അമിത് ഷാ കളത്തിലിറങ്ങി, നിതീഷിനെ വിളിച്ചു, നേതാക്കൾ വീട്ടിൽ, ബീഹാർ പിടിക്കാൻ ചടുല നീക്കങ്ങൾ
ബീഹാര്‍: ത്രില്ലര്‍ സിനിമ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞ ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍. ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്ന മഹാസഖ്യം തുടര്‍ന്ന് തകരുന്ന കാഴ്ചയാണ് കണ്ടത്.
എന്നാല്‍ അവസാന ലാപ്പില്‍ എന്‍ഡിഎയ്ക്ക് ഒപ്പം ഓടിയെത്തിയ മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെയ്ക്കുന്നു. അതിനിടെ ബിജെപി ഭരണം പിടിക്കാനുളള കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. പ്രധാന നേതാക്കളെല്ലാം നിതീഷ് കുമാറിന്റെ വസതിയിലെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ..
തിരക്കിട്ട ചര്‍ച്ചകള്‍
ആര് വിജയിക്കും എന്നത് അവസാന നിമിഷം വരെ ബീഹാറില്‍ പ്രവചനത്തിന് അതീതമായിരിക്കുകയാണ്. 75 ശതമാനം വോട്ടുകളാണ് എണ്ണിക്കഴിഞ്ഞിരിക്കുന്നത്. നിലവില്‍ 120 സീറ്റുകളില്‍ എന്‍ഡിഎയും 115 സീറ്റുകളില്‍ മഹാസഖ്യവും ലീഡ് ചെയ്യുന്നു. പിരിമുറുക്കം ഉയരുന്നതിനിടെ ഇരുക്യാമ്പുകളിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
അമിത് ഷാ വിളിച്ചു
എന്‍ഡിഎ ലീഡ് ചെയ്യുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജെഡിയു നേതാവ് നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ചു. എന്‍ഡിഎ ആണ് വിജയിക്കുന്നത് എങ്കില്‍ നിതീഷ് കുമാര്‍ തന്നെയാവും മുഖ്യമന്ത്രി എന്ന് നേരത്തെ ബിജെപിയും ജെഡിയുവും വ്യക്തമാക്കിയിരുന്നു. അതേസമയം ആര്‍ക്കും ഭൂരിപക്ഷം ഇല്ലെങ്കില്‍ ഒവൈസി അടക്കമുളളവര്‍ കിംഗ് മേക്കേഴ്‌സ് ആവും
നേതാക്കൾ വീട്ടിൽ
വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കവേ ജെഡിയുവിന്റെയും ബിജെപിയുടേയും പ്രധാന നേതാക്കളെല്ലാം നിതീഷ് കുമാറിന്റെ വസതിയിലേക്ക് എത്തിയിരിക്കുകയാണ്. ബീഹാര്‍ ഉപമുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോഡിയും ബിജെപിയുടെ എംപി ഭൂപേന്ദ്രന്‍ യാദവും പാറ്റ്‌നയിലെ നിതീഷ് കുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തുകയാണ്.
വലിയ ഒറ്റക്കക്ഷിയായി ആർജെഡി
243 അംഗ ബീഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷം 122 ആണ്. ഒരു ഘട്ടത്തില്‍ കേവല ഭൂരിപക്ഷം മറികടന്ന എന്‍ഡിഎ ഇപ്പോള്‍ ലീഡ് കൈവിട്ടിരിക്കുന്നു. മാത്രമല്ല ചരിത്രത്തില്‍ ആദ്യമായി ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനൊരുങ്ങിയ ബിജെപിക്കും ലീഡ് കുറഞ്ഞു. ആര്‍ജെഡിയാണ് നിലവില്‍ വലിയ ഒറ്റക്കക്ഷി.
ആരാകും കിംഗ് മേക്കർ
ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ തൂക്ക് മന്ത്രിസഭയാവും ബീഹാറില്‍ രൂപീകരിക്കപ്പെടുക. ചെറുകക്ഷികളെ ഒപ്പം നിര്‍ത്തി അധികാരത്തിലെത്താനുളള നീക്കം ഇരുകൂട്ടരും നടത്തേണ്ടി വരും. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഇവിടെ വലിയ റോള്‍ വഹിക്കുമെന്ന് വേണം കരുതാന്‍. 2 സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടി മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്.
Recommended Video