ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ജപ്പാനിൽ; നിരവധി കൂടിക്കാഴ്ചകൾ നടത്തും
ടോക്കിയോ; രണ്ടാമത്തെ ഇൻ- പേഴ്‌സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പുലർച്ചെ ടോക്കിയോയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ആതിഥേയനായ ജപ്പാന്റെ ഫ്യൂമിയോ കിഷിദ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ക്വാഡ് മീറ്റിൽ പങ്കെടുക്കാൻ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ഈ നേതാക്കൾക്ക് പുറമെ ജാപ്പനീസ് വ്യവസായ പ്രമുഖർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായും പ്രധാനമന്ത്രി മോദി ആശയവിനിമയം നടത്തും. നാല് ലോക നേതാക്കളുടെ പ്രധാന അജണ്ടകളിലൊന്നാണ് ക്വാഡ് സംരംഭങ്ങളുടെ അവലോകനം ആണെന്ന് പ്രധാനമന്ത്രി പുറപ്പെടുന്നതിന് മുമ്പ് പറഞ്ഞതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ച ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) ആരംഭിക്കുന്നതിനായി യുഎസ് പ്രസിഡന്റ് വിളിച്ചുചേർത്ത പരിപാടിയിലും പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. ഇതിന് പുറമെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും.
"ഞാൻ പ്രസിഡന്റ് ജോ ബൈഡനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. യുഎസുമായുള്ള നമ്മുടെ ബഹുമുഖ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യും. പ്രാദേശിക സംഭവവികാസങ്ങളിലും സമകാലിക ആഗോള പ്രശ്‌നങ്ങളിലും ഞങ്ങൾ സംഭാഷണം തുടരും," പ്രധാനമന്ത്രി ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. റഷ്യ യുക്രൈൻ യുദ്ധവും ചിലപ്പോൾ ചർച്ചയിൽ ഇടം പിടിച്ചേക്കാം. "യുക്രൈനിലെ ചിത്രം ഞങ്ങൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് അവർ ഇതിനകം നടത്തിയ സംഭാഷണത്തിന്റെ തുടർച്ചയായിരിക്കും ചർച്ചയിൽ ഉണ്ടാകുക" എന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
Recommended Video
മാർച്ചിൽ, നാല് രാജ്യങ്ങളിലെ നേതാക്കൾ ഒരു വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. സ്കോട്ട് മോറിസണായിരുന്നു അന്ന് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി. ഉച്ചകോടിക്കിടെ ഉയർന്നുവന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് യുക്രൈൻ യുദ്ധമായിരുന്നു. അതേ സമയം ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി, യുഎസിന്റെ നേതൃത്വത്തിലുള്ള ഇന്തോ-പസഫിക് തന്ത്രം മേഖലയിൽ ഭിന്നത സൃഷ്ടിക്കാനും സംഘർഷം രൂപികരിക്കാനുമുള്ള തന്ത്രമാണെന്ന് ചൈന പറഞ്ഞു. "ഇന്തോ-പസഫിക് തന്ത്രം എന്ന് വിളിക്കപ്പെടുന്ന തന്ത്രം സാരാംശത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനും ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുന്നതിനും സമാധാനം തകർക്കുന്നതിനുമുള്ള ഒരു തന്ത്രമാണെന്ന് വസ്തുതകൾ തെളിയിക്കും." എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ വാക്കുകൾ.