10 സീറ്റില്‍ വിജയിച്ചില്ലെങ്കില്‍ അധികാരം പോവും; വെല്ലുവിളികള്‍ക്ക് നടുവില്‍ ചൗഹാന്‍
ഭോപ്പാല്‍: ഒരു മാസം മുഴുവന്‍ തനിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു മധ്യപ്രദേശില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തയ്യാറായത്. മന്ത്രി പദവിക്കായി നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതും കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കാത്തതുമാണ് മന്ത്രിസഭ രൂപീകരണം വൈകിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്നെത്തിയ രണ്ടുപേര്‍ അടക്കം അഞ്ചുപേരെ ഉള്‍പ്പെടുത്തിയായിരുന്നു ഒരു മാസത്തിന് ശേഷമുള്ള ചൗഹാന്‍റെ മന്ത്രിസഭാ രൂപീകരണം. തന്‍റെ കൂടെ വന്നവര്‍ക്ക് പദവികള്‍ കേന്ദ്ര നേതൃത്വം വഴി ഉറപ്പിക്കാനാണ് ജ്യോതിരാദിത്യ സിന്ധ്യ നീക്കം നടത്തിയത്. ഇത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ചോദ്യം ചെയ്യാപ്പെടാത്ത മോധാവി
ദീര്‍ഘ കാലം മധ്യപ്രദേശ് മുഖ്യമന്ത്രി പദവിയിലിരുന്ന ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാന ഘടകത്തിലെ ചോദ്യം ചെയ്യാപ്പെടാത്ത മോധാവിയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ കാര്യങ്ങളില്‍ ശിവരാജ് സിങിനെ കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി അനുമതിക്കായി കാത്ത് നില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളത്.
സമ്മര്‍ദങ്ങളെ തുടര്‍ന്ന്
ജ്യോതിരാദിത്യ സിന്ധ്യയുടെ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് മന്ത്രിസഭ രൂപീകരണം വൈകിയതെന്നാണ് സൂചന. കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി തന്‍റെ കൂടെ എത്തിയ 22 പേര്‍ക്ക് പദവികള്‍ ഉറപ്പിക്കാനാണ് സിന്ധ്യയുടെ ശ്രമം. അതിനായി അദ്ദേഹം സംസ്ഥാന നേതൃത്വത്തെക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് കേന്ദ്രത്തെയാണ്.
അംഗബലം 33
മധ്യപ്രദേശ് മന്ത്രിസഭയുടെ പരമാവധി അംഗബലം 33 ആണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ 22 പേരില്‍ 10 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍ സംസ്ഥാന ബിജെപിയിലെ വലിയൊരു വിഭാഗത്തിന് ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ട്.
വിമര്‍ശനം
ഇതോടെ മന്ത്രിസഭാ രൂപീകരണവും വൈകി. കോവിഡ‍് പ്രതിസന്ധി രൂക്ഷഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു ആരോഗ്യ മന്ത്രിപോലും ഇല്ലാത്തത് ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ ബിജെപി നില്‍ക്കക്കള്ളിയില്ലാതായി. ഇതോടെയാണ് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ 5 പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ രൂപീകരിച്ചത്.
സത്യപ്രതിജ്ഞ
നരോത്തം മിശ്ര, മീനാ സിങ്, കമൽ പട്ടേൽ,തുളസീറാം സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരോത്തം മിശ്രയ്ക്കാണ് ആരോഗ്യ വകുപ്പിന്‍റെ ചുമതല നല്‍കിയിരിക്കുന്നത് . ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കമല്‍ പട്ടേലിനെ കൃഷിവകുപ്പ് മന്ത്രിയായും തുളസി ശിലാവത്തിന് ജലവിഭവ വകുപ്പ് മന്ത്രിയായാണ് ചുമതലയേറ്റത്.
കൂടുതല്‍ നേതാക്കളെ
ഗോവിന്ദ് സിങ് രജ്പുതിനാണ് ഭക്ഷ്യവകുപ്പ് നല്‍കിയിരിക്കുന്നത്. മീന സിങ് പിന്നാക്കക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിന് വീണ്ടും മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ക്യമ്പിലെ കൂടുതല്‍ നേതാക്കളെ അപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
അവസരം കുറയ്ക്കും
എന്നാല്‍ സിന്ധ്യയുടെ അനുയായികള്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ള ബിജെപി നേതാക്കളുടെ അവസരം കുറയ്ക്കും. ഈ സാധ്യത മുന്നില്‍ കണ്ട് ശിവരാജ് സിങ് ചൗഹാനില്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
മുതലെടുത്തേക്കും
പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള ഭിന്നിപ്പ് ഉണ്ടായാല്‍ കോണ്‍ഗ്രസ് അത് മുതലെടുത്തേക്കും. സിന്ധ്യയുടെ അനുയായികളെ പരിഗണിച്ചില്ലെങ്കില്‍ അതും പ്രശ്നം തന്നെയാണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എങ്ങനെ മുന്നോട്ടുപോകും എന്നതാണ് ശിവരാജ് സിങ് ചൗഹാന് മുന്നിലുള്ള പ്രധാനവെല്ലുവിളി.
ഉപതിരഞ്ഞെടുപ്പ്
25 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ചൗഹാന്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ നിര്‍ണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ജ്യോതിരാധിത്യ സിന്ധ്യയുടെ പാളയത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നക്കുന്ന മൂന്നില്‍ രണ്ട് മണ്ഡലങ്ങളും എന്നതാണ് ബിജെപിയുടെ അനുകൂല ഘടകം.
അംഗബലം
30 അംഗ നിയമസഭയില്‍ 25 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ 106 അംഗങ്ങളുടെ ബലത്തിലാണ് നിലവില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-92, ബിഎസ്പി 2, എസ്പി-1 സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് അഗംബലം. 25 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സഭയുടെ കേവല ഭൂരിപക്ഷ സംഖ്യ വീണ്ടും 116 ആവും. ഉപതിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ വിജയിച്ചാല്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കും. മറിച്ചായാല്‍ ഭരണം നഷ്ടപ്പെടും.
സ്കോർ നില സര്‍ക്കാര്‍-5 പ്രതിപക്ഷം-0: രാഷ്ട്രീയക്കളിയുടെ ഫലം ഇങ്ങനെ, പരിഹസിച്ച് എംബി രാജേഷ്
ആ 5 പേരില്‍ പിടിച്ച് ഡികെ ശിവകുമാര്‍; ബിജെപിക്ക് പകരം വീട്ടാനാണെങ്കില്‍ വേറെ വഴി നോക്കാമായിരുന്നു