രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണ് മോഡി ഭരണം: യച്ചൂരി
ദില്ലി: രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണ് മോഡി ഭരണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയിട്ട് ഏഴ് വർഷം പിന്നിടുകയാണ്. ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി ഹിന്ദുത്വ അജൻഡ നടപ്പാക്കാനാണ് ഈ മഹാമാരിക്കാലത്തും മോഡി സർക്കാർ ഊന്നൽ നൽകുന്നത്. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഫാസിസ്‌റ്റ് ഹിന്ദുരാഷ്ട്രമാക്കുക എന്ന ആർഎസ്‌എസിന്റെ പ്രഖ്യാപിത അജൻഡയാണ് നടപ്പാക്കുന്നത്. 2014ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലേറിയതുമുതൽ ഇതിനുള്ള നടപടി ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം
തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റതോടെയാണ് കൂടുതൽ ആവേശത്തോടെ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. 1925ൽ ആർഎസ്‌എസ് സ്ഥാപിച്ചതുമുതൽ ഹിന്ദുരാഷ്ട്രം എന്നത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അസഹിഷ്‌ണുതയാണ് ഇതിന്റെ മുഖമുദ്ര. ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് ആർഎസ്‌എസിന്റെ ഈ നിലപാട്. മതനിരപേക്ഷതയും ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് 2019നുശേഷം കേന്ദ്രസർക്കാർ ത്വരിതപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു.
ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന സ്വാശ്രയത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ ഇല്ലാതാക്കുന്നു. പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കിയാണ് നിയമങ്ങൾ കൊണ്ടുവരുന്നത്. രണ്ടാം മോഡി സർക്കാർ അധികാരത്തിലേറിയ ഉടൻതന്നെ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഉറപ്പുവരുത്തുന്ന ഭരണഘടനയിലെ 370, 35 എ അനുച്ഛേദങ്ങൾ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി വെട്ടിമുറിച്ചു. സംസ്ഥാനത്തെ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാക്കിയും എല്ലാവിധ ആശയവിനിമയ സംവിധാനവും വിച്ഛേദിച്ചും ജനങ്ങളുടെ ദൈനംദിന ജീവിതം പൂർണമായും തടസ്സപ്പെടുത്തിയുമാണ് ഇത് നടപ്പാക്കിയത്. രണ്ട് വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസ്ഥ സംജാതമായിട്ടില്ല. ഭരണഘടനാ വിരുദ്ധമായി ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ജമ്മു കശ്‌മീരിന്റെ പ്രത്യേകാവകാശങ്ങൾ കവർന്നെടുത്തത്. ഇതിനു പിന്നാലെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കി.
ഭരണഘടനയെ അവഹേളിച്ചും വ്യവസ്ഥകൾ ലംഘിച്ചും പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെയുമാണ് നിയമം കൊണ്ടുവന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാളുടെ മതവിശ്വാസത്തെ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമാക്കുന്നത്. ഇപ്പോൾ ജമ്മു കശ്‌മീർ മാതൃകയിൽ ലക്ഷദ്വീപിലും വർഗീയ ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അശാന്തി പടർത്തുകയാണ്. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയായി മോഡി ഭരണം മാറിയെന്നും യച്ചൂരി വിമര്‍ശിക്കുന്നു.
ഭരണഘടനയ്‌ക്കു നേരെയുള്ള കടന്നാക്രമണം യഥാർഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ സവിശേഷതയ്‌ക്കുമേലുള്ള കടന്നുകയറ്റമാണ്. നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ ഭരണഘടനയുടെ സവിശേഷത. ഈ സവിശേഷതയിലൂടെയാണ് നമ്മുടെ രാജ്യത്തെയും ജനങ്ങളെയും നിർവചിക്കുന്നത്. ജനങ്ങളെ തമ്മിൽ പരസ്‌പരം ബന്ധിപ്പിക്കുന്ന വൈവിധ്യങ്ങളുടെ നൂലിഴകളെ ബലപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തൻ സാധിക്കുകയുള്ളൂ. മതം, വിശ്വാസം, ഭാഷ, വംശം, സംസ്‌കാരം, ജീവിതരീതി തുടങ്ങിയ വൈവിധ്യങ്ങളെ തകർത്ത് ആർഎസ്‌എസും ബിജെപിയും ഹിന്ദുത്വം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ആർഎസ്‌എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാന ആശയംതന്നെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ടവർ ഹിന്ദുത്വ ആശയം ഉൾക്കൊണ്ട് ജീവിക്കുക അല്ലെങ്കിൽ ഭരണഘടനാ പ്രകാരമുള്ള തുല്യനീതി ഇല്ലാതെ രണ്ടാംകിട പൗരന്മാരായി ജീവിക്കുക എന്നതാണ്.
'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ' എന്ന ആർഎസ്‌എസ് മുദ്രാവാക്യം ഏക ഭാഷകൂടി അടിച്ചേൽപ്പിക്കുന്നതാണ്. ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ യുഎപിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്നു. മോഡി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികളും വിദേശ ഏജന്റുമാരുമായി മുദ്രകുത്തുന്നു. എല്ലാ അർഥത്തിലും മോഡി ഭരണം രാജ്യത്തെ ജനങ്ങളിൽ കടുത്ത ഭയം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video