'വർഗീയത പരത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ക്രൂരതയും ഹിംസയും ചേർക്കലാണ് പരിപാടി'; പി ജയരാജന്‍
തിരുവനന്തപുരം : കർക്കടകമാസം തുടങ്ങിയതിന് പിന്നാലെ ആർ എസ് എസിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഖാദി ബോർഡ് ചെയർമാനും സി പി എം നേതാവുമായ പി ജയരാജൻ. സാധാരണ കർക്കിടക മാസത്തിൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പാരായണം ചെയ്യുന്നത് മലയാളികളുടെ പതിവാണ്. എന്നാൽ ഈ ശീലം കഴിഞ്ഞ കുറച്ചു നാളുകളായി ഹിന്ദുത്വവൽക്കരിച്ച് വർഗീയത വളർത്തുകയാണ് സംഘപരിവാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എല്ലാ കാര്യങ്ങളിലും ക്രൂരതയും ഹിംസയും ചേർക്കലാണ് ആർ എസ് എസിന്റെ പ്രധാന പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം രാമായണ പാരായണത്തിൽ ആർ എസ് എസ് കാണിക്കുന്നത് ഇത്തരമൊരു രീതിയാണ്. ആർ എസ് എസിന്റെ ഇത്തരത്തിലുളള സമീപനമാണ് പുതിയ പാർലമെൻ്റിന് മുന്നിൽ ഉളള അശോകസ്തംഭത്തിലെ സിംഹങ്ങളെ മാറ്റി ചിത്രീകരിച്ചതിലും കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
സംഘപരിവാർ ദേശീയ ചിഹ്നത്തിൽ പോലും ഇത്തരത്തിൽ സ്വന്തം ക്രൗര്യം കുത്തിനിറക്കുന്നതായും പി ജയരാജൻ ഫേസ്ബുക്കിൽ എഴുതി. കർക്കടക മാസത്തെയും ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വർഗീയ മാസമായി കാണുന്നതായും അദ്ദേഹം ഫെയ്സ് ബുക്കിൽ വ്യക്തമാക്കി.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;-
'കർക്കടകം തുടങ്ങുന്നു. പഞ്ഞമാസമെന്ന് പണ്ട് കർക്കടകത്തിനൊരു വിളിപ്പേരുണ്ട്. കർഷകർ ചിങ്ങത്തിലെ വിളവിന് കാത്തിരിക്കുന്ന കാലം. ഇന്ന് കർക്കടകത്തിൽ പ്രത്യേകമായൊരു പഞ്ഞമൊന്നുമില്ല. കൊവിഡ് കാലത്തു പോലും മലയാളികളെ പട്ടിണി കിടത്താതെ സംരക്ഷിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഉള്ളപ്പോൾ കർക്കടക ദാരിദ്ര്യവുമില്ല. പക്ഷേ മറ്റു രണ്ടു പേരുകൾ കൂടി കർക്കടകത്തിനുണ്ട്. ഒന്ന് ഔഷധ മാസം, രണ്ട് രാമായണമാസം.
മലയാളിയുടെ പഴയ ജീവിതചര്യയിൽ പ്രധാനമായിരുന്നു കർക്കടകചികിൽസ. വറുതിക്കാലത്തെ മലയാളി നേരിട്ടിരുന്നത് നാട്ടിലെ ഔഷധങ്ങൾ കൊണ്ടു കൂടിയായിരുന്നു. മഴക്കാലരോഗങ്ങൾക്ക് ഈ ചികിത്സകൾ രോഗപ്രതിരോധശേഷി നൽകും. കർക്കടകക്കഞ്ഞി എന്ന ഔഷധക്കഞ്ഞി ദഹനത്തെയും വർഷകാലത്തെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നതാണ്. ചിങ്ങമാസത്തെയും ഓണത്തെയും ആരോഗ്യമുള്ള ശരീരവും മനസ്സുമായി എതിരേൽക്കാനുള്ള തയ്യാറെടുപ്പു കൂടിയാണ് കർക്കടകത്തിലെ ചികിത്സകൾ.
കർക്കടകത്തിൻ്റെ മറ്റൊരു വിളിപ്പേര് രാമായണമാസം എന്നാണ്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കർക്കടകമാസത്തിൽ പാരായണം ചെയ്യുന്ന പതിവ് മലയാളികൾക്കുണ്ട്. ഏറെക്കാലമായി കേരളത്തിലെ വീടുകളിൽ ഇത് ചെയ്തു വരുന്നെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവൽക്കരിച്ച് വർഗീയത പരത്താനുള്ള സംഘപരിവാർ ശ്രമമാണ്. രാമായണകഥക്ക് നിരവധി പാഠഭേദങ്ങളുണ്ട്.
രാമനെ ലോകാഭിരാമനായ രാമനായും ഹനുമാനെ ഭക്ത ഹനുമാനായും ആണ് രാമായണത്തിൽ വായിക്കുക. പക്ഷേ ആർ എസ് എസിൻ്റെ രാമൻ വില്ലുകുലച്ച് യുദ്ധം ചെയ്യാൻ നിൽക്കുന്ന രാമനും ഹനുമാൻ ക്രുദ്ധനായി നിൽക്കുന്ന ഹനുമാനുമാണ്. എല്ലാറ്റിലും ക്രൂരതയും ഹിംസയും ചേർക്കലാണ് ആർ എസ് എസ് പരിപാടി. രാമായണപാരായണത്തെയും അവർ കാണുന്നത് അങ്ങനെയാണ്. ഇതേ സമീപനമാണ് കഴിഞ്ഞ ദിവസം പുതിയ പാർലമെൻ്റിനു മുന്നിലെ അശോകസ്തംഭത്തിലെ സിംഹങ്ങളെ മാറ്റി ചിത്രീകരിച്ചതിലും കാണാനാവുക. സാരാനാഥിലെ അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം.
എംഎം മണിയുടെ വിവാദ പരാമർശം:'ആനി മറുപടി പറഞ്ഞിട്ടുണ്ട്, ഞാൻ അറിയിക്കേണ്ട വേദിയില് പറയും';ചിഞ്ചു റാണി
അതിലെ സിംഹങ്ങൾക്ക് ശാന്തിയും കരുണയുമാണ് ഭാവം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുതിയ അശോകസ്തംഭത്തിലെ സിംഹങ്ങൾ ഗർജ്ജിക്കുകയാണ്. ദേശീയ ചിഹ്നത്തിൽ വരെ സ്വന്തം ക്രൗര്യം കുത്തിനിറക്കുകയാണ് സംഘപരിവാർ. കർക്കടകമാസത്തെയും ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വർഗീയമാസമായി അവർ കാണുന്നു. നമ്മുടെ രാഷ്ട്രീയജാഗ്രതയാണ് അവരോടുള്ള പ്രതിരോധം. പാരമ്പര്യത്തിലെ നന്മയെ പിന്തുടരുക , വർത്തമാന കാലത്തെ തിന്മയെ എതിർക്കാനുള്ള് കരുത്തു നേടുക. കർക്കടകപ്പിറവിയിൽ എല്ലാവർക്കും ആശംസകൾ. രാഷ്ട്രീയജാഗ്രതയാണ് അവരോടുള്ള പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു.
'നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല,ധീരജ് വധത്തിൽ കുട്ടികൾ നിരപരാധികൾ'; കെ സുധാകരൻ
പാരമ്പര്യത്തിലെ നന്മയെ പിന്തുടർന്നാൽ വർത്തമാന കാലത്തെ തിന്മയെ എതിർക്കാനുള്ള കരുത്ത് ലഭിക്കുമെന്നും പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാമനെ ലോകാഭിരാമനായ രാമനായും ഹനുമാനെ ഭക്ത ഹനുമാനായും ആണ് രാമായണത്തിൽ പറയുന്നത്. എന്നാൽ ആർ എസ് എസിൻ്റേത് വില്ലുകുലച്ച് യുദ്ധം ചെയ്യുന്ന രാമനും ക്രൂദ്ധനായി നിൽക്കുന്ന ഹനുമാനുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അശോകസ്തംഭത്തിലെ സിംഹങ്ങളെ മാറ്റി ചിത്രീകരിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'