ആന്ധ്ര പിടിക്കാന്‍ കോണ്‍ഗ്രസ് തനിച്ചിറങ്ങുന്നു; തന്ത്രങ്ങളുമായി അണിയറയില്‍ ഉമ്മന്‍ചാണ്ടി
ഹൈദരാബാദ്: ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആന്ധ്രാപ്രദേശില്‍ ഒറ്റ്ക്ക് മത്സിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ ലോക്സഭാ നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ളു എഐസിസി ജനറല്‍ സെക്രട്ടി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ആന്ധ്രയില്‍ ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഒടിവില്‍ തനിച്ച് മത്സരിക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി എത്തുകയായിരുന്നു. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരവും തെലങ്കാനയിലെ സഖ്യ പരാജയവും കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രധാനമായി. ഒറ്റക്ക് മത്സരിക്കാന്‍ പാര്‍ട്ടിതീരുമാനിച്ചതോടെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്വവുമേറിയിരിക്കുകയാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..
മുഴുവന്‍ സീററിലും
ആന്ധ്രയിലെ മുഴുവന്‍ ലോക്സഭാ-നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നാണ് ഇന്നലെ നടന്ന നേതൃയോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി അറിയിച്ചത്. ടിഡിപിയുമായി ദേശീയ തലത്തില്‍ മാത്രമാണ് നീക്കുപോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിലെ സഖ്യം
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിയുമായി രൂപീകരിച്ച സഖ്യം ആന്ധ്രയിലും നടപ്പില്‍ വരുത്തണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും താല്‍പാര്യമുണ്ടായിരുന്നു. എന്നാല്‍ ആന്ധ്രാ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഇതിനെതിരെ ശക്തമായി നിന്നു.
ഫലം പുറത്തുവന്നപ്പോള്‍
എന്‍ഡിഎ മുന്നണി വിട്ടുവന്ന ടിഡിപിയുമായി കോണ്‍ഗ്രസ് താല്‍പര്യമെടുത്തായിരുന്നു തെലങ്കാനയില്‍ സഖ്യം രൂപീകരിച്ചത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ടിഡിപി കോണ്‍ഗ്രസ് പാളയത്തിലെത്തുന്നത്. വിജയ പ്രതീക്ഷ വെച്ചു പുലര്‍ത്തിയെങ്കിലും ഫലം പുറത്തുവന്നപ്പോള്‍ സഖ്യം തികഞ്ഞ പാരാജയമായിരുന്നെന്ന് ബോധ്യപ്പെട്ടു.
21 സീറ്റ് മാത്രം
കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന് 21 സീറ്റ് മാത്രമായിരുന്നു തെലങ്കാനയില്‍ നേടാനായത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 21 സീറ്റ് കിട്ടിയപ്പോള്‍ ഇത്തവണ 19 സീറ്റിലൊതുങ്ങി. 15 സീറ്റ് നേടിയ ടിഡിപിയ്ക്ക് രണ്ട് സീറ്റിലാണ് ജയിക്കാനായത്.
പ്രധാന എതിരാളി
മാത്രവുമല്ല, ദീര്‍ഘകാലമായി ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന, ആന്ധ്രയിലെ പ്രധാന എതിരാളികളായ ടിഡിപിയുമായി സഖ്യം രൂപീകരിക്കുന്നത് പ്രവര്‍ത്തകരുടെ വികാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും സഖ്യത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.
ഭരണ വിരുദ്ധ വികാരം
ടിഡിപി സഖ്യത്തെ കുറിച്ച് സർവേ നടത്തിയ സംസ്ഥാന നേതൃത്വം രണ്ടാഴ്ച മുൻപ് രാഹുൽ ഗാന്ധിക്ക് റിപ്പോർട്ടും നൽകിയിരുന്നു. നായിഡുവിനും ടിഡിപിക്കും എതിരായ ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും സഖ്യമുണ്ടാക്കിയാൽ അത് ബാധ്യതയാകും എന്നുമായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഗുണം ചെയ്യും
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസിന് ഇത് അനുകൂലമാകും. തെലങ്കാനയിൽ ടിഡിപി സഖ്യം എട്ടുനിലയിൽ പൊട്ടിയതും കണക്കിലെടുത്ത് ഒറ്റക്ക് മത്സരിക്കുന്നത് സ്വാധീന മേഖലകളിൽ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
ഉമ്മന്‍ചാണ്ടി
ഇതോടെ ആന്ധ്രയില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. 175 നിയമസഭാ സീറ്റുകളിലും 25 ലോക്സഭാ സീറ്റുകളിലും ആരുമായി സഖ്യമുണ്ടാവില്ലെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.
അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്
ടിഡിപിയുമായി ദേശീയ തലത്തില്‍ സഹകരമുണ്ടാകുമെങ്കിലും സംസ്ഥാനത്ത് അതുണ്ടാകില്ല. സഖ്യകാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത് ആയിരിക്കുമെന്നും പിസിസി അധ്യക്ഷന്‍ രഘുവീര റെഡ്ഡി വ്യക്തമാക്കി. എന്നാല്‍ ഒറ്റക്ക് മത്സരിക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തില്‍
ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളിലേക്ക് കോണ്‍ഗ്രസ് ഉടന്‍ കടക്കും. അതിനു മുന്നോടിയായി സംഘടാ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിപാടികളാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആസൂത്രം ചെയ്യുന്നത്.
പ്രചരണങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് അടുത്തമാസം സംസ്ഥാനമാകെ കോണ്‍ഗ്രസ് ബസ് യാത്ര നടത്തുന്നുണ്ട്. ഇതിന് പുറമെ ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം കുടുംബയോഗങ്ങളും നേതാക്കളുടെ വീടുകയറിയുള്ള പ്രചരണത്തിനും കോണ്‍ഗ്രസ് പദ്ധതിയിടുന്നു.