സച്ചിന്‍ പൈലറ്റിന് പകരക്കാരനെ കണ്ടെത്തി കോണ്‍ഗ്രസ്; ചുമതലയേറ്റതിന് പിന്നാലെ പ്രതികരിച്ച് പൈലറ്റും
ജയ്പൂര്‍: സംസ്ഥാന നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ അവസാനത്തെ ശുപാര്‍ശയും ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര നിരസിച്ചിരിക്കുകയാണ്. സഭ വിളിച്ചു ചേര്‍ക്കണമെന്ന ഗെലോട്ടിന്‍റെ ആവശ്യം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗവര്‍ണ്ണര്‍ നിരസിക്കുന്നത്. ആദ്യ രണ്ട് തവണ ആവശ്യപ്പെട്ടപ്പോഴും ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചായിരുന്നു സംഭ വിളിക്കാനുള്ള അനുമതി ഗവര്‍ണ്ണര്‍ നല്‍കാതിരുന്നത്. എന്നാല്‍ മൂന്നാംതവണയും ആവശ്യം നിരസിച്ചത് എന്ത് കാരാണത്താലാണെന്നുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
നിയമസഭാ സമ്മേളനം
ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളില്‍ നിന്നും ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര പുറത്തുവരണമെന്നും നിയമസഭാ സമ്മേളനം കാലതാമസമില്ലാതെ വിളിച്ചു ചേര്‍ക്കണമെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. തിന് പിന്നാലെ ഗെറ്റ് വെല്‍ സൂണ്‍ ഗവര്‍ണര്‍ എന്ന ഓണ്‍ലൈന്‍ ക്യാമ്പയിനിങിനും കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്.
ജൂലൈ 31 ന്
കൊവിഡ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ 31 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗവര്‍ണറോട് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം നടത്തുമോയെന്നത് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നില്ല.
Recommended Video
മാറ്റങ്ങള്‍
അതേസമയം, സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ നടത്തിയ വിമത നീക്കത്തില്‍ നിന്ന് കരകയറാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷന്‍ തുടങ്ങിയ പദവികളില്‍ നില്‍ക്കെയായിരുന്നു 18 എംഎല്‍എമാരുമായി ചേര്‍ന്ന് സച്ചിന്‍ പൈലറ്റ് അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം തുടങ്ങിയത്.
പുതിയ അധ്യക്ഷന്‍
ഇതിന് പിന്നാലെ അദ്ദേഹത്തേയും കൂടെയുള്ള 2 പേരേയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി. പൈലറ്റിന്‍റെ ഒഴിവില്‍ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉടന്‍ തന്നെ പകരക്കാരനെ കണ്ടെത്തുകയും ചെയ്തു. ഗോവിന്ദ് സിംഗ് ദോത്രാസയെ ആണ് പുതിയ പിസിസി അധ്യക്ഷന്‍.
നന്ദി പറയുന്നു
പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് ഇന്ന് നടന്ന ചടങ്ങില്‍ അദ്ദേഹം പിസിസി അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്തു. ഒരു കർഷക കുടുംബത്തിൽ നിന്നുള്ള എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് ഇത്ര വലിയൊരു ഉത്തരവാദിത്തം നൽകിയതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് സ്ഥാനമേറ്റെടുത്തുകൊണ്ട് ഗോവിന്ദ് സിംഗ് പറഞ്ഞു.
നേരത്തെ
കർഷകരുടെയും ദളിതരുടെയും യുവാക്കളുടെയും പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നും 2023 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ കഠിന പ്രയത്നം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാംഗം, ഡെപ്യൂട്ടി ചീഫ് വിപ്പ് എന്നീ നിലകളിൽ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഗോവിന്ദ് സിംഗ് ദോത്രാസ.
അഭിനന്ദനം
സംസ്ഥാന കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന് ആശംസകളുമായി സച്ചിന്‍ പൈലറ്റും രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന് സമ്മര്‍ദ്ദങ്ങളേതുമില്ലാതെ പ്രവര്‍ത്തിക്കാനകാട്ടെയാന്നാണ് സച്ചിന്‍ ആശംസിച്ചത്. ട്വിറ്റിലൂടെയായിരുന്നു ഗോവിന്ദ് സിംങിനുള്ള സച്ചിന്‍ പൈലറ്റിന്‍റെ അഭിനന്ദനം.
ഞാന്‍ പ്രതീക്ഷിക്കുന്നു
'ചുമതലയേറ്റെടുക്കുന്ന ഗോവിന്ദ് സിംഗ് ദോത്രാസയ്ക്ക് അഭിനന്ദനങ്ങള്‍. സമ്മര്‍ദ്ദങ്ങളേതുമില്ലാതെയും പക്ഷഭേദമില്ലാതെയും പ്രവര്‍ത്തിക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടിയ്ക്കായി പ്രയ്തനിച്ച കോണ്‍ഗ്രസുകാരുടെ അഭിമാനത്തെ സംരക്ഷിക്കാന്‍ താങ്കള്‍ക്കാകുമെന്ന് ഞാന്‍ കരുതുന്നു'- സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ചു.
പാര്‍ട്ടിയിലേക്ക് മടങ്ങാന്‍
അതേസമയം, വിമത എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെങ്കില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് മാപ്പ് പറയാമെന്ന് വ്യക്തമാക്കി അശോക് ഗെലോട്ട് രംഗത്തെത്തിയിട്ടുണ്ട്. 'വിമതരായ എം.എല്‍.എമാരുടെ സ്ഥിതി നിങ്ങള്‍ കാണുന്നില്ലേ. അവര്‍ക്ക് പാര്‍ട്ടിയിലേക്ക് മടങ്ങണമെന്നുണ്ടെങ്കില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ചെന്ന് മാപ്പ് പറയാം. പാര്‍ട്ടി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും ഞങ്ങള്‍ അംഗീകരിക്കും'-ഗെലോട്ട് പറഞ്ഞു.
ബിഎസ്പിയില്‍ നിന്നും അകന്ന് കോണ്‍ഗ്രസിലേക്ക് അടുക്കുന്ന ദളിതര്‍; യുപിയില്‍ മായവാതിയെ പൂട്ടും..