍പര്യമില്ല. മണ്ഡലത്തില്‍ വന്‍ അടിയൊഴുക്ക് ഉണ്ടാക്കാന്‍ സാധ്യതയുളള ഒരു പുതുമുഖത്തെ ആണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ദില്ലി ഓപ്പറേഷന്റെ ഭാഗമായി അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി എറണാകുളത്ത് മത്സരിക്കാനെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എഎൻ രാധാകൃഷ്ണനും സാധ്യത
എഎന്‍ രാധാകൃഷ്ണന്റെയും എറണാകുളത്തിന്റെ ചുമതലയുളള ബി ഗോപാലകൃഷ്ണന്റെയും പേരുകള്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ പ്രമുഖനായ സ്വതന്ത്രന് തന്നെയാണ് സാധ്യത. പിഎസ് സി മുന്‍ ചെയര്‍മാന്‍ ഡോ.. കെഎസ് രാധാകൃഷ്ണനെ എറണാകുളത്തേക്ക് പരിഗണിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നാണ് കെഎസ് രാധാകൃഷ്ണന്റെ പ്രതികരണം.