കോൺഗ്രസിന്റെ 'കൊറോണ ആക്ഷൻ സ്ട്രാറ്റജി'! അധ്യക്ഷൻമാരുമായി നിർണായക യോഗം! നിർദ്ദേശം നൽകി സോണിയാ ഗാന്ധി
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലുള്ള വർധനവ് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 7447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് മരിച്ചവർ 239 ആയി. സ്ഥിതി വഷളായതോടെ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാനുള്ള ആലോചനയിലാണ് കേന്ദ്രസർക്കാർ. ചില സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയതായും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'കൊറോണ ആക്ഷൻ സ്ട്രാറ്റജി' തയ്യാറാക്കിയിരിക്കുകയാണ് കോൺഗ്രസ്. വിവിധ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പാർട്ടി നടപടികൾ അധ്യക്ഷ സോണിയ ഗാന്ധി വിശദീകരിച്ചത്.
ചർച്ച ചെയ്ത് സോണിയ ഗാന്ധി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വെള്ളിയാഴ്ചയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻമാരുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം സോണിയ നേതാക്കളുമായി ചർച്ച നടത്തി. സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുക്കണമെന്ന് സോണിയ നേതാക്കളോട് ആവശ്യപ്പെട്ടു.
പൂർണ പിന്തുണ
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടും സോണിയ പ്രത്യേകം നിർദ്ദേശം നൽകി. കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്ന് സോണിയ യോഗത്തിൽ വ്യക്തമാക്കി.
സാധാരണക്കാർക്ക്
സാധാരണക്കാർക്ക് ഭക്ഷണവും മറ്റും ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ സോണിയ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ സംബന്ധിച്ച് പ്രത്യേകിച്ച് തിരുമാനമൊന്നും സ്വീകരിച്ചില്ലേങ്കിലും കൊവിഡ് വ്യാപനം തടയുന്നതിന് പാർട്ടി പൂർണ പിന്തുണ നൽകണമെന്ന് സോണിയ യോഗത്തിൽ പറഞ്ഞതായി മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.
ലോക്ക് ഡൗൺ നീട്ടി പഞ്ചാബ്
നേരത്തേ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബ് ലോക്ക് ഡൗൺ നീട്ടുമെന്ന് വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 14 വരെയാണ് കേന്ദ്രസർക്കാർ ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്. സ്ഥിതി നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില് മെയ് ഒന്ന് വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു.
കൂടുതൽ പരിശോധന
കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോണിയ യോഗത്തിൽ വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങളിൽ കൂടുതൽ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ
ഉത്തർപ്രദേശിൽ ഇതുവരെ 427 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ മാധ്യമങ്ങളിൽ ഇതിനെക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പ്രതികരിച്ചു.
വെറും 167 ടെസ്റ്റ്
സർക്കാർ പരിശോധന വർദ്ധിപ്പിക്കേണ്ടതുണ്ട്. ഉത്തർപ്രദേശ് പോലൊരു വലിയ സംസ്ഥാനത്ത് എല്ലാ ദിവസവും 167 ടെസ്റ്റുകൾ മാത്രമാണ് നടത്തുന്നത്. 5.5 ലക്ഷത്തിലധികം ആളുകൾക്ക് റേഷൻ നൽകിയിട്ടുണ്ട്. പ്രിയങ്കയുടെ മാർഗ നിർദ്ദേശം പ്രവർത്തിക്കുന്നുണ്ടെന്നും യോഗത്തിൽ ലല്ലു വ്യക്തമാക്കി.
കൂടുതൽ പരിശോധനകൾ
അതേസമയം കൊവിഡ് വ്യാപനം തടയാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് യോഗത്തിൽ വിവിധ സംസ്ഥാന അധ്യക്ഷൻമാർ ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ സാമ്പത്തിക ആശ്വാസ പദ്ധതികൾ ജനങ്ങളിൽ എത്തുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.നിലവിലെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സോണിയ ഗാന്ധി യോഗത്തിൽ ഉറപ്പ് നൽകി.
രാഹുലിന്റെ മുന്നറിയിപ്പ്
അതേസമയം കൊവിഡിനെ കുറിച്ച് രാഹുൽ നൽകിയ മുന്നറിയിപ്പുകൾക്ക് കേന്ദ്ര സർക്കാർ ചെവികൊടുത്തിരുന്നുവെങ്കിൽ ഇത്രയും കടുത്ത പ്രതിസന്ധി രാജ്യം നേരിടേണ്ടി വരില്ലായിരുന്നുവെന്നും സോണിയ യോഗത്തിൽ പറഞ്ഞു. രാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 12 ന് തന്നെ രാഹുൽ ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാ മുൻകരുതലുകൾ
രാഹുൽ മുന്നറിയിപ്പുകൾ നൽകിയപ്പോൾ തന്നെ ആവശ്യമായ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും സംസ്ഥാനങ്ങൾ സജ്ജാക്കിയതിനാൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ചത്തീസ്ഗഡിലും കൊവിഡ് നിയന്ത്രണവിധേയമായെന്നും യോഗത്തിൽ സോണിയ പറഞ്ഞു.
ഭിൽവാര മോഡൽ
കൊവിഡിനെ പിടിച്ച് കെട്ടിയ ഭിൽവാര മോഡൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നും സോണിയ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പിന് അനുസരിച്ച് മതിയായ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കി, വെന്റിലേറ്ററുകൾ, മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവ സ്ഥാപിച്ച് ആസൂത്രണം ചെയ്തതതിലൂടെയാണ് ഭിൽവാര രോഗത്തെ നിയന്ത്രിച്ചതെന്നും സോണിയ പറഞ്ഞു.