ബിജെപിയ്ക്കൊപ്പം കോൺഗ്രസിനെയും മുഖ്യശത്രുവാക്കി സിപിഎം: പ്രചരണത്തിന്‍റെ ശൈലിമാറ്റാൻ നിര്‍ദേശം!!
കൊച്ചി:"പുലിയെ മടയിൽ കയറി ആക്രമിക്കുന്ന' രീതിയിൽ തെരഞ്ഞെടുപ്പ് ശൈലി മാറ്റാൻ സിപിഎം നേതാക്കൾക്ക് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായതോടെ കോൺഗ്രസിനോട് മൃദുസമീപനം തുടരേണ്ടതില്ലെന്ന് സിപിഎം. യുപിഎ ഗവൺമെന്‍റിന്‍റെ അഴിമതികൾ മുഖ്യപ്രചരണ വിഷയമാക്കും.
മോദിയുടെ 'മേം ഭീ ചൗക്കിദാർ' സംപ്രേഷണം ചെയ്തു; ദൂരദർശൻ വീണ്ടും കുരുക്കിൽ, വിശദീകരണം തേടി
രാജ്യം നിർണായ തെരഞ്ഞെടുപ്പിലൂടെ കടന്ന പോകുമ്പോൾ സിപിഎം ഏറെ പ്രതീക്ഷ വച്ചു പുലർത്തിയത് കേരളത്തിൽ തന്നെയാണ്. കോൺഗ്രസിന്‍റെയും പ്രതീക്ഷ കേരളമുൾപ്പെടുന്ന ദക്ഷിണേന്ത്യ തന്നെ. ബംഗാളിലും തൃപുരയിലും സിപിഎമ്മിനേറ്റ തിരിച്ചടയിൽ നിന്നും ഇനിയും മടങ്ങി വരാനായിട്ടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഈ സംസ്ഥാനങ്ങളിൽ സഖ്യസാധ്യതകൾ വിഫലമായ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് കൂടുതൽ സീറ്റെന്നതായിരുന്നു കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ ലക്ഷ്യമിട്ടത്. ഇതിന്‍റെ ഭാഗമായാണ് സിറ്റിങ് എംഎൽഎമാരെ പോലും കളത്തിലിറക്കി മികച്ച സ്ഥാനാർഥി പട്ടികയ്ക്ക് സിപിഎം രൂപം നൽകിയത്.
കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക സംബന്ധിച്ച് തർക്കങ്ങൾ സജീവമായതോടെ സിപിഎമ്മിന്‍റെ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ രാഹുൽ ഗാന്ധിയെ വയനാട് സ്ഥാനാർഥിയാക്കിയത് ഇടതുക്യാംപിനെ ഞെട്ടിച്ചു. കോൺഗ്രസുമായുള്ള സിപിഎം സഹകരണത്തെ ആദ്യം മുതൽ എതിർത്തു പോരുന്ന സമീപനമായിരുന്നു കേരള ഘടകത്തിനുണ്ടായിരുന്നത്. എന്നാൽ ബിജെപിയെ അകറ്റി നിർത്താൻ വിട്ടുവീഴ്ചകൾക്ക് കേരളഘടകവും കേന്ദ്ര നേതൃത്വത്തിന് പിൻന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദേശീയ തലത്തിൽ മതേതര ബദൽ കൊണ്ടു വന്നാൽ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മതേതത ബദലിനെ പിൻന്തുണയ്ക്കാനായിരുന്നു സിപിഎം നീക്കം.
എന്നാൽ കേരളത്തിൽ ഇടതുപക്ഷത്തിനെതിരേ രാഹുൽ തന്നെ മത്സരരംഗത്തെത്തിയതോടെ സംസ്ഥാനഘടകവും കേന്ദ്രനേതൃത്വവും നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു. വിശാല മതേതര ബദലിൽ വിരുദ്ധ തുരങ്കം വച്ചത് രാഹുൽ ഗാന്ധി തന്നെയാണെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ ആരോപണം. ഡൽഹിയിൽ ആംആദ്മിയുമായും ഉത്തർ പ്രദേശിയിൽ എസ്പി ബിഎസ്പിമായുള്ള മതേതര ബദലിന് തടയിട്ടതും രാഹുലിന്‍റെ പിടിവാശിയായിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസിനെ ഒഴിവാക്കിയുള്ള സമാന്തര ബദലിന് നേതൃത്വം നൽകുകയെന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉടനീളം കഴിഞ്ഞ യുപിഎ സർക്കാരിന്‍റെ കാലത്തുള്ള അഴിമതിയാരോപണങ്ങൾ ഉർത്തിക്കാട്ടാനാണ് നീക്കം.
ഒപ്പം സ്ഥാനാർഥികളായി മത്സരിക്കുന്നവർക്കെതിരേയുമുള്ള ആരോപണങ്ങളും ആയുധമാക്കി കഴിയുന്നത്ര സീറ്റുകളിൽ വിജയം നേടാനാണ് സിപിഎം ശ്രമം. ബിജെപി സർക്കാരിനെ മുഖ്യശത്രുവായി അവതരിപ്പിക്കുന്നതോടൊപ്പം കോൺഗ്രസിനെയും അവതരിപ്പിക്കാൻ ശ്രമിക്കണമെന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണം വിലയിരുത്താൻ ചേർന്ന യോഗത്തിലെ തീരുമാനം. എന്നാൽ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ശ്രദ്ധചെലുത്തണം. കോൺഗ്രസിനെതിരേയുള്ള ആക്രമണത്തിലൂടെ സിപിഎം-കോൺഗ്രസ് സഹകരണമെന്ന ബിജെപി പ്രചരണത്തിനും തടയിടാനാകുമെന്നും സിപിഎം ലക്ഷ്യമിടുന്നു.