'ഫാസിസ്റ്റ് ഇരുട്ടറയായി പാർലമെന്റ്', കാര്‍ഷിക ബില്‍ പാസ്സാക്കിയതിൽ വിമർശനം ഉന്നയിച്ച് കെകെ രാഗേഷ്
ദില്ലി: വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് നടുവില്‍ വിവാദ കാര്‍ഷിക ബില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസ്സാക്കിയിരിക്കുകയാണ്. ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിറകേ പ്രതിപക്ഷം മുദ്രാവാക്യം വിളികളോട് സഭയുടെ നടുത്തളത്തിലിറങ്ങി. ബില്ലിന്റെ പകര്‍പ്പും പ്രതിപക്ഷത്തെ അംഗങ്ങള്‍ കീറിയെറിഞ്ഞു.
അതിനാടകീയ രംഗങ്ങളാണ് ബില്ല് പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത്. കൂടുതല്‍ മാര്‍ഷല്‍മാരെ സഭയിലെത്തിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചര്‍ച്ചയും വോട്ടിംഗും അനുവദിക്കാതെ ഏകപക്ഷീയമായി ജനവിരുദ്ധ ബില്ലുകള്‍ പാസ്സാക്കുന്ന നിലയിലേക്ക് രാജ്യത്ത് കാര്യങ്ങള്‍ എത്തിയെന്ന് കെകെ രാഗേഷ് എംപി കുറ്റപ്പെടുത്തി. ഫാസിസ്റ്റ് ഇരുട്ടറയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നിലെ ഈ പാർലമെന്റ് എന്നും ഇടത് എംപി കുറ്റപ്പെടുത്തി.
കെകെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' സുരക്ഷാ ഭടന്മാരുടെ വലയത്തിലാണ് ഇപ്പോൾ നമ്മുടെ പാർലമെന്റ് നടപടികൾ നമ്മുടെ പാർലമെന്റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. ഇപ്പോഴും ഞങ്ങൾ പാർലമെന്റിൽ കുത്തിയിരിപ്പ് സമരം തുടരുന്നു. ചർച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാൽ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ ചെറുകിരണങ്ങൾ പോലും ഉയർത്താൻ അനുവദിക്കാത്ത ഫാസിസ്റ്റ് ഇരുട്ടറയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നിലെ ഈ പാർലമെന്റ്.
മോഡി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാടുമുഴുവൻ പ്രതിഷേധത്തിലാണ്. കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തക ഭീമന്മാർക്കും രാജ്യത്തിന്റെ കാർഷികരംഗം തീറെഴുതിക്കൊടുക്കാനുള്ള മൂന്നുബില്ലുകൾ കൂടി ഒടുവിലായി പാർലമെന്റിൽ പാസ്സാക്കിയിരിക്കുകയാണ്. എതിരഭിപ്രായങ്ങളിൽ ഉണ്ടാവേണ്ട ജനാധിപത്യ മര്യാദകളെല്ലാം കാറ്റിൽ പറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ അനുവദിക്കാതെയും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും കർഷകവിരുദ്ധ നിയമങ്ങൾ പാസ്സാക്കുന്ന മോഡി സർക്കാറിനെതിരെ രാജ്യമെങ്ങും വൻ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്''.