'ആറ് മണിയോടെ അവർ അമ്മയെ കൊണ്ട് പോയി'.. മെഹ്ബൂബ മുഫ്തിയുടെ മകൾ സനയുടെ ഓഡിയോ ക്ലിപ് പുറത്ത്!
ശ്രീനഗര്‍: പ്രതിപക്ഷ നേതാക്കളെ ഒന്നാകെ വീട്ടുതടങ്കലിലാക്കിയ ശേഷമാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് അടക്കമുളള നീക്കങ്ങളിലേക്ക് മോദി സര്‍ക്കാര്‍ കടന്നത്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയും സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും അടക്കമുളളവരെയാണ് വീട്ടുതടങ്കലിലാക്കിയത്. പിന്നീട് മെഹബൂബയേയും ഒമറിനേയും അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായ ഹരി നിവാസിലേക്ക് മാറ്റി.
മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന മുഫ്തിയുടെ ശബ്ദ സന്ദേശം മാധ്യമപ്രവര്‍ത്തകയായ സൈനാബ് സിക്കന്ദര്‍ പുറത്ത് വിട്ടിരിക്കുകയാണ്. അമ്മ അറസ്റ്റിലാണെന്നും അവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നുമാണ് സന മുഫ്തിയുടെ ഓഡിയോ ക്ലിപ്പില്‍ പറയുന്നത്.
സന മുഫ്തിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: '' വൈകുന്നേരം ആറ് മണിയോടെയാണ് അവര്‍ അമ്മയെ കൊണ്ടുപോയത്. അമ്മയെ കാണാന്‍ ആര്‍ക്കും അനുവാദം തരുന്നില്ല. ഇവര്‍ ഇതൊക്കെ ചെയ്യുന്നത് അമ്മയെ മാനസികമായി തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ്. കശ്മീര്‍ താഴ്വരയിലെ എല്ലാ ടെലിഫോണുകളും നിലച്ചിരിക്കുകയാണ്. പേടിപ്പെടുത്ത അന്തരീക്ഷമാണിപ്പോള്‍ ഇവിടെയുളളത്.
മൃഗീയ ഭൂരിപക്ഷമുണ്ട് എന്ന കാരണത്താല്‍ തന്നിഷ്ട പ്രകാരം എന്തും ചെയ്യാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. തങ്ങളുടെ വികാരം പുറത്ത് കാട്ടാന്‍ പോലും കശ്മീരിലെ ജനതയ്ക്ക് സാധിക്കുന്നില്ല. കശ്മീരിനുളള പ്രത്യേക അവകാശങ്ങളെല്ലാം അവര്‍ കവര്‍ന്നിരിക്കുന്നു. നിയമസംവിധാനത്തിലെ പഴുതുകളാണ് അവര്‍ മുതലാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കശ്മീരി ജനതയുടെ നന്മയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണോ പറയുന്നത്. എങ്കില്‍ എന്തു കൊണ്ടാണ് കശ്മീരികളെ സംസാരിക്കാന്‍ അനുവദിക്കാത്തത് ? ''
Mehbooba Mufti ji's daughter Sana Mufti sent me this voice note.
— Zainab Sikander (@zainabsikander) August 6, 2019
Sharing it with all of you. pic.twitter.com/0W5bhBk2Dw