'ചേച്ചി പറഞ്ഞു ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന്,മാഷ് എനിക്കെതിരെ ഒന്നും പറയില്ല'; ഉമാ തോമസ്
തിരുവനന്തപുരം: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിച്ചതിൽ എതിർപ്പുകൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്ന് ഉമാ തോമസ്. തനിക്ക് എതിരെ വ്യക്തിപരമായി ഒരിക്കലും കെ വി തോമസ് പ്രതികരിക്കാനില്ല.ഉടൻ തന്നെ തോമസ് മാഷിന് നേരിട്ട് പോയി കാണുമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസ് വ്യക്തമാക്കി.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എല്ലാവരുടെയും സഹകരണം തനിക്ക് ആവശ്യമാണ്. കെ വി തോമസ് മാഷ് ഒരിക്കലും തനിക്ക് എതിരെ ഒന്നും പറയില്ല. ഞങ്ങൾ തമ്മിലുളള കുടുംബ ബന്ധം അത്രയ്ക്കും ഉണ്ട്. ഉടൻ തന്നെ മാഷിനെ നേരിട്ട് പോയി കാണാൻ ആണ് ഉദ്ദേശിക്കുന്നത്.
തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാഷിനെ ഫോണിലൂടെ വിളിച്ചു. എന്നാൽ, മാഷ് വേറെ ഫോണിൽ ആയതിനാൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകും എന്ന് ചേച്ചി പറഞ്ഞു. തോമസ് മാഷിന് ഞങ്ങളെ മറക്കാൻ സാധിക്കില്ല. ഈ നിമിഷം വരെ ചേർത്തു പിടിച്ചിട്ടിട്ടേയുള്ളൂ. ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ആണ് ആഗ്രഹിക്കുന്നത്. എല്ലാവരും കൂട്ടായി നിലനിൽക്കുമെന്നും ഉഷ തോമസ് വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലേക്കുളള യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇന്നലെ ആയിരുന്നു. മുൻ കെ എസ് യു നേതാവായ ഉമാ തോമസ് ആണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കെ പി സി സിയുടെ നിർദ്ദേശത്തെ ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ഉമാ തോമസ് എന്ന പേര് മാത്രമാണ് കെ പി സി സി നിർദേശിച്ചതും പരിഗണിച്ചതും. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രം ആണ് പരിഗണിച്ചത്.
എന്നാൽ, സിപിഎം, ബിജെപി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുകയാണ്. ഇന്നോ നാളെയോ ബി ജെ പിയും സ്ഥാനാർഥിയെ തീരുമാനിച്ചേക്കും. എന്നാൽ, സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും എന്ന വാർത്തകൾ വന്നിരുന്നു. പക്ഷെ, തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കിയത്. എൽ ഡി എഫിന്റേയും സി പി എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഈ പ്രഖ്യാപനം. പാർട്ടി തീരുമാനമാകുന്നതിന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?'; അമ്മയെ വിമർശിച്ച് ഷമ്മി തിലകന്റെ പോസ്റ്റ്
Recommended Video
വരുന്ന മെയ് 31 നാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മൂന്നിന് തന്നെ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കും എന്നാണ് വിവരം. ഈ മാസം 11 നാണ് സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, പത്രിക പിൻവലിക്കാൻ അനുവദിക്കുക മെയ് 16 വരെ ആണ്. അധികാരം ലക്ഷ്യമിട്ട് മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾ നേടിയ ആയിരുന്നു പി ടി തോമസ് ഇവിടെ വിജയിച്ചത്.