ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താന്‍ ശ്രമം; 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാല് ബിജെി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടശേരിക്കര പെരുനാട് കൂനംകരയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി 11ഓടെ പെരുനാട് കൂനംകരക്ക് സമീപം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റോഡില്‍ തിരഞ്ഞെടുപ്പ് ചിഹ്നം വരച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം.
വാഹനം ഇടിച്ച് പരിക്കേറ്റ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് പെരുനാട് രതീഷ് ഭവനിൽ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും ളാഹ സ്വദേശികളുമായ ദീപക് കുമാർ, മഹേഷ്, ഗിരീഷ്, സന്ദീപ് സദാശിവൻ എന്നിവരുടെ പേരില്‍ പെരുനാട് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി രാജപ്പെൻറ നിർദേശാനുസരണം പെരുനാട് എസ്എച്ച്ഒ മനോജിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് സി പി എം - ഡി വൈ എഫ് ഐ പ്രവർത്തകർ പെരുനാട് അങ്ങാടിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം ഇടത് ആരോപണം ബിജെപി നിഷേധിക്കുകയാണ്.
ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസിന് അംഗീകാരം നല്കി സംസ്ഥാന ഗവര്‍ണ്ണര്‍