എംസി കമറുദ്ദീന്‍ എംഎല്‍എ ജയില്‍ മോചിതനായി; 'കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു'
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ ജയില്‍ മോചിതനായി. ബുധനാഴ്ച അദ്ദേഹത്തിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിരുന്നു എങ്കിലും ഇന്നാണ് നടപടികള്‍ പൂര്‍ത്തിയായത്. 93 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കമറുദ്ദീന്റെ മോചനം. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുത് എന്നാണ് ജാമ്യ വ്യവസ്ഥ. സാക്ഷികളെ സ്വാധീനിക്കരുതെന്നും നിബന്ധനയുണ്ട്. ചന്തേര, കാസര്‍കോഡ്, പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കേസുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കമറുദ്ദീന്‍. അദ്ദേഹം വൈകാതെ മഞ്ചേശ്വരം മണ്ഡലത്തില്‍ എത്തുമെന്നാണ് വിവരം. വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തനിക്കെതിരെ ഗൂഢാലോചന നടന്നു. തന്നെ പ്രതിയാക്കിയവര്‍ക്ക് കാലം മാപ്പ് തരില്ല. ജനങ്ങള്‍ സത്യം മനസിലാക്കുമെന്ന് കരുതുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. മണ്ഡലത്തില്‍ തന്റെ ഭൂരിപക്ഷം ഉയര്‍ന്ന വേളയിലാണ് ഗൂഢാലോചന തുടങ്ങിയത്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന. രാഷ്ട്രീയമായി തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഓഹരി ഉടമകള്‍ക്ക് പണം വാങ്ങിക്കൊടുക്കുക ഇവരുടെ ലക്ഷ്യമായിരുന്നില്ല. ഒരുപാട് പേര്‍ ചേര്‍ന്നാണ് കച്ചവടം നടത്തിയത്. പക്ഷേ അറസ്റ്റ് ചെയ്തത് തന്നെ മാത്രമാണെന്നും കമറുദ്ദീന്‍ പറഞ്ഞു.
ജനുവരി നാലിന് ഹൈക്കോടതിയാണ് നാല് കേസുകളില്‍ ആദ്യം ജാമ്യം നല്‍കിയത്. പിന്നീട് കീഴ്‌ക്കോടതികള്‍ വിവിധ കേസുകളില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ ജ്വല്ലറി ഡയറക്ടര്‍ പൂക്കോയ തങ്ങളെയും മകനെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. 148 കേസുകളാണ് കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ 142 കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. ബാക്കി കേസുകളില്‍ ബുധനാഴ്ച ജാമ്യം കിട്ടി. കാസര്‍കോഡ് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് കമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടികള്‍ പിരിച്ചെടുത്ത ജ്വല്ലറി ഉടമകള്‍ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. ഇരകള്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് പണം തിരിച്ചുകിട്ടാനുള്ള ശ്രമം നടത്തവെയാണ് ചിലര്‍ കേസ് കൊടുത്തത്. പിന്നീട് മിക്കവരും കേസുമായി രംഗത്തുവന്നു. ഇതോടെ നഷ്ടപരിഹാര നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ പാളി.












Click it and Unblock the Notifications