രാജ്യം കരയുമ്പോൾ ചിരിച്ച് ബിജെപി എംപിമാർ, വിലാപയാത്ര റോഡ് ഷോയാക്കി സാക്ഷി മഹാരാജ്,പാട്ട് പാടി തിവാരി
ഉന്നാവോ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാത്തവര്‍ ആരും തന്നെ ഇന്ന് രാജ്യത്ത് ഉണ്ടാവാന്‍ ഇടയില്ല. ജവാന്മാരുടെ മരണത്തെ മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നോക്കുന്ന ഒരു കൂട്ടരും നമുക്കിടയിലുണ്ട്. മുസ്ലീം വിരോധം ആളിക്കത്തിക്കാനും കലാപമുണ്ടാക്കാനുളള കോപ്പ് കൂട്ടലുകള്‍ സംശയിക്കപ്പെടുന്നു.
അതിനിടെ ചില വിചിത്രമായ കാഴ്ചകളും രാഷ്ട്രീയ നേതാക്കള്‍ നമുക്ക് കാണിച്ച് തരുന്നുണ്ട്. അതിലൊന്ന് വര്‍ഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജിന്റെ വകയാണ്. സംഭവം ഇങ്ങനെ
വിലാപയാത്രയിലെ പ്രകടനം
രാജ്യം മുഴുവന്‍ കൊല്ലപ്പെട്ട സൈനികരെ നെഞ്ചോട് ചേര്‍ത്ത് ആദരിക്കുമ്പോഴാണ് ഒരു ബിജെപി എംപി ജവാന്റെ വിലാപ യാത്ര റോഡ് ഷോ ആക്കി മാറ്റിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ഉന്നാവോ സ്വദേശിയായ അജിത് കുമാര്‍ ആസാദ് എന്ന സൈനികയും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ബിജെപിയുടെ റോഡ് ഷോ
അജിത് കുമാറിന്റെ മൃതദേഹവും വഹിച്ച് വിലാപയാത്രയായി നീങ്ങിയ ട്രക്കില്‍ കയറിയ സാക്ഷി മഹാരാജ് അതൊരു ബിജെപി റോഡ് ഷോ ആക്കി മാറ്റുകയായിരുന്നു. വെളുക്കെ ചിരിച്ചും ആളുകളോട് കൈ വീശിക്കാണിച്ചും മറ്റുമാണ് സാക്ഷി മഹാരാജ് ട്രക്കില്‍ നിന്നത്. ഒരു തെരഞ്ഞെടുപ്പ് പ്രചാരണം ഷോയില്‍ എന്ന പോലെ.
എന്തൊരു മര്യാദയില്ലായ്മ
മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ ഈ വിലാപയാത്രയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 'എന്തൊരു മര്യാദയില്ലായ്മാണിത് . ഇവിടെ നടക്കുന്നത് ബിജെപിയുടെ റോഡ് ഷോ അല്ലെന്നും രാജ്യത്തിന് നഷ്ടപ്പെട്ട ധീര ജവാന്റെ വിലാപ യാത്ര ആണെന്നും സാക്ഷി മഹാരാജിന് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കണം' എന്നും പ്രശാന്ത് കുമാര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.
|
കടുത്ത വിമർശനം ഉയരുന്നു
ഇതോടെ സാക്ഷി മഹാരാജിന്റെ പ്രവൃത്തിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശം പേറുന്ന പാര്‍ട്ടി നേതാക്കള്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നതിലെ ഇരട്ടത്താപ്പ് ആണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ ഇത്തരത്തില്‍ ഔചിത്യമില്ലാതെ പെരുമാറിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
മോദിയും വിമർശിക്കപ്പെടുന്നു
പുല്‍വാമ ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതും കേന്ദ്രം വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതും വിമര്‍ശിക്കപ്പെടുന്നു.
എംപി സംഗീത പരിപാടിയിൽ
തീര്‍ന്നില്ല, പുല്‍വാമ ആക്രമണത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയുണ്ടായി. ആക്രമണം നടന്നതിന് ശേഷം ബിജെപിയുടെ എംപിയായ മനോജ് തിവാരി അലഹബാദിലെ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുക പോലുമുണ്ടായി. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലായിരുന്നു പരിപാടി.
പാട്ടും വോട്ട് പിടുത്തവും
രാജ്യം മുഴുവന്‍ ഞെട്ടി നില്‍ക്കുമ്പോള്‍ മനോജ് തിവാരി സംഗീത പരിപാടിയില്‍ ആടിയും പാടിയും തിമിര്‍ക്കുകയായിരുന്നു. ഭോജ്പൂരി സിനിമയിലെ ഗായകനും നടനനും കൂടിയായ തിവാരി മോദിക്ക് വേണ്ടി അതിനിടെ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനും മറന്നില്ല. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വൻ വിമർശനമാണ് തിവാരിക്കെതിരെ ഉയരുന്നത്.
|
ട്വീറ്റ് വായിക്കാം
മനോജ് തിവാരി സംഗീത പരിപാടിയിൽ