തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപി ലക്ഷ്യംവെക്കുന്നത് 5000 വാർഡുകൾ, നീക്കങ്ങൾ ഊർജ്ജിതം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വോട്ടുകൾ നേടാനുള്ള നീക്കവുമായി ബിജെപി. 5000 വാർഡുകളും ഒരു കോർപ്പറേഷനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്. മറ്റ് സ്ഥലങ്ങളിൽ മുഖ്യപ്രതിപക്ഷ സ്ഥാനമോ ആണ് ലക്ഷ്യം. ഇതിനായി കൃത്യമായ വ്യക്തമായ തയ്യാറെടുപ്പും പഞ്ചായത്ത് തലത്തിൽ മുതൽ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഒരു ആർഎസ്എസ് നേതാവിന്റെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവുമെല്ലാം ഇത്തരത്തിലാണ് തീരുമാനിക്കപ്പെടുക.
ഇതിൽ തർക്കമുള്ളവരെ ഒഴിവാക്കാനാണ് നിർദേശം. പാർട്ടിയിലെ ഭിന്നത തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും സ്വീകരിക്കും. ചില സമുദായങ്ങളെ ഒപ്പം നിർത്താനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ അഴിമതി തുടങ്ങിയവയെല്ലാം പ്രചാരണത്തിൽ ആയുധമാക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശബരിമ വിഷയം യുഡിഎഫിന് അനുകൂല സ്ഥിതിയുണ്ടാക്കിയത് പരിശോധിച്ച് നടപടികൾ ആലോചിക്കും.
ഇത്തരം സാഹചര്യങ്ങളൊഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കും. പരമാവധി വോട്ടുകൾ നേടി കേരളത്തിൽ ശക്തമായ ഒരു മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷവും കേന്ദ്ര അന്വേഷണ ഏജൻസികളുണ്ടാക്കിയ പ്രശ്നങ്ങളും ഇരുവരും ചർച്ച ചെയ്തു.