കേന്ദ്രത്തിനെതിരെ വീണ്ടും ഗഡ്കരി; 'കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കുന്നില്ല,അതാണ് പ്രശ്നം'
മുംബൈ: നരേന്ദ്ര മോദി സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സർക്കാർ കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കുന്നില്ലെന്നാണ് ഗഡ്ഗകരി കുറ്റപ്പെടുത്തിയത്. മുംബൈയിൽ സിവിൽ എഞ്ചിനീയർമാർക്കും പ്രൊഫഷണലുകൾക്കുമുള്ള നാഷണൽ കോൺഫറൻസിലായിരുന്നു ഗഡ്കരിയുടെ വിമർശനം.

'നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമയമാണ്. സമയമാണ് ഏറ്റവും വലിയ മൂലധനം. സർക്കാർ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം', നിതിൻ ഗഡ്കരി കുറ്റപ്പെടുത്തി.
'ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാൻ കഴിയുന്ന ഇതര സാമഗ്രികൾ നമുക്ക് ഉണ്ടായിരിക്കണം. നിങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നിരവധി സാധ്യതകൾ ഇവിടെയുണ്ട്.ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചറിന്റെ ഭാവി വളരെ ശോഭനമാണ്. ലോകത്തും രാജ്യത്തും നല്ല സാങ്കേതികവിദ്യയും നല്ല കണ്ടുപിടുത്തങ്ങളും നല്ല ഗവേഷണങ്ങളും വിജയകരമായ പ്രവർത്തനങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്.പിന്നെ നിർമ്മാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമയമാണ്', ഗഡ്ഗരി പറഞ്ഞു.

'2 ലക്ഷം കോടിയുടെ 26 ഹരിത എക്‌സ്പ്രസ് ഹൈവേകളും ലോജിസ്റ്റിക് പാർക്കുകളും സർക്കാർ നിർമ്മിക്കുന്നുണ്ട്.സാങ്കേതിക വിദ്യയേക്കാളും വിഭവങ്ങളേക്കാളും പ്രധാനമാണ് സമയമെന്നും പരിപാടിയിൽ ഗഡ്കരി പറഞ്ഞു. കഴിഞ്ഞാഴ്ച നടന്ന ഒരു പരിപാടിയിൽ വലിയ നാഴികക്കല്ലുകൾ പിന്നിടുന്നതിൽ സർക്കാരിന്റെ മേൻമയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ രീതിയിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമയബന്ധിതമായി തീരുമാനം കൈക്കൊള്ളാത്ത സർക്കാരിനെ ഗഡ്കരി വിമർശിച്ചത്.

അതേസമയം ഇതാദ്യമായല്ല നിതിൻ ഗഡ്കരി സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്. ബി ജെ പി ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനം നൽകിയായിരുന്നു അധികാരത്തിലേറിയതെന്നായിരുന്നു നേരത്തേ ഗഡ്കരി വിമർശിച്ചത്. ജനങ്ങൾക്ക് 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്നുള്ള വാഗ്ദാനമെല്ലാം അധികാരം ലഭിക്കില്ലെന്നോർത്ത് പറഞ്ഞതാണെന്നും നേരത്തേ ഗഡ്കരി പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിനായിരുന്നു അന്ന് വഴിവെച്ചത്.

അതേസമയം മന്ത്രിയുടെ പരാമർശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം കേന്ദ്രസർക്കാരിനെ ഉദ്ദേശിച്ചല്ലെന്നും സർക്കാരുകളെ കുറിച്ച് പൊതുവായ കാര്യമാണ് ഗഡ്കരി പറഞ്ഞതെന്നും ബി ജെ പി നേതാക്കൾ പ്രതികരിച്ചു. അടുത്തിടെ ബി ജെ പിയുടെ ഉന്നതാധികാര സമിതിയായ പാർലമെന്ററി ബോർഡിൽ നിന്നും നിതിൻ ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. മുൻ പ്രസിഡന്റുമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കീഴ്വഴക്കം മറികടന്ന് കൊണ്ടായിരുന്നു തീരുമാനം.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ സമിതിയിൽ നിലനിർത്തുകയും ചെയ്തു. ആർ എസ് എസുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഗഡ്കരിയെ തഴഞ്ഞത് വലിയ ഞെട്ടലായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉണ്ടാക്കിയത്. സർക്കാരിനെതിരായ രൂക്ഷവിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗഡ്കരിയെ മാറ്റി നിർത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷായുമായും മോദിയും നല്ല ബന്ധമല്ല നിതിൻ ഗഡ്കരി കാത്ത് സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ഗഡ്കരിയെ പരിഗണിച്ചേക്കില്ലെന്നുള്ള സൂചനയും ശക്തമാണ്.

രാഷ്ട്രീയം വിടാൻ തനിക്ക് പലപ്പോഴും തോന്നാറുണ്ടെന്ന് ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. രാഷ്ട്രീയമല്ലാതെ ജീവിതത്തിൽ ഏറെക്കാര്യങ്ങളുണ്ടെന്നു വിശ്വസിക്കുന്നതിനാലാണ് ഈ തോന്നലെന്നും ഗഡ്കരി പറഞ്ഞിരുന്നു. സാമൂഹികമാറ്റത്തിനുവേണ്ടിയുള്ളതാണ് രാഷ്ട്രീയമെന്നാണ് തന്റെ വിശ്വാസം,എന്നാൽ അധികാരത്തിനു പിന്നാലെയുള്ള പോക്കായിരിക്കുന്നു രാഷ്ട്രീയമെന്നും ഗഡ്കരി പറഞ്ഞിരുന്നു.












Click it and Unblock the Notifications