ഒടുവിൽ തീരുമാനമാകുന്നു; രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താൻ പ്രവർത്തക സമിതി യോഗം ആഗസ്റ്റ് 10ന്
ദില്ലി: രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ആഗസ്റ്റ് 10 ശനിയാഴ്ച യോഗം ചേരും. രാഹുല്‍ ഗാന്ധിയില്‍ നിന്ന് ചുമതലയേല്‍ക്കുന്ന പുതിയ പാര്‍ട്ടി പ്രസിഡന്റിനെ നിയമിക്കാനുള്ള തീരുമാനം അന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി രാജിവെച്ച് 70 ദിവസത്തിലേറെ കഴിഞ്ഞാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള ഒരാളെ പ്രസിഡന്റാക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തതാണ് യോഗം നീണ്ടു പോകാന്‍ കാരണമായത്.
കശ്മീരിന്റെ പ്രത്യേക പദവി ഇനിയില്ല, സംവരണ വിഭജന ബില്ലും പാസായി, സര്‍ക്കാരിന് വിജയം!!
അടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 11 മണിക്ക് എഐസിസി ആസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സംഘടന കെ സി വേണുഗോപാല്‍ ഓഗസ്റ്റ് 4 ഞായറാഴ്ച ട്വീറ്റില്‍ അറിയിച്ചു. അടുത്ത പ്രസിഡന്റിന്റെ നിയമന വിഷയം ഏറെക്കാലമായി കോണ്‍ഗ്രസില്‍ സജീവമാണ്. അടുത്ത ശനിയാഴ്ച നടക്കുന്ന സിഡബ്ല്യുസിയുടെ അജണ്ടയില്‍ ഇതായിരിക്കും ഒന്നാമത്തെ വിഷയം.
പാര്‍ട്ടി മേധാവിയായി സഹോദരന് പകരമായ തന്നെ പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, ശശി തരൂര്‍ എന്നിവരുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
പ്രിയങ്ക ഒരു ഏകീകൃത ശക്തിയായിരിക്കുമെന്നും അവര്‍ സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ പ്രവർത്തകരെ ആവേശം കൊള്ളിക്കുമെന്നും ഞായറാഴ്ച വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കരണ്‍ സിംഗ് പറഞ്ഞു.