മോദിയുടെ അനുമോദനക്കത്ത് കിട്ടിയോ..എങ്കില്‍ ആത്മഹത്യയാണ് നല്ലതെന്ന് അശോകൻ ചെരുവിൽ !!
കോഴിക്കോട്: സ്വതന്ത്രമായി അഭിപ്രായം പറയുന്ന എഴുത്തുകാര്‍ക്ക് നേരെയുള്ള സംഘപരിവാറിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ അശോകന്‍ ചെരുവിലിന്റെ ഫേസ്ബുക്ക് പോസ്‌ററ്. അടുത്തിടെ ദീപ നിശാന്തിന് നേരിടേണ്ടി വന്ന സംഘി സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അശോകന്‍ ചെരുവിലിന്റെ വിമര്‍ശനം. ദീപാ നിശാന്തും പുരസ്‌ക്കാരവും എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ഇക്കാലത്തെ എഴുത്തിന് കിട്ടേണ്ട മികച്ച പുരസ്‌ക്കാരമായ ഹിന്ദുരാഷ്ട്രീയ വാദികളുടെ കടന്നാക്രമണം ദീപാ നിശാന്തിന് ലഭിച്ചുവെന്ന് പറയുന്നു. ഒരു എഴുത്തുകാരന് ഇപ്പോള്‍ മോദിയുടെ അനുമോദനക്കത്ത് കിട്ടി എന്നാല്‍ അയാള്‍ ആത്മഹത്യ ചെയ്യുകയാവും ഉചിതമെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്.
ദിപാ നിശാന്തും
പുരസ്കാരവും:
ഒരാളുടെ ജീവിതത്തെ വിലയിരുത്തേണ്ടത് ജീവിക്കുന്ന കാലത്തോട് അയാൾ എങ്ങനെ പ്രതികരിച്ചു എന്നതിലാണ്. അതിൽത്തന്നെ കാലം അയാളോട് തിരിച്ച് എങ്ങനെ പ്രതികരിച്ചു എന്നതും ഉൾപ്പെടും. എഴുത്ത് എന്നത് ഒരാളുടെ ജീവിതത്തിന്റെ പ്രകാശനമാണ്.
എന്നേക്കാൾ മികച്ച എഴുത്തുകാരിയാണ് ദിപാ നിശാന്ത് എന്ന് ഞാൻ എഴുതിയത് അവരുടെ എഴുത്തിനു മാത്രമല്ല, ജീവിതത്തിനും കൂടി ഈയിടെ കിട്ടിയ റിസൽറ്റിനെ മുൻനിർത്തിയാണ്. കഴിഞ്ഞ നാൽപ്പതു കൊല്ലമായി വളരെ ഇടവിട്ടാണെങ്കിലും ഞാൻ എഴുതുന്നു. പ്രസംഗിക്കുന്നു. എനിക്ക് അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ടാവാം. ദീപക്ക് കിട്ടിയിട്ടില്ല. പക്ഷേ ഇക്കാലത്തെ എഴുത്തിന് കിട്ടേണ്ട മികച്ച പുരസ്കാരം അവർക്ക് കിട്ടിയല്ലോ. ഹിന്ദുരാഷ്ട്രവാദികളുടെ കടന്നാക്രമണം. ഒരു എഴുത്തുകാരിക്ക്/കാരന് വർത്തമാനകാലത്ത് ഇതിൽപ്പരം എന്തു സൗഭാഗ്യമാണ് ലഭിക്കാനള്ളത്. സാഹിത്യത്തിന്റെ മൂല്യനിർണ്ണയത്തിന് നിരവധി ഉപാധികളുണ്ട്. അതിലൊന്ന് ഇപ്പോൾ സംഘപരിവാറിന്റെ കയ്യിലാണ്. ഒരു എഴുത്തുകാരന് ഇപ്പോൾ മോദിയുടെ അനുമോദനക്കത്ത് കിട്ടി എന്നിരിക്കട്ടെ. അയാൾ ആത്മഹത്യ ചെയ്യുന്നതാവും ഉചിതം.
സത്യത്തിൽ അസൂയകൊണ്ട് ഞാൻ അസ്വസ്ഥനാണ്. വർഗ്ഗീയഭ്രാന്തുണ്ടാക്കി മനുഷ്യസമൂഹത്തെ വിഭജിക്കുന്നവരുടെ എതിർപ്പ് ലഭിക്കുന്നില്ലെങ്കിൽ എന്റെ എഴുത്തിനും പ്രസംഗത്തിനും കാര്യമായ എന്തോ പരിമിതിയുണ്ടെന്ന് ഞാൻ കരുതുന്നു.












Click it and Unblock the Notifications