ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് വനിതാ പൊലീസ് ഓഫീസര്‍ക്ക് പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും
കൊച്ചി: അപകടത്തിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ ഹെലികോപ്റ്റിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരം. വനിതാ പോലീസ് ഓഫീസര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും ക്യാഷ് അവാര്‍ഡുമാണ് ലഭിക്കുന്നത്. കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാനെത്തിയ വനിതാ സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കേരള പോലീസിന്‍റെ ആദരം.
കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ എവി ബിജിയാണ് ഇതോടെ ആദരവിന് അർഹയായത്. 2000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവുമാണ് ലഭിക്കുക. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതിന് പിന്നാലെ അവരെ രക്ഷിക്കുന്നതിന് വേണ്ടി സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. ഹെലികോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപാണ് ഹെലികോപ്റ്റർ റോഡിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിലെ ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ ഭാര്യയ്ക്കൊപ്പം വരുന്നതിനിടെയായിരുന്നു സംഭവം.
പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യുസഫലിയുടെ ഹെലികോപ്റ്റർ ഉയർത്തിയിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ ഹെലികോപ്റ്റർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ദില്ലിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നീക്കിയത്.