കര്‍ണാടക വിമതര്‍ക്ക് എട്ടിന്‍റെ പണി കിട്ടും? വിജയിപ്പിക്കാന്‍ ബിജെപിക്ക് ബാധ്യതിയില്ലെന്ന് മന്ത്രി
ബെംഗളൂരു: കോണ്‍ഗ്രസിലേയും ജനതാദളിലേയും 17 എംഎല്‍എമാരെ മറുകണ്ടം ചാടിച്ചായിരുന്നു കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ വീഴ്ത്തി ബിജെപി അധികാരം പിടിച്ചത്. പാര്‍ട്ടി വിപ്പ് ലംഘിച്ചെന്നാരോപിച്ച് വിമതരെ അന്നത്തെ നിയമസഭാ സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയെങ്കിലും ഇതിനെതിരെ നല്‍കിയ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണിനയിലാണ്.
അയോഗര്യാക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ അടുത്ത മാസം 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് അനകൂല വിധിയുണ്ടാകുന്നതോടെ വിമത നേതാക്കള്‍ക്ക് തന്നെ അവരുടെ മണ്ഡലങ്ങളില്‍ തന്നെ സീറ്റ് നല്‍കാനാണ് ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പുകളും ഉയര്‍ന്ന് വരുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
വാഗ്‌ദാനം
ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിനെ മറിച്ചിട്ടാൽ ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാറില്‍ മന്ത്രിസ്ഥാനം ഉള്‍പ്പടേയുള്ള പദവികള്‍ വാഗ്‌ദാനം ചെയ്‌തായിരുന്നു വിമതരെ ബിജെപി കൂടെ നിർത്തിയത്. എന്നാല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ആദ്യഘട്ട മന്ത്രിസഭാ വികസനത്തില്‍ വിമതരെ ഉള്‍പ്പെടുത്താന്‍ ബിജെപി തയ്യാറായില്ല.
ഉപതിരഞ്ഞെടുപ്പ്
നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ മത്സരിച്ച് വിജയിക്കട്ടേയെന്നാണ് ബിജെപി മുന്നോട്ടുവെച്ച നിര്‍ദ്ദേശം. സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന തിരഞ്ഞെടുപ്പായതിനാല്‍ വിമതരെ പാര്‍ട്ടി ചിഹ്നത്തില്‍ തന്ന മത്സരിപ്പിച്ച് സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം.
എതിര്‍ സ്വരങ്ങള്‍
കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ സീറ്റ് വിമതര്‍ക്ക് തന്നെ നല്‍കേണ്ടി വരും. വിധി അനുകൂലമല്ലെങ്കില്‍ തങ്ങളുടെ ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശവും ചില വിമത നേതാക്കള്‍ ബിജെപി നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി വിമതര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ ബിജെപിയിലും എതിര്‍ സ്വരങ്ങള്‍ ഉയരുന്നുണ്ട്.
പാര്‍ട്ടിക്ക് ബാധ്യതയില്ല
ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് സീറ്റ് നല്‍കിയാലും അവരെ വിജയിപ്പിക്കാനുള്ള ഒരു ബാധ്യതയും പാര്‍ട്ടിക്കില്ലെന്നാണ് ജഗദീഷ് ഷെട്ടാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കര്‍ണാടക ബിജെപിയിലെ മുതിര്‍ന്ന നേതാവും യെഡിയൂരപ്പ സര്‍ക്കാറിലെ മന്ത്രിയുമാണ് ജഗദീഷ് ഷെട്ടാര്‍.
സഹായിച്ചിട്ടുണ്ട്, എന്നാലും
സഖ്യ സര്‍ക്കാറിനെ വീഴ്ത്തി സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താന്‍ അവരുടെ നടപടികള്‍ ബിജെപി സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിനര്‍ത്ഥം അവരെ സംരക്ഷിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്നല്ലെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
സാധ്യതകള്‍
ഭാവിയില്‍ ഇവര്‍ ബിജെപിയില്‍ ചേരുകയും ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും ചെയതാല്‍ സീറ്റ് ലഭിക്കാനും ലഭിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും ഷെട്ടാര്‍ പറഞ്ഞു. വിമതര്‍ക്ക് സീറ്റുറപ്പിക്കാന്‍ യദ്യൂരപ്പയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ജഗദീഷ് ഷെട്ടാറിന്‍റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
വീടിന് മുന്നില്‍
വിമതര്‍ക്ക് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെ സീറ്റ് മോഹിക്കുന്ന ചില നേതാക്കള്‍ നേരത്തെ യഡിയൂരരപ്പയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹൊസകോട്ടയില്‍ ബിജെപി എംപി ബച്ചഗൗഡയുടെ മകന്‍ ശരത് ഗൗഡയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ അനുയായികള്‍ യെഡിയൂരപ്പയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയത്.
നാഗരാജിന്‍റെ മണ്ഡലം
അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജിന്‍റെ മണ്ഡലമാണ് ഹൊസകോട്ടെ. കോടതി വിധി അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ എംടിബി നാഗരാജ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കി വരികയാണ്. ഇതിനിടയിലാണ് ശരത് ഗൗഡയ്ക്കായി പ്രാദേശിക നേതാക്കള്‍ രംഗത്ത് എത്തിയത്.
പാര്‍ട്ടി നേതാക്കളുടെ ആവശ്യം
അയോഗ്യതാ നടപടികള്‍ സുപ്രീംകോടതി അംഗീകരിക്കുകയാണെങ്കില്‍ തനിക്ക് പകരം കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും എംടിബി നാഗരാജ് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും സീറ്റ് ശരത് ഗൗഡക്ക് നല്‍കണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ ആവശ്യം.
മഹാലക്ഷ്മി ലേ ഔട്ടിലും
ബെംഗളൂരുവിലെ മഹാലക്ഷ്മി ലേ ഔട്ട് അസംബ്ലി മണ്ഡലത്തില്‍ ജെഡിഎസ് വിമതന്‍ ഗോപാലയ്യക്ക് സീറ്റ് നല്‍കുന്നതിലും ബിജെപിക്കിക്കുള്ളില്‍ പ്രതിഷേധം ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോപാലയ്യയോട് പരാജയപ്പെട്ട ബിജെപിയിലെ നരേന്ദ്ര ബാബു ഇത്തവണയും സീറ്റ് തനിക്ക് തന്നെ തരണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
ഭാര്യയെ മത്സരിപ്പിക്കണം
അയോഗ്യതാ നടപടി സുപ്രീംകോടതി നടപടി റദ്ദ് ചെയ്തില്ലെങ്കിലും സീറ്റ് ബിജെപിക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് ഗോപാലയ്യയുടെ നിലപാട്. കോടതിയില്‍ നിന്ന് അനുകൂല വിധിയില്ലെങ്കില്‍ ഭാര്യയും ബെംഗളൂരു കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറുമായ ഹേമലതയെ മത്സരിപ്പിക്കണമെന്നാണ് ഗോപാലയ്യ ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്
സമ്മര്‍ദ്ദം
വിമതരുടേയും സ്വന്തം പാര്‍ട്ടിക്കാരുടേയും ഭാഗത്ത് നിന്ന് ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ശക്തമായതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബിജെപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയെങ്കിലും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് ബിജെപിയുടെ തീരുമാനം.
ലൈംഗികതാല്പര്യത്തോടെയുള്ള കടന്ന് പിടുത്തതെ പ്രതിരോധിക്കാന്‍ ജപ്പാനിലെ 'ചിക്കനെ കൊല്ലല്‍' - കുറിപ്പ്
'പ്രീഡിഗ്രി പാസാവാത്ത' ജോളിക്ക് എംകോം ബിരുദ സര്‍ട്ടിഫിക്കറ്റ്; വ്യാജമായി നിര്‍മ്മിച്ചു? ആശയക്കുഴപ്പം