ഹരിദ്വാറില്‍ ചരിത്രം കുറിച്ച് ബിജെപി: ആദ്യമായി വിജയം, മൂന്നാം സ്ഥാനത്തായി കോണ്‍ഗ്രസ്
ഡെറാഡൂണ്‍: ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നേർക്കുനേർ പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് അഞ്ച് വർഷം കഴിയുമ്പോള്‍ അധികാരം മാറുന്ന പ്രവണത ഇത്തവണയും ആവർത്തിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അധികാര മാറ്റം ഉറപ്പാണെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രകടിപ്പിക്കുമ്പോള്‍ ഭരണത്തിലിരിക്കുന്ന ബി ജെ പിക്ക് നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയും ഇല്ല.
കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടി ഇത്തവണയും അധികാരത്തിലെത്താന്‍ സാധിക്കുമെന്നാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നത്. അവരുടെ ആത്മവിശ്വാസത്തിന് കരുത്ത് പകരുന്ന രീതിയിലുള്ള ഫലമാണ് കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റേതായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഹരിദ്വാർ ജില്ലയിലെ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്. ഇതിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ വലിയ മുന്നേറ്റമാണ് ബി ജെ പി കാഴ്ച വെച്ചിരിക്കുന്നത്. 44 ജില്ലാ ബോർഡ് സീറ്റുകളിൽ അഞ്ചെണ്ണം നേടുകയും മറ്റ് 15 ഓളം സീറ്റുകളിൽ ബി ജെ പി ലീഡ് ചെയ്യുകയുമാണ്.
ഇതുവരെ ഫലം പ്രഖ്യാപിച്ച എട്ട് സീറ്റുകളിൽ ബി ജെ പി അഞ്ചെണ്ണം നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ബി എസ് പിക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ്. ബി എസ് പി 2, കോൺഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റ് നില. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ജില്ലാ പഞ്ചായത്ത് ബോർഡിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. മുപ്പതിലേറെ സീറ്റുകളിലാണ് അവർ വിജയം പ്രതീക്ഷിക്കുന്നത്.
'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍
ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 70 ശതമാനം സീറ്റുകളിലും ബി ജെ പി പിന്തുണച്ച സ്ഥാനാർഥികളായിരുന്നു വിജയിച്ചത്. ആകെയുള്ള 316 ഗ്രാമ പ്രധാൻ സീറ്റുകളിൽ 282 എണ്ണത്തിന്റെ ഫലം പ്രഖ്യാപിച്ചപോള്‍ അതിൽ ബഹുപൂരിപക്ഷത്തിലും ബി ജെ പി പിന്തുണച്ച സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിലും ബി ജെ പിക്ക് വ്യക്തമായ ആധിപത്യമുണ്ട്. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലാണ് ബി ജെ പി പിന്തുണയുള്ള സ്ഥാനാർത്ഥികൾക്ക് ഭൂരിപക്ഷം ലഭിച്ചത്. ചിലയിടങ്ങളില്‍ വിജയം ഏകപക്ഷീയമാണ്. ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ബ്ലോക്ക് തലത്തിലും കോണ്‍ഗ്രസിനെ പിന്തള്ളി ബി എസ് പി രണ്ടാം സ്ഥാനത്ത് എത്തി. സ്വതന്ത്രരും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഹരിദ്വാർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് ബി ജെ പി ഇത്ര വലിയ മുന്നേറ്റം കാഴ്ചവെക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആകെയുള്ള 47 ജില്ലാ പഞ്ചായത്ത് ബോർഡ് സീറ്റുകളിൽ ബി ജെ പി കേവലം മൂന്ന് സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ബി എസ് പിക്കും കോൺഗ്രസിനും അന്ന് 15 വീതം സീറ്റുകൾ ലഭിച്ചു.
പാർട്ടിയുടെ ശ്രദ്ധേയമായ മുന്നേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഹരിദ്വാർ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രമേഷ് പൊഖ്രിയാൽ നിഷാങ്ക് ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി ജെ പി ആദ്യമായി മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നു. ഇത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ സൂചനയാണ്. ജില്ലയിലെ ഗ്രാമീണ ജനത പാർട്ടിയുടെ നയങ്ങളിലും നേതൃത്വത്തിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്നും പൊഖ്രിയാൽ നിഷാങ്ക് വ്യക്തമാക്കുന്നു.