വയനാട് മറ്റൊരു അമേഠിയായി മാറുമോ? എംപി ഓഫീസ് പോലും തുറക്കാന്‍ കഴിയാതെ വയനാട്ടില്‍ ഗ്രൂപ്പ് തര്‍ക്കം
കല്‍പ്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുലിന്‍റെ മാനം രക്ഷിച്ചത് വയനാട്ടുകാരാണ്. അമേഠിയില്‍ സ്മൃതി ഇറാനിക്ക് മുന്നില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ നാലുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വയനാട്ടുകാര്‍ ലോക്സഭയില്‍ എത്തിച്ചത്. ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും രാഹുല്‍ പ്രധാനമന്ത്രിയായേക്കുമെന്നുള്ള പ്രചരണവും രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായി.
മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്‍വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും
എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മറ്റൊരു അമേഠിയായി വയനാടും മാറുമോയെന്ന ഭയമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്‍പ്പടേയുള്ളത്. മണ്ഡലത്തിന്‍റെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ നേതാക്കള്‍ക്ക് ദില്ലിയില്‍ പോവേണ്ട സ്ഥിതിയാണ് ഉള്ളത്. വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളെ രാഹുല്‍ ദില്ലിയിലേക്ക് വിളിപ്പിക്കുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും വയനാട് മണ്ഡലത്തില്‍ എംപി ഓഫീസ് തുറക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല... വിശദാംശങ്ങള്‍ ഇങ്ങനെ..
ഗ്രൂപ്പ് തര്‍ക്കങ്ങള്‍
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് എംപി ഓഫീസ് തുറക്കുന്നതിനും പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പടെയുള്ളവരെ നിയമിക്കുന്നതിനും തടസ്സമാകുന്നതെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നത്. വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ രാഹുല്‍ വിളിച്ചു ചേര്‍ത്ത മണ്ഡലത്തിലെ നേതാക്കളുടെ യോഗത്തില്‍ എംപി ഓഫീസ് തുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ശക്തമായതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.
എംപി ഓഫീസ് എവിടെ തുറക്കും
മലപ്പുറം, കോഴിക്കോട‌്, വയനാട‌് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട‌് മണ്ഡലത്തിൽ മൂന്ന‌് ജില്ലകളിലും ഓഫീസ‌് തുറക്കണമെന്നാണ് ഡിസിസികൾ ആവശ്യപ്പെടുന്നത്. ആദ്യഘട്ടത്തില്‍ വയനാട്ടിലെ കല്‍പറ്റയിലും കോഴിക്കോട് ജില്ലയിലെ മുക്കത്തും ഓഫീസ് തുറക്കാനായിരുന്നു കെപിസിസിയുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തില്‍ കടുത്ത അതൃപ്തിയാണ് മലപ്പുറം ഡിസിസിക്ക് ഉള്ളത്.
മുസ്ലിംലീഗിനും അതൃപ്തി
ഒരു നിയമസഭാ മണ്ഡലം മാത്രമുള്ള കോഴിക്കോട് ഓഫീസ് തുറക്കുമ്പോള്‍ മൂന്ന് മണ്ഡലങ്ങളുള്ള ജില്ലയെ തഴയുന്നത് ശരിയല്ലെന്നാണ് മലപ്പുറം ഡിസിസി വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ മുസ്ലിംലീഗിനും അതൃപ്തിയുണ്ട്. തങ്ങള്‍ക്ക് കിട്ടിയ സീറ്റിലാണ് രാഹുല്‍ മത്സരിച്ചെതെന്നതിനാല്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമടക്കമുള്ള കാര്യങ്ങളിള്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാണ് എ ഗ്രൂപ്പിന്‍റെ ആവശ്യം.പേഴ‌്സണൽ അസിസ‌്റ്റന്റ‌് ഉൾപ്പെടെ അഞ്ചുപേരെയാണ് നിയമിക്കേണ്ടത്.
പിഎ ആര്
പിഎ ആയി സർവേ ഓഫീസിലെ ഒരു ജീവനക്കാരനെ നിയമിക്കണമെന്നാണ‌് വയനാട‌് ഡിസിസി പ്രസിഡന്റിന്റെ ആവശ്യം. എന്നാൽ ഈ നീക്കത്തിനെതിരെ എതിർവിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. എ ഗ്രൂപ്പില്‍ നിന്ന് കോഴിക്കോട‌് ഡിസിസി പ്രസിഡന്റും മലപ്പുറം ജില്ലയിലെ ഗ്രൂപ്പ‌് നേതാവ‌് ആര്യാടൻ മുഹമ്മദും തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്കായി പ്രത്യേകം നീക്കം തുടങ്ങിയിട്ടുണ്ട്. ഇതോടെ എംപി ഓഫീസിന്‍റെ കാര്യത്തില്‍ എന്നപോലെ പേഴ്ണല്‍ പേഴ‌്സണൽ അസിസ‌്റ്റന്റിന്‍റെറെ കാര്യത്തിലും തീരുമാനം എടുക്കാനാകാതെ കുഴയുകയാണ് കെപിസിസി നേതൃത്വം.
അമേഠിയായി മാറുമോ
ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിന് പുറമെ ഗ്രൂപ്പുകള്‍ക്കകത്തും തര്‍ക്കങ്ങളും നീരസങ്ങളും പ്രകടമാണ്. ഐ ഗ്രൂപ്പ് നേതാവായ ഡിസിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണന്‍റെ പ്രവര്‍ത്തന ശൈലിക്കെതിരെ ഗ്രൂപ്പിനകത്ത് തന്ന എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഐ ഗ്രൂപ്പ‌് നേതൃത്വം രാഹുലിന്റെയും പാർടിയുടെയും നിയന്ത്രണം ഏറ്റെടുത്തതെന്ന പാരാതിയിലും എ ഗ്രൂപ്പിനുണ്ട്. ഈ രീതി തുടര്‍ന്നാല്‍ വയനാട് മറ്റൊരു അമേഠിയായി മാറുമോയെന്നാണ് പല നേതാക്കളുടേയും സംശയം.