വാംഖഡെ സ്റ്റേഡിയത്തിലെത്താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം, കരുത്ത് തെളിയിക്കാന്‍ ബിജെപി!!
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ത്രികക്ഷി സഖ്യം കരുത്ത് തെളിയിച്ചതിന് തിരിച്ചടിക്കാന്‍ ബിജെപി. എല്ലാ എംഎല്‍എമാരോടും രാത്രി 9 മണിക്ക് വാംഖഡെ സ്‌റ്റേഡിയത്തില്‍ എത്താനാണ് നിര്‍ദേശം. അതേസമയം കൂറുമാറിയ എംഎല്‍എമാര്‍ ഈ ചടങ്ങിന് എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. നാളെ തന്നെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരോട് സ്‌റ്റേഡിയത്തിലെത്താന്‍ ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.
ത്രികക്ഷി സഖ്യത്തിന് 162 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. എന്നാല്‍ ബിജെപി കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത് 170 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ്. എന്നാല്‍ ഇക്കാര്യം ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ അവസാന നിമിഷം ട്വിസ്റ്റിന് സാധ്യതയുണ്ട്. നേരത്തെ ബിജെപി അപ്രതീക്ഷിതമായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതും ഇങ്ങനെയൊരു നീക്കത്തിലായിരുന്നു.
ഞങ്ങള്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കും. ഇന്ന് രാത്രി ഒമ്പത് മണിക്ക് എല്ലാ ബിജെപി എംഎല്‍എമാരും മുംബൈയില്‍ എത്തുമെന്നും ബിജെപി നേതാവ് റാവുസാഹേബ് ദാന്‍വെ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നീണ്ടാല്‍, അത് കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കും, ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കോടതി ഇടപെടേണ്ടതുണ്ട്. ഇത്തരം കേസുകള്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതാണ് നല്ലതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം ബിജെപി ഇത്ര വലിയൊരു നീക്കം നടത്തുന്ന സാഹചര്യത്തില്‍ ശിവസേന സഖ്യവും ഒരുങ്ങിയിരിക്കുകയാണ്. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എംഎല്‍എമാരെ കാണാനായി ഹോട്ടല്‍ ലെമണ്‍ ട്രീയില്‍ എത്തിയിട്ടുണ്ട്. സുപ്രിയ സുലെയും സഞ്ജയ് റാവത്തും മുംബൈയിലെ ഹോട്ടല്‍ സോഫിടെല്ലില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. എംഎല്‍എമാരെ ഒരു കാരണവശാലും പുറത്തുവിടാതിരിക്കാനാണ് ത്രികക്ഷി സഖ്യം ശ്രമിക്കുന്നത്.
ഇത് ഗോവയല്ല, മഹാരാഷ്ട്രയാണ്: ബിജെപിക്ക് ശരദ് പവാറിന്റെ മുന്നറിയിപ്പ്, ഒപ്പമുള്ളത് 162 എംഎൽഎമാർ