കോൺഗ്രസ് ഓഫീസ് തന്റെ സ്വന്തമെന്ന് കെപിസിസി അംഗം; ആലുവ കോൺഗ്രസ് ഹൗസ് വിറ്റു, ആരോപണവുമായി ഇരുപക്ഷവും!
ആലുവ: കോൺഗ്രസ് ഓഫീസ് കെപിസിസി അംഗം വിറ്റത് വീണ്ടും വിവാദത്തിലായി. ആലുവയിലെ മണ്ഡലം ഓഫീസ് എം.ഒ.ജോണ്‍ വിറ്റതായി കഴിഞ്ഞ ദിവസമാണ് മണ്ഡലം പ്രസിഡന്റ് തോപ്പില്‍ അബു പരാതി നല്‍കിയത്. രാഹുൽ ഗാന്ധിക്കായിരുന്നു പരാതി നൽകിയത്. എന്നാൽ ആലുവയിലെ കോണ്‍ഗ്രസ് ഓഫീസ് വിറ്റതുമായി ബന്ധപ്പെട്ട് തനിയ്ക്കെതിരെ രാഹുല്‍ ഗാന്ധിയ്ക്ക് പരാതി നല്‍കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോപ്പില്‍ അബു കളങ്കിതനാണെന്ന് കെപിസിസി അംഗം എംഒ ജോൺ പറഞ്ഞു. ഇതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്.
തോപ്പില്‍ അബുവിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പ്രതിയാണെന്നും സംഭവത്തില്‍ അബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പകയാണ് പിന്നിലെന്ന ആരോപണവുമായാണ് എംഒ ജോൺ രംഗത്ത് വന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകന്‍ ചെയ്ത തെറ്റിന് തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണെന്നും ഓഫീസ് വില്‍പനയിലെ കള്ളക്കളി പുറത്തായതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് തോപ്പിൽ അബുവും പ്രതികരിച്ചു.
വിറ്റത് 46.60 ലക്ഷ രൂപയ്ക്ക്
ആലുവയിലെ മണ്ഡലം ഓഫീസ് എംഒ ജോണ്‍ വിറ്റതായി കഴിഞ്ഞ ദിവസമാണ് മണ്ഡലം പ്രസിഡന്റ് തോപ്പില്‍ അബു പരാതി നല്‍കിയത്. കോണ്‍ഗ്രസ് കെട്ടിടവും സ്ഥലവും ഉളിയന്നൂര്‍ സ്വദേശി കെ എ നിസാറിന് 46.60 ലക്ഷ രൂപയ്ക്കാണ് വിറ്റിരിക്കുന്നത്.
സ്വന്തം പേരിലുള്ള കെട്ടിടം
തന്റെ സ്വന്തം പേരിലുള്ള കെട്ടിടമാണ് വിറ്റതെന്നും ഇതിന് പകരം മറ്റൊരു കെട്ടിടം പാര്‍ട്ടിക്ക് നിര്‍മിച്ചു നല്‍കുമെന്നും എംഒ ജോണ്‍ പറയുന്നു. ഇത് എന്റെ പേരിലുള്ള പണമെടുത്ത് വാങ്ങിയ കെട്ടിടമാണ്. ഇത് ഏതെങ്കിലുമൊരു കമ്മിറ്റിയുടേതല്ല. കോണ്‍ഗ്രസ് ഹൗസെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് എന്നും എംഒ ജോൺ പറയുന്നു.
പുതിയ കെട്ടിടം നിർമ്മിക്കുന്നു
കെട്ടിടം ഇടയ്ക്ക് പൊളിച്ചു പണിതിരുന്നു. അത് ബാങ്ക് ലോണ്‍ എടുത്താണ് പണിതത്. അതൊക്കെ എന്റെ പേരില്‍ തന്നെയായിരുന്നു. ഇപ്പോ പുതിയൊരു കെട്ടിടം പണിയണമെന്ന ആലോചന വന്നു. ഇപ്പോഴത്തെ കെട്ടിടത്തില്‍ അസൗകര്യമുള്ളതിനാല്‍ കൂടുതല്‍ സൗകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ച് പാർട്ടിക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം ഒ ജോൺ പറയുന്നു.
ആരോപണം ശരിയാണ്
മകന്റെ കാര്യത്തില്‍ എംഒ ജോണ്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തോപ്പില്‍ അബു പറഞ്ഞു. ന്നാല്‍ അതില്‍ എനിയ്ക്കൊരു ബന്ധവുമില്ല. മകന് ജാമ്യം കിട്ടാതിരിക്കാന്‍ ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിരുന്നു. ഇത് ഞാന്‍ ഗ്രൂപ്പ് മാറിയതിലുള്ള പക മൂലം ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.