മമതയുടെ കാലാവധി അവസാനിക്കുന്നു, ഉപതിരഞ്ഞെടുപ്പ് മുടക്കാന്‍ ബിജെപി, തൃണമൂലിന് ആശങ്ക
കൊല്‍ക്കത്ത: ബംഗാള്‍ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയുടെ വക്കിലാണ്. മമത ബാനര്‍ജിയുടെ മുഖ്യമന്ത്രി കാലാവധി അവസാനിക്കാന്‍ പോകുന്നത്. നന്ദിഗ്രാമില്‍ തോറ്റെങ്കിലും ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നേരിട്ട് അധികാരത്തിലെത്താം എന്ന ലക്ഷ്യത്തോടെയായിരുന്നു മമത വീണ്ടും മുഖ്യമന്ത്രിയായത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് തയ്യാറല്ല. ബിജെപിയും ഉപതിരഞ്ഞെടുപ്പിന് തടസ്സം നില്‍ക്കുകയാണ്. ഇത് തൃണമൂലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. മമത അധികാരമൊഴിയേണ്ടി വന്നാല്‍ ബിജെപിക്ക് ബംഗാളില്‍ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് അവര്‍ കരുതുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പിനായി എന്തിനാണ് തൃണമൂല്‍ ആവശ്യപ്പെടുന്നതെന്നാണ് ബിജെപിയുടെ ചോദ്യം. രാജ്യത്ത് കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് അത് വേണ്ടെന്നാണ് ബിജെപിയുടെ വാദം. ഒരിടത്തേക്ക് മാത്രമല്ല, അഞ്ച് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രശ്‌നങ്ങളുണ്ടായ രണ്ട് മണ്ഡലങ്ങള്‍ വേറെയുമുണ്ട്. ഇവയിലും തിരഞ്ഞെടുപ്പ് നടക്കും. അതേസമയം കര്‍ഷകരുടെ വിഷയത്തിലും മമതയ്‌ക്കെതിരെ ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തി. താങ്ങുവിലയുടെ ഗുണം മമതയുടെ സര്‍ക്കാര്‍ കാരണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. കൊവിഡ് സാഹചര്യം ആദ്യം മെച്ചപ്പെടട്ടെ, അതിന് ശേഷമാകാം തിരഞ്ഞെടുപ്പെന്നും ഘോഷ് പറഞ്ഞു.
മമത ഇതുവരെ സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിച്ചില്ല. ട്രെയിന്‍ സര്‍വീസുകളോ, അന്‍പത് പേരില്‍ കൂടുതല്‍ കൂടി നില്‍ക്കാനോ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് എങ്ങനെ നടക്കും. എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പും നടത്താനാവൂ. ഈ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഏഴ് മണ്ഡലങ്ങളിലും കൊവിഡേ ഇല്ല എന്നാണ് മമത പറയുന്നത്. ഉപതിരഞ്ഞെടുപ്പ് നടത്തുക എന്ന ആഗ്രഹത്താലാണ് തൃണമൂല്‍ നില്‍ക്കുന്നത്. ഈ ഏഴ് മണ്ഡലങ്ങളെയും കൊവിഡ് മുക്തമായി വരെ തൃണമൂല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ തൃണമൂലിന് ആരാണ് അധികാരം കൊടുത്തതെന്നും ദിലീപ് ഘോഷ് ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതിയുടെ ഫോം വാങ്ങാനായുള്ള ജനത്തിരക്ക് ഭയപ്പെടുത്തുന്നതാണ്. ബംഗാളിലെ സര്‍വ മേഖലയിലുമുള്ള വികസനം എന്ന മമതയുടെ അവകാശവാദം പൊള്ളയാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. ഗ്രാമങ്ങളിലെയോ നഗര മേഖലയിലെയോ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ എന്ത് മാറ്റമാണ് മമതയ്ക്ക് കൊണ്ടുവരാനായത്. അങ്ങനെ മാറ്റം വന്നിട്ടുണ്ടെങ്കില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ദതിയുടെ ആനുകൂല്യം പറ്റാനായി ഇങ്ങനെ വരി നില്‍ക്കേണ്ടി വരില്ലായിരുന്നു. 500 രൂപ മാത്രമാണ് സ്ത്രീകള്‍ക്ക് എല്ലാ മാസവും ലഭിക്കുന്നത്. ഇതില്‍ നിന്ന് തന്നെ അവരുടെ അവസ്ഥ വ്യക്തമാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളിന്റെ യഥാര്‍ത്ഥ വളര്‍ച്ചയാണ് ആ സ്ത്രീകളിലൂടെ കാണുന്നതെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് കൊവിഡ് വരാനുള്ള സാഹചര്യമാണ് മമത സര്‍ക്കാര്‍ ഒരുക്കുന്നത്. എന്നാല്‍ തൃണമൂലിന് അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ടതില്ലെന്നും ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. അതേസമയം കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ അറസ്റ്റും മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സംഘര്‍ഷത്തെ കുറിച്ച് ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നാണ് ശിവസേന കാര്യങ്ങള്‍ പഠിക്കുന്നതെന്ന് ഘോഷ് വ്യക്തമാക്ക. രാജ്യത്തെ മറ്റ് പല പാര്‍ട്ടികളും തൃണമൂലിന്റെ അക്രമങ്ങളെ സ്വീകരിച്ചിരിക്കുകയാണ്. ത്രിപുരയിലേക്കും ആ സംസ്‌കാരമാണ് തൃണമൂല്‍ കൊണ്ടുപോകുന്നതെന്നും ഘോഷ് പറഞ്ഞു.
Recommended Video
അതേസമയം മമത ബംഗാളിലേക്കും അസമിലേക്കും തൃണമൂലിനെ പറിച്ച് നടാനുള്ള ഒരുക്കത്തിലാണ്. സുഷ്മിത ദേവിനാണ് അതിന്റെ ചുമതല. അഭിഷേക് ബാനര്‍ജിയും ഇതിനൊപ്പം ഉണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ള നീക്കമാണിത്. 50 സീറ്റിന് മുകളിലുള്ള നേടുകയെന്നതാണ് തൃണമൂലിന്റെ ടാര്‍ഗറ്റ്.