മിസോറാമില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തോറ്റു; ദയനീയ പരാജയം, മധുരം നല്കി പ്രതിപക്ഷം
ഐസ്വാള്‍: രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തിയിരിക്കെ, മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമാണ് മിസോറാം.
ഇവിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല ഒരു സീറ്റില്‍ തോറ്റു. അദ്ദേഹം രണ്ടു സീറ്റില്‍ മല്‍സരിക്കുന്നുണ്ട്. ചംഫായ് സൗത്ത് സീറ്റിലാണ് മുഖ്യമന്ത്രി തോറ്റത്. ഇവിടെ പ്രതിപക്ഷ കക്ഷിയായ എംഎന്‍എഫിന്റെ ടിജെ ലാല്നുന്തലോങ്ക വിജയിച്ചു.
വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ എംഎന്‍എഫ് സംസ്ഥാന ഓഫീസില്‍ മധുരം വിതരണം ചെയ്തു. ബിജെപി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. നിലവില്‍ ബിജെപിക്ക് മിസോറാമില്‍ സീറ്റില്ല. ആദ്യമായിട്ടാണ് ബിജെപി ലീഡ് ഇത്രയും ഉയര്‍ന്ന നിലയിലെത്തുന്നത്.
കോണ്‍ഗ്രസ് വര്‍ഷങ്ങളായി ഭരിക്കുന്ന സംസ്ഥാനമാണ് മിസോറാം. വടക്കുകിഴക്കുള്ള ഈ സംസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് വോട്ടെണ്ണലിന്റെ ആദ്യ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ വ്യക്തമായിരുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാല കഴിഞ്ഞ രണ്ടുതവണ മുഖ്യമന്ത്രി പദവി അലങ്കരിക്കുന്നു. എംഎന്‍എഫ് ബിജെപിയുമായി രഹസ്യ ബന്ധമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. പൂര്‍ണ ഫലം വരാതെ ഒന്നും പറയാനില്ലെന്ന് എംഎന്‍എഫ് നേതാവ് സോറംതങ്ക പ്രതികരിച്ചു.
40 സീറ്റാണ് മിസോറാം നിയമസഭയില്‍. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതാണ് പ്രത്യേകത. കോണ്‍ഗ്രസ്, എംഎന്‍എഫ്, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറാം പീപ്പിള്‍സ് മൂവ്മെന്റ്, ബിജെപി, എന്‍പിപി, എന്‍സിപി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍.
1987 മുതല്‍ രണ്ടു പാര്‍ട്ടികളാണ് മിസോറാം ഭരിക്കുന്നത്. കോണ്‍ഗ്രസും എംഎന്‍എഫും. 2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എംപിസിക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.
കോണ്‍ഗ്രസ് തനിച്ചാണ് ഇത്തവണ ജനവിധി തേടിയത്. ബിജെപിയും തനിച്ചാണ്. കോണ്‍ഗ്രസ് 40 സീറ്റിലും മല്‍സരിച്ചു. എംഎന്‍എഫ് 39 സീറ്റിലും. ബിജെപിയും മുഴുവന്‍ സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയും എംഎന്‍എഫും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.