മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, 128 സീറ്റുകളില്‍ മുന്‍തൂക്കം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി ജയിക്കുമെന്ന സര്‍വേ റിപ്പോര്‍ട്ടുകളെല്ലാം തള്ളി ഇന്റലിജന്‍സ്. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നാണ് ഇവര്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ പ്രതീക്ഷയില്‍ മുന്നേറുന്ന ബിജെപിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ കാര്യങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ പിഴവായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതില്‍ വ്യാപം കേസ് മുതല്‍ സ്ത്രീ സുരക്ഷ വരെയുള്ള വിഷയങ്ങള്‍ നിര്‍ണായകമാണ്.
അതേസമയം ചൗഹാന് മാത്രമല്ല ബിജെപി കേന്ദ്ര നേതൃത്വത്തിനും ഇത് വലിയ തിരിച്ചടിയാണ്. മധ്യപ്രദേശില്‍ തോറ്റാല്‍ അത് ഹിന്ദി ഹൃദയ ഭൂമിയിലുള്ള മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമാവും. ഇവിടെയുള്ള ഏതെങ്കിലും സംസ്ഥാനം നഷ്ടമായാല്‍ അത് കേന്ദ്രത്തില്‍ നിന്ന് ബിജെപിയുടെ പുറത്തുപോകലിലേക്കും വഴിതെളിയിക്കും. അത് മോദി സര്‍ക്കാരിന് ഒരിക്കലും ആലോചിക്കാനാവാത്ത കാര്യമാണ്. നിലവിലെ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശ്ക്തമാണെന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസിന് നേട്ടം
കഴിഞ്ഞ 15 വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബിജെപിയുടെ കോട്ടകളിലെല്ലാം കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. ഒക്ടോബര്‍ 30ന് ശിവരാജ് സിംഗ് ചൗഹാന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ 128 സീറ്റുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നും അതിനിയും വര്‍ധിക്കുമെന്നും ഇന്റലിജന്‍സ് പറയുന്നു.
ബിജെപി തകര്‍ന്നടിയും
ബിജെപിയുടെ തകര്‍ച്ച ഉറപ്പാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇതുവരെ വന്ന സര്‍വേകളില്‍ എല്ലാം ബിജെപിക്ക് സീറ്റ് കുറയുമെങ്കിലും അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ ബിജെപിക്ക് 92 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് ഇവര്‍ പറയുന്നത്. നിര്‍ണായകമായ പല സീറ്റുകളിലും തോല്‍വി ഉറപ്പാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം മായാവതിയുടെ ബിഎസ്പി ആറു സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി മൂന്ന് സീറ്റിലും ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി ഒരു സീറ്റിലും മുന്‍തൂക്കം നിലനിര്‍ത്തുന്നുണ്ട്.
മന്ത്രിമാര്‍ തോറ്റോടേണ്ടി വരും
ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയിലെ പത്തിലധികം മന്ത്രിമാര്‍ക്ക് ജയിക്കാനുള്ള നേരിയ സാധ്യത മാത്രമാണ് ഉള്ളതെന്ന് ഇന്റലിജന്‍സ് സൂചിപ്പിക്കുന്നു. റുസ്തം സിംഗ്, ഗൗരി ശങ്കര്‍ ഷെജ്‌വാര്‍, സൂര്യ പ്രകാശ് മീണ എന്നീ മന്ത്രിമാര്‍ തോല്‍ക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ അടുത്തയാളാണ് സൂര്യ പ്രകാശ് മീണ. അതേസമയം താന്‍ മത്സരിക്കാനില്ലെന്ന് മീണ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് സീറ്റ് നല്‍കില്ലെന്ന സൂചനയെ തുടര്‍ന്നാണ് പിന്‍മാറ്റം.
സ്ത്രീസുരക്ഷ പ്രധാനം
സംസ്ഥാനത്തെ സ്ത്രീസുരക്ഷയാണ് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്നത്. ഭോപ്പാലിലെ സ്ത്രീകള്‍ ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗങ്ങള്‍ ഉണ്ടാവുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. തങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ വരെ ശ്രമമുണ്ടെന്നും, ഭോപ്പാല്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത നഗരമാണെന്നും ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പലരും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുന്നതാണ്.
ആളുകള്‍ അഭിസാരികകളായി കാണുന്നു
ഭോപ്പാലിലെ ജനങ്ങളുടെ മനോഭാവമാണ് മാറേണ്ടതെന്നും അതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സ്ത്രീകള്‍ ആരോപിക്കുന്നുണ്ട്. സ്ത്രീ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചാലോ, അതല്ലെങ്കില്‍ മുടി കളര്‍ ചെയ്താലോ ഇനി ട്രെന്‍ഡിന് അനുസരിച്ച് നടന്നാലോ അഭിസാരികകളായിട്ടാണ് ആളുകള്‍ കാണുന്നത്. സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ആപ്പ് ഒന്നിനും കൊള്ളില്ല. ജിപിഎസ് ട്രാക്കിങ് പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ശിവരാജ് സിംഗ് ചൗഹാന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും ഇവര്‍ പറഞ്ഞു.
ഒന്നിനും കൊള്ളാത്ത മന്ത്രിമാര്‍
സ്ത്രീ സുരക്ഷ ബിജെപിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമാകുമെന്നാണ് പ്രവചനം. അതേസമയം ഒന്നിനും കൊള്ളാത്തവരാണ് പല മന്ത്രിമാരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ജയിക്കാന്‍ സാധ്യത കുറവുള്ള മന്ത്രിമാര്‍ സീറ്റിനായി പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നവരാണ്. എന്നാല്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടെന്നാണ് ചൗഹാന്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. പകരം പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാനാണ് തീരുമാനം.
കോണ്‍ഗ്രസിന്റെ തേരോട്ടം
കോണ്‍ഗ്രസ് ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ 24 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ ബിജെപിക്ക് ആകെ ഏഴു സീറ്റ് മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. ബാക്കിയുള്ള മൂന്ന് സീറ്റിലും ബിഎസ്പി ജയിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബുന്ദേല്‍ഗണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇവിടെയുള്ള 26 സീറ്റില്‍ 13 എണ്ണം ബിജെപി നേടും. കോണ്‍ഗ്രസ് 12 സീറ്റുമായി തൊട്ടുപിന്നിലെത്തും. എസ്പി ബാക്കിയുള്ള ഒരു സീറ്റ് നേടും.
എല്ലാ മണ്ഡലങ്ങളിലും.....
സംസ്ഥാനത്തെ ശക്തമായ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് ഇന്റലിജന്‍സ് സൂചിപ്പിക്കുന്നത്. വിന്ധ്യയില്‍ കോണ്‍ഗ്രസ് 30 സീറ്റില്‍ 18 എണ്ണം നേടും. ബിജെപി ഒന്‍പതെണ്ണവും ബിഎസ്പി ബാക്കിയുള്ള സീറ്റുകള്‍ നേടും. മഹാഖോഷലില്‍ കോണ്‍ഗ്രസ് 22 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപി 13 സീറ്റിലും ഒതുങ്ങും. എസ്പിക്ക് രണ്ടും ജിജിപിക്ക് ഒരു സീറ്റും ലഭിക്കും. മധ്യഭാരതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 18 സീറ്റ് വീതം ലഭിക്കും.
കേന്ദ്രത്തിനും പ്രതിസന്ധി
മാല്‍വി-നിമര്‍ മേഖലയില്‍ 34 സീറ്റുകളില്‍ കോണ്‍ഗ്രസിന് മുന്‍ തൂക്കമുണ്ട്. കര്‍ഷക പ്രക്ഷോഭത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ട മേഖലയാണിത്. ബിജെപിക്ക് ഇവിടെ 32 സീറ്റ് വരെ ലഭിച്ചേക്കാം. അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ ശിവരാജ് സിംഗ് ചൗഹാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ചൗഹാന്റെ വ്യക്തിപ്രഭാവത്തില്‍ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്ന് കരുതിയ ബിജെപി കേന്ദ്രത്തിനും ഇത് പ്രതിസന്ധിയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ജനവിധി മാറ്റാനുള്ള നീക്കമുണ്ടായില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ ഭാവിക്കും തിരിച്ചടിയാവും.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയാം.... കളി വേണ്ടെന്ന് സുകുമാരന്‍ നായര്‍!!
ശബരിമല തീർത്ഥാടകനെ നിലയ്ക്കലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പത്തനംതിട്ടയിൽ ഇന്ന് ബിജെപി ഹർത്താൽ