അർധരാത്രിയിലും വോട്ടെണ്ണി ബീഹാർ, ഫലം അറിയാനുളളത് ഇനി 20 സീറ്റുകളിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അര്‍ധരാത്രിയിലും തുടരുന്നു. 223 സീറ്റുകളിലെ അന്തിമഫലത്തിന്റെ കാര്യത്തില്‍ തീരുമാനമായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇനി ഫലം അറിയാനുളളത് 20 നിയമസഭാ മണ്ഡലങ്ങളുടേതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുന്നതിന് സഹായിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മാധ്യമങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നന്ദി പറഞ്ഞു. ഒരു മണിക്കൂറിനുളളില്‍ അവശേഷിക്കുന്ന സീറ്റുകളിലെ ഫലം കൂടി തീരുമാനമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഇന്ന് മൂന്നാം തവണയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഫലം മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നു എന്നതടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയും ആര്‍ജെഡി അടക്കമുളള പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വോട്ടെണ്ണല്‍ വൈകുന്നതിന്റെ കാരണം അടക്കം കമ്മീഷന്‍ വിശദീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം 18 സീറ്റുകളില്‍ ആണ് ഇനി ഫലം വരാനുളളത്. അക്കൂട്ടത്തിലെ 8 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ബിജെപി ആണെന്ന പ്രത്യേകതയുണ്ട്. 74 സീറ്റുകളില്‍ ആണ് ബിജെപി ലീഡ് ചെയ്യുന്നത്. ആര്‍ജെഡി ലീഡ് ചെയ്യുന്ന 5 സീറ്റുകളുടേയും ജെഡിയും ലീഡ് ചെയ്യുന്ന 3 സീറ്റുകളുടേയും ഫലം വരാനുണ്ട്. സിപിഎംഎല്‍ ലീഡ് ചെയ്യുന്ന ഒരു സീറ്റിലും ഫലമറിയാനുണ്ട്.
Recommended Video
കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്ന 19 സീറ്റുകളില്‍ 18 എണ്ണത്തിന്റെയും ഫലം വന്നിട്ടുണ്ട്. ഇനി ഒരു സീറ്റിലാണ് ഫലം വരാനുളളത്. നിലവിലെ ലീഡ് നില പ്രകാരം എന്‍ഡിഎ 125 സീറ്റുകളിലും മഹാസഖ്യം 110 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മറ്റുളളവര്‍ക്ക് 8 സീറ്റുകള്‍ ആണുളളത്. 122 ആണ് ബീഹാറിലെ കേവല ഭൂരിപക്ഷം. എന്‍ഡിഎ കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്.












Click it and Unblock the Notifications