അയൽക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം;ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ് ഭ്രമണപഥത്തില്‍
ദില്ലി: തെക്കൻ ഏഷ്യക്കാർക്കുള്ള ഇന്ത്യയുടെ സമ്മാനം സൗത്ത് ഏഷ്യ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. വികൃതിപ്പയ്യൻ എന്ന് വിളിപ്പേരുള്ള ഉപഗ്രഹം വെള്ളിയാഴ്ച വൈകിട്ട് 4.57നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചത്. ജിഎസ്എൽവി എഫ് 09 എന്ന റോക്കറ്റാണ് ഉപഗ്രഹത്തെയും വഹിച്ച് കുതിച്ചുയർന്നത്.
വിദ്യാഭ്യാസം, വാർത്താ വിനിമയം, ടിവി സംപ്രേക്ഷണം, ഡിടിഎച്ച്, ദുരന്തനിവാരണം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളിൽ ഉപയോഗപ്പെടുന്നതാണ് ജിസാറ്റ്. 12 വർഷം ആയുസ്സുള്ള ഉപഗ്രഹത്തിന്റെ ഭാരം 2230 കിലോ ഗ്രാമാണ്. 450 കോടി രൂപയാണ് വിക്ഷേപണത്തിന്റെ മൊത്തം ചെലവ്.
ലോകത്തിന് സമർപ്പിച്ചു
450 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ചെടുത്ത ആശയവിനിമയത്തിനുള്ള സാറ്റലൈറ്റ് മെയ് ആദ്യവാരം ലോകത്തിന് സമർപ്പിയ്ക്കുമെന്ന് വിദേശകാര്യ വക്താവ് ഗോപാൽ ബാംഗ്ലെയാണ് അറിയിച്ചത്.
ഇന്ത്യയുടെ സമ്മാനം
50 മീറ്റർ ഉയരവും 412 ടൺ ഭാരവുമുള്ള ജി സാറ്റ് 9 ഇസ്രോ എന്ന റോക്കറ്റായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിയ്ക്കുക. ഉപഗ്രഹത്തിന്റെ നിർമാണത്തിന് ആവശ്യമായ 235 കോടി രൂപ ചെലവഴിച്ചിട്ടുള്ളത് ഇന്ത്യയാണ്. 2014ൽ കാഠ്മണ്ഡുവിൽ നടന്ന സാര്‍ക്ക് ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സമ്മാനമെന്ന പേരിലായിരുന്നു പദ്ധതി പ്രഖ്യാപനം.
സാര്‍ക്ക് രാജ്യങ്ങള്‍ക്ക് വേണ്ടി
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന സാറ്റലൈറ്റ് സാർക് രാഷ്ട്രങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മാലിദ്വീപ്, അഫ്ഗാനിസ്താൻ എന്നീ രാഷ്ട്രങ്ങള്‍ക്ക് വികസനത്തിന് വേണ്ടി സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. 2014ലാണ് ഇന്ത്യ പാകിസ്താൻ ഉൾപ്പെടെയുള്ള സാർക് രാജ്യങ്ങള്‍ക്ക് മുമ്പിലേയ്ക്ക് ഇന്ത്യ ഇത്തരമൊരു നിർദേശം വയ്ക്കുന്നത്.
ആദ്യ പേര് സാര്‍ക്ക് ഉപഗ്രഹം
സാര്‍ക്ക് ഉപഗ്രഹം എന്നായിരുന്നു ആദ്യം ഉപഗ്രഹത്തിന് പേരിട്ടതെങ്കിലും പാകിസ്താൻ പദ്ധതിയ്ക്കൊപ്പം ചേരാൻ വിസമ്മതിച്ചതോടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന് പേരുനൽകുകയായിരുന്നു. ദക്ഷിണേഷ്യന്‍ റീജയണിലുള്ള രാഷ്ടങ്ങള്‍ക്ക് ആശയവിനിമയം, ദുരിതാശ്വാസം എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് സാറ്റലൈറ്റ്. കഴിഞ്ഞ ഡിസംബറിൽ ഉപഗ്രഹം വിക്ഷേപിക്കാനായിരുന്നു നീക്കമെങ്കിലും പിന്നീട് വൈകുകയായിരുന്നു.